
ബ്യൂണസ് അയേഴ്‌സ്: ഇക്വഡോറിനെതിരായ ജയത്തോടെയാണ് ഇക്വഡോര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസി നേടിയ ഫ്രീകിക്ക് ഗോളില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലോക ചാംപ്യന്മാരുടെ ജയം. ഖത്തറില്‍ ലോകകപ്പ് നേടിയ ടീമില്‍ നിന്ന് വലിയ മാറ്റമൊന്നും ഇല്ലാതെയാണ് മെസിയും സംഘവും ഇറങ്ങിയത്. എന്നാല്‍ വിജയഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് 78-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. എന്തായാലും ജയത്തോടെ തുടങ്ങാന്‍ അര്‍ജന്റീനയ്ക്കായി.
മെസിക്ക് പുറമെ അര്‍ജന്റൈന്‍ പ്രതിരോധതാരം ക്രിസ്റ്റിയാന്‍ റൊമേറോയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഏറ്റവും കൂടുതല്‍ റിക്കവറികള്‍ (12) ഉണ്ടായത് റൊമേറോയുടെ ഭാഗത്ത് നിന്നായിരുന്നു. ഏറ്റവും കൂടുതല്‍ ഡുവല്‍സും (11), ടാക്കിള്‍സും (7) റൊമേറോ നടത്തി. ഇക്വഡോറിനെതിരായ പ്രകടനത്തിന് ശേഷം താരത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മെസി. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധതാരം റൊമേറോ ആണെന്നാണ് മെസി പറയുന്നത്. ''എന്നെ സംബന്ധിച്ചിടത്തോളം, അവന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനാണ്. ഇക്വഡോറിനെതിരെ അത്ഭുതകരമായിരുന്നു അവന്റെ പ്രകടനം. മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാണ് അവന്‍.'' മെസി പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്റെ താരമാണ് റൊമേറോ. മികച്ച തുടക്കമാണ് 25കാരന് ലഭിച്ചത്. നാല് തവണ ടോട്ടന്‍ഹാമിന് വേണ്ടി കളിച്ചു. രണ്ട് തവണ ഗോള്‍ വഴങ്ങിയുമില്ല. 2022 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. തന്റെ കരിയറില്‍ ആദ്യമായി ടൂര്‍ണമെന്റ് വിജയിക്കാന്‍ ലയണല്‍ മെസിയെ സഹായിച്ചു.
മുമ്പൊരിക്കല്‍ റൊമേറോയെ ബാഴ്‌സയിലോണയിലെത്തിക്കാനുള്ള ശ്രമം മെസി നടത്തിയിരുന്നു. എന്നാല്‍ മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നു. അതോടെ ആ ശ്രമവും ഇല്ലാതായി. പിന്നീട് സീരി എയിലെ അറ്റ്‌ലാന്റയില്‍ നിന്ന് ടോട്ടന്‍ഹാം താരത്തെ സ്വന്തമാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!