
ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിൽ നെതർലൻഡ്സ് കോച്ച് ലൂയി വാൻ ഗാലിനോടോള്ള പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്ന് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ ഗോൾ നേടിയതിന് പിന്നാലെയായിരുന്നു മെസ്സിയുടെ അസാധാരണ പെരുമാറ്റം. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ രണ്ടാം പകുതിയിൽ ഗോൾ നേടിയ ശേഷം ലിയോണൽ മെസി നേരെ ഓടിയത് നെതർലൻഡ്സ് ഡഗ് ഔട്ടിന് മുന്നിലേക്കായിരുന്നു. വാന്‍ ഗാലിനുനേരെ നിന്ന് ഇരുചെവികളിലും കൈകള്‍ വെച്ച് കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോപ്പോ ജിജിയോയെ അനുകരിച്ച് മെസി നടത്തിയ ഗോളാഘോഷം കണ്ട് ഡച്ച് ക്യാമ്പ് മാത്രമല്ല, ഫുട്ബോൾ ലോകമാകെ അമ്പരക്കുകയും ചെയ്തു.
മത്സരത്തിന് മുൻപ് അർജന്‍റൈൻ ടീമിനെതിരെ വാൻ ഗാൽ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളാണ് പൊതുവെ ശാന്ത ശീലനായ മെസിയെ കുപിതനാക്കിയത്. ഈ പെരുമാറ്റത്തിനാണ് മെസിയിപ്പോള്‍ ഖേദം പ്രകടിപ്പിച്ചത്. വാൻ ഗാലിന് എതിരായ പെരുമാറ്റം അപ്പോഴത്തെ ആവേശത്തില്‍ പെട്ടന്ന് സംഭവിച്ചതായിരുന്നു. വിഡ്ഢിത്തരമാണ് ചെയ്തതെന്ന് അപ്പോൾ തന്നെ മനസിലായി. അതിലിപ്പോള്‍ ഖേദിക്കുന്നുവെന്നും മെസി ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ബാഴ്സലോണ താരമായിരിക്കെ അര്‍ജന്‍റീന മുന്‍ താരം യുവാന്‍ റൊമാന്‍ റിക്വല്‍മിയെ വാന്‍ ഗാന്‍ മോശമായി പരിഗണിച്ചതിനുള്ള മറുപടിയാണ് മെസിയുടെ ഗോളാഘോഷമെന്ന വാദവും അന്ന് പ്രചരിച്ചിരുന്നു.
മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്ന അർജന്‍റീന 80 മിനിറ്റിനു ശേഷം രണ്ട് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയായി. പിന്നീട് എക്സ്ട്രാ ടൈമിലും സമനലി തുടര്‍ന്നതോടെ ഷൂട്ടൗട്ടിലൂടെയാണ് ക്വാര്‍ട്ടറില്‍ ജേതാക്കളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ നെതർലൻഡ്സിനെ മൂന്നിനെതിരെ നാല് ഗോളിന് മറികടന്ന് അർജന്റീന സെമിയിലത്തി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരശേഷം ഡച്ച്താരം വെഗ്ഹോസ്റ്റിനോടും മെസി ക്ഷുഭിതനായി സംസാരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!