
ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ അത്ഭുത ഗോള്‍ വിരിയിച്ച് ഫുട്ബോള്‍ മിശിഹാ ലിയോണല്‍ മെസി(Lionel Messi). ക്ലെര്‍മന്‍ ഫുട്ടിനെതിരായ മത്സരത്തിലെ(Clermont Foot vs PSG) രണ്ടാം ഗോളാണ് ഫുട്ബോള്‍ ലോകത്തിന് വിരുന്നായത്. മൈതാന മധ്യത്തുനിന്ന് ലഭിച്ച അസിസ്റ്റില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ച ശേഷം ബൈസിക്കിള്‍ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു ലിയോ.
ഫ്രഞ്ച് ലീഗ് വൺ സീസണിലെ ആദ്യ മത്സരത്തിൽ മെസിയും നെയ്‌മറും കളംനിറഞ്ഞപ്പോള്‍ പിഎസ്‌ജി തകര്‍പ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ക്ലെര്‍മന്‍ ഫുട്ടിനെ തോൽപ്പിച്ചത്. ലിയോണൽ മെസി ഇരട്ടഗോൾ നേടിയപ്പോൾ നെയ്മര്‍, ഹക്കീമി, മാര്‍ക്കീനോസ് എന്നിവരും ഗോൾപട്ടികയിൽ ഇടം പിടിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിൽ ലിവര്‍പൂളിന് സമനിലയോടെ തുടക്കമായി. ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിവന്ന ഫുൾഹാമിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ലിവര്‍പൂൾ. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 80-ാം മിനിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവര്‍പൂൾ സമനില നേടിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ മിത്രോവിച്ചിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്.
രണ്ടാം പകുതിയിൽ ഉറുഗ്വേന്‍ താരം ഡാര്‍വിന്‍ന്യൂനെസിന്‍റെ വരവോടെയാണ് ലിവര്‍പൂൾ ഉണര്‍ന്നത്. ലിവര്‍പൂളിനായി ആദ്യമായി കളത്തിലിറങ്ങി 15 മിനിറ്റിനുള്ളിൽ ന്യൂനസ് സമനില ഗോൾ നേടി. 72-ാം മിനിറ്റില്‍ മിത്രോവിച്ചിന്‍റെ രണ്ടാം ഗോളിലൂടെ ഫുൾഹാം ലിവര്‍പൂളിനെ വിറപ്പിച്ചു. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനില്‍ 43 ഗോള്‍ നേടിയ താരമാണ് മിത്രോവിച്ച്. ഫുൾഹാം അട്ടിമറിജയം പ്രതീക്ഷിച്ചെങ്കിലും സലാ ലിവര്‍പൂളിന്‍റെ രക്ഷകനായി. ഈ മാസം 16ന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം.
WI vs IND : സഞ്ജു ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഇറങ്ങിയോടാവോ; കാണാം പുരാനെ മടക്കിയ പറക്കും ത്രോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!