
കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാരായ ഗോള്‍ഡൻ ത്രഡ്‌സിന്‍റെ ഐ ലീഗ് പ്രവേശനം വഴിമുട്ടി. സ്പോൺസർമാരെ ലഭിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് പിന്നിൽ. ഐ ലീഗിന് പോകാനായില്ലെങ്കിൽ ദേശീയ തലത്തിൽ കളിക്കാനുള്ള അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ടീമിലെ താരങ്ങൾ.
കൊച്ചിയിലെ സാധാരണക്കാരിൽ സാധാരണക്കാരായ യുവാക്കൾ കളിക്കുന്ന ഫുട്ബോൾ ടീമാണ് ഗോള്‍ഡൻ ത്രഡ്‌സ്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ വമ്പന്മാരെ മുട്ടുകുത്തിച്ചാണ് ടീം കഴിഞ്ഞ തവണ കേരള പ്രമീയർ ലീഗ് ചാമ്പ്യന്മാരായത്. ഇതിലൂടെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനുള്ള അവസരം തുറന്നുകിട്ടി. പക്ഷേ ആഹ്ലാദം പതിയെ പ്രതിസന്ധിയിലേക്ക് കടപുഴകിവീണു. ഐ ലീഗിന് ടീമിനെ കളത്തിലിറക്കണമെങ്കിൽ അരക്കോടിയോളം രൂപ വേണം. സ്പോൺസർമാരില്ലാതെ ഈ കടമ്പ കടക്കാനാവില്ല.
കേരള പ്രീമീയർ ലീഗിലെ പ്രകടത്തിന്‍റെ അടിസ്ഥാനത്തിൽ ടീമിലെ മൂന്ന് പേർ സന്തോഷ് ട്രോഫി കളിച്ചു. സോയൽ ജോഷിയെ ഐഎസ്എല്ലിൽ ഹൈദരാബാദ് റാഞ്ചി. മൂന്ന് പേരെ ഐ ലീഗ് ടീമുകളായ ഗോകുലം കേരളയും റിയൽ കാഷ്മീരും സ്വന്തമാക്കി. ടീമിലെ ബാക്കി കളിക്കാർക്ക് ദേശീയ തലത്തിൽ കളി മികവ് പ്രദർശിപ്പിക്കാനുള്ള വേദിയാകും ഐ ലീഗ് രണ്ടാം ഡിവിഷൻ. രാജ്യത്തിന്‍റെ അഭിമാന താരം ടി.പി.രഹ്നേഷ് ഇതുപോലെ ഗോള്‍ഡൻ ത്രഡ്‌സിൽ കളിച്ച് തുടങ്ങിയതാണ്. അതുകൊണ്ടുതന്നെ കളിക്കാർ ഒരു കൈത്താങ്ങ് ആവശ്യപ്പെടുകയാണ്. കൊച്ചിയില്‍ 2010 ഏപ്രില്‍ 10നാണ് ഗോള്‍ഡൻ ത്രഡ്‌സ് ഫുട്ബോള്‍ ക്ലബ് രൂപീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!