
ദോഹ: ഫുട്ബോള്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ സാമൂഹികമാധ്യമത്തിലും തരംഗമായി അര്‍ജന്‍റീനയുടെ ലിയോണൽ മെസി. അർജന്‍റൈന്‍ നായകന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്.
കാൽപ്പന്ത് ലോകം കാൽക്കീഴിലാക്കിയ ലിയോണൽ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമായിരുന്നു ഖത്തര്‍ ലോകകപ്പിലേത്. വര്‍ഷങ്ങളായി കാത്തുകാത്തിരുന്നു ലോകകപ്പ് വിജയം. ഫൈനലിൽ ഫ്രാൻസിന്‍റെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്. ഇതിന് ശേഷം മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു ചിത്രം കൊടുങ്കാറ്റായി. മണിക്കൂറുകൾക്കകം 43 ദശലക്ഷം ആളുകളാണ് ചിത്രം ലൈക് ചെയ്തതത്. ഈ ലൈക് കൊടുങ്കാറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് കടപുഴകി. മെസിക്കൊപ്പം ചെസ് കളിക്കുന്ന ചിത്രം റൊണാൾഡോ പോസ്റ്റ് ചെയ്തതായിരുന്നു ഇതുവരെ ഇൻസ്റ്റഗ്രാമിലെ റെക്കോർഡ്. ഇതിന് 41ലക്ഷത്തിലേറെ ലൈക്കാണ് കിട്ടിയിരുന്നത്. ഇതാണിപ്പോൾ മെസി മണിക്കൂറുകൾക്കകം മറികടന്നത്.
ലോകകപ്പിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ലോക ജേതാക്കൾ, ഒരുപാട് തവണ ഞാനിത് സ്വപ്‌നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ലോക കിരീടം നേടിയ മെസിയെ കായികലോകം ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൗനവും ആരാധകർക്കിടയിൽ ചർച്ചയായി. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് റൊണാൾഡോ ഒന്നും പ്രതികരിച്ചിട്ടില്ല.
ഫുട്ബോള്‍ ലോകകപ്പ് കിരീടവുമായി ലിയോണല്‍ മെസിയും സംഘവും അർജന്‍റീനയിലെത്തി. ബ്യൂണസ് അയേഴ്സ് വിമനത്താവളത്തിൽ നിന്ന് തുറന്ന ബസിലാണ് ടീം ഫുട്ബോൾ അസോസിയേഷൻ ആസ്ഥാനത്തേക്ക് പോയത്. ലക്ഷക്കണക്കിന് പേര്‍ മെസിയെയും സംഘത്തെയും വരവേൽക്കാൻ എത്തി. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. നിര്‍ണായക സേവുകളുമായി എമി മാര്‍ട്ടിനസ് നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!