
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വൈകിട്ട് മൂന്നിന് പഞ്ചാബിനെ നേരിടും. പഞ്ചാബിനെ തോല്‍പിച്ചാല്‍ കേരളത്തിന് സൗദി അറേബ്യയില്‍ നടക്കുന്ന സെമിഫൈനലിന് യോഗ്യത നേടാം. ഒഡിഷയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ചാണ് കേരളം സെമിപ്രതീക്ഷ നിലനിര്‍ത്തിയത്. നാല് കളിയില്‍ പത്ത് പോയിന്റുള്ള പഞ്ചാബാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. എട്ട് പോയിന്റുള്ള കര്‍ണാടക രണ്ടും ഏഴ് പോയിന്റുള്ള കേരളം മൂന്നും സ്ഥാനത്ത്. പഞ്ചാബിനെ തോല്‍പിച്ചാല്‍ കേരളത്തിനും പത്തുപോയിന്റാവും. ഇതോടെ നേര്‍ക്കുനേര്‍ മത്സരത്തിലെ വിജയികള്‍ എന്ന നിലയിലാവും കേരളം സെമിയിലെത്തുക. കര്‍ണാടകയുടെ അവസാന ഏതിരാളികള്‍ ഒഡിഷയാണ്. മത്സരങ്ങള്‍ യുട്യൂബിലും ഫാന്‍കോഡിലും തത്സമയം കാണാം.
നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ ഒഡീഷയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം പ്രതീക്ഷ നിലനിര്‍ത്തിയിരുന്നത്. നിജോ ഗില്‍ബര്‍ട്ടാണ് നിര്‍ണായക ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നിജോയുടെ പെനാല്‍റ്റി ഗോളില്‍ കേരളം 1-0ന് ലീഡ് പിടിച്ചിരുന്നു. മഹാരാഷ്ട്ര-കര്‍ണാടക മത്സരം സമനിലയില്‍ പിരിഞ്ഞതാണ് കേരളത്തിന് അനുകൂലമായത്. കഴിഞ്ഞ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ പിന്നിട്ടുനിന്ന ശേഷം വിസ്മയ തിരിച്ചുവരവിലൂടെ സമനില പിടിച്ച് കേരളം ഞെട്ടിച്ചിരുന്നു.
ഇതാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. മഹാരാഷ്ട്രക്കെതിരെ രണ്ടാംപകുതിയില്‍ തിരിച്ചടിച്ച് കേരളം 4-4ന് സമനില നേടുകയായിരുന്നു. ആദ്യപകുതിയില്‍ ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു കേരളം. രണ്ടാംപകുതിയില്‍ മൂന്ന് ഗോള്‍ മടക്കി സമനില കേരളം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ്, നിജോ, അര്‍ജുന്‍, ജിജോ ജോസഫ് എന്നിവരാണ് ഗോള്‍ നേടിയത്.
അതേസമയം, സര്‍വീസസ് സെമിയിലെത്തുന്ന ആദ്യ ടീമായി. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സര്‍വീസസ് സെമിയിലെത്തിയത്. റയില്‍വേസ്, മേഘാലയ ടീമുകള്‍ക്കും സെമിയില്‍ പ്രവേശിക്കാനുള്ള അവസരുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!