ബാഴ്സ കുപ്പായത്തില്‍ വീണ്ടും പരിശീലനത്തിനിറങ്ങി മെസി

By Web TeamFirst Published Sep 7, 2020, 8:23 PM IST
Highlights

കഴിഞ്ഞ മാസം 25നാണ് മെസി ക്ലബ്ബ് വിടുകയാണെന്ന് അറിയിച്ച് ബാഴ്സ മാനേജ്മെന്റിന് ഫാക്സ് സന്ദേശം അയച്ച് ആരാധകരെ ഞെട്ടിച്ചത്.  പിന്നാലെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി കളിക്കാര്‍ക്കായി നടത്തിയ കൊവിഡ് പരിധോന ക്യാംപിലും മെസി പങ്കെടുത്തില്ല.

മാഡ്രിഡ്: ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരമാമിട്ട് സൂപ്പര്‍ താരം ലിയോണല്‍ മെസി. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വിക്കുശേഷം ആദ്യമായി മെസി ബാഴ്സ കുപ്പായിത്തില്‍ പരിശീലനത്തിനിറങ്ങി. ഇന്ന് ബാഴ്സയുടെ മൂന്നാമത്തെ ജേഴ്സി ധരിച്ച മെസിയുടെ ചിത്രം ക്ലബ്ബ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് താരം പരിശീലനത്തിനിറങ്ങിയത്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന് കീഴില്‍ മെസിയുടെ ആദ്യ പരിശീലന സെഷനാണിത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ആദ്യ കുറച്ചു ദിവസം മെസി തനിച്ചാണ് പരിശീലനം നടത്തുക. പിന്നീട് ടീം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പരിശീലനം നടത്തും.

സീസണ് മുന്നോടിയായി ശനിയാഴ്ച ജിംനാസ്റ്റിക്കിനെതിരെ ബാഴ്സ സൗഹൃ മത്സരം കളിക്കുന്നുണ്ടെങ്കിലും ഇതില്‍ മെസി ടീമിലുണ്ടാവില്ലെന്നാണ് സൂചന. 16ന് ജിറോണക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാവും മെസി ഇടവേളക്കുശേഷം ആദ്യമായി ടീമിനൊപ്പം ചേരുക എന്നാണ് കരുതുന്നത്. ഈ മാസം അവസാനം വിയ്യാറയലിനെതിരെ ആണ് ലാ ലിഗ സീസണില്‍ ബാഴ്സയുടെ ആദ്യ മത്സരം.

🐐 Leo Messi

— FC Barcelona (@FCBarcelona)

കഴിഞ്ഞ മാസം 25നാണ് മെസി ക്ലബ്ബ് വിടുകയാണെന്ന് അറിയിച്ച് ബാഴ്സ മാനേജ്മെന്റിന് ഫാക്സ് സന്ദേശം അയച്ച് ആരാധകരെ ഞെട്ടിച്ചത്.  പിന്നാലെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി കളിക്കാര്‍ക്കായി നടത്തിയ കൊവിഡ് പരിധോന ക്യാംപിലും മെസി പങ്കെടുത്തില്ല. എന്നാല്‍ ഫ്രീ ട്രാന്‍സ്‌ഫറില്‍ ക്ലബ്ബ് വിടാനാകില്ലെന്ന ബാഴ്സലോണ നിലപാട് കടുപ്പിച്ചതോടെ മെസിയുടെ ക്ലബ്ബ് വിടല്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ക്ലബ്ബ് വിടുകയാണെന്ന നിലപാടില്‍ മെസി ഉറച്ചുനിന്നെങ്കിലും ക്ലബ്ബ് വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) നല്‍കണമെന്ന് ബാഴ്സലോണ ടീം മാനേജ്മെന്റും ലാ ലിഗ അധികൃതരും വ്യക്തമാക്കിയതോടൊണ് ജീവന് തുല്യം സ്നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാനില്ലെന്ന് വ്യക്തമാക്കി മെസി ഒരു സീസണ്‍ കൂടി ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചത്.

നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ബാഴ്സലോണയില്‍ താന്‍ അതൃപ്തനാണെന്നും ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബര്‍ത്യോമുവിന്റെ നേതൃത്വത്തിലുള്ള ബാഴ്സ മാനേജ്മെന്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞിരുന്നു.

click me!