
തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പ് അതിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. ആദ്യത്തെ രണ്ട് തണുപ്പന്‍ മത്സരങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം സെനഗല്‍- നെതര്‍ലന്‍ഡ്‌സ് മത്സരത്തോടെ ലോകകപ്പ് താളം കണ്ടെത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്ന് അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളക്കരയും ആവേശത്തിലാണ്. ഇഷ്ട ടീമിന് വേണ്ടി ആര്‍പ്പുവിളിച്ചും എതിര്‍ ടീമിന്റെ ആരാധകരെ മാനസികമായി തളര്‍ത്താനുള്ള പോര്‍മുഖങ്ങള്‍ തുറന്നും എങ്ങും എവിടെയും കാല്‍പ്പന്ത് കളി മയം തന്നെയാണ്.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. നേരത്തെ, ബ്രസീല്‍ ആരാധകനായ വി ശിവന്‍കുട്ടിയും അര്‍ജന്റീന ഫാനായ എം എം മണിയും തമ്മില്‍ നടന്ന സോഷ്യല്‍ മീഡിയ വാക്‌പോര് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ശിവന്‍കൂട്ടിയുടെ മറ്റൊരു പോസ്റ്റാണ് വൈറലാവുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റാണത്. അദ്ദേഹം പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''കാര്യം ഞാനൊരു ബ്രസീല്‍ ആരാധകന്‍ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകള്‍ നേരാന്‍ മടിയില്ല. ഇതാണ് 'സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ' സ്പിരിറ്റ്... ആരാധകരെ, 'മത്സരം' തെരുവില്‍ തല്ലിയല്ല വേണ്ടത്, കളിക്കളത്തില്‍ ആണ് വേണ്ടത്.'' ശിവന്‍കുട്ടി നിലപാട് വ്യക്തമാക്കി.
ശിവന്‍കുട്ടി ഇത്തവണ ബ്രസീല്‍ തന്നെ കപ്പ് അടിക്കുമെന്ന് നേരത്തെ പോസ്റ്റിട്ടിരുന്നു. മുന്‍ മന്ത്രിമാരായ എം എം മണിയെയും കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടാണ് ശിവന്‍കുട്ടി വെല്ലുവിളിച്ചത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ കമന്റ് ബോക്‌സില്‍ സിപിഎം നേതാക്കളുടെ കടന്നാക്രമണമാണ് ഉണ്ടായത്. ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്‌ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമി വരെയെങ്കിലും എത്തണേ എന്ന് അര്‍ജന്റീനയുടെ ആരാധകനായ എം എം മണി തിരിച്ചടിച്ചു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവെ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു എന്നാണ് വി കെ പ്രശാന്ത് എംഎല്‍എ കമന്റിട്ടത്.
സഞ്ജുവിന് ഇന്നും അവസരമില്ല, ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം; മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ടോസ്
വി കെ പ്രശാന്തും അര്‍ജന്റീന ആരാധകനാണ്. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും അര്‍ജന്റീന തന്നെ കപ്പ് എടുക്കുമെന്ന് പറഞ്ഞ് കമന്റിലെത്തി. കോപ്പ അമേരിക്ക കീഴടക്കി, ഫൈനലിസിമയും നേടി. ഇനി അര്‍ജന്റീന തന്നെ ലോകപ്പിലും മുത്തമിടുമെന്ന് ഇ പി ജയരാജനും കമന്റുമായെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!