
ലണ്ടന്‍: ലോണ്‍ കാലാവധിക്ക് ശേഷം തിരിച്ചെത്തിയ മാര്‍ക്ക് റാഷ്ഫോര്‍ഡിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 9-ാം നമ്പര്‍ ജേഴ്‌സി അനുവദിച്ചു. എങ്കിലും ഓള്‍ഡ് ട്രാഫോര്‍ഡിലെ അദ്ദേഹത്തിന്റെ ദീര്‍ഘകാല ഭാവി അനിശ്ചിതത്വത്തിലാണ്, യുണൈറ്റഡ് സ്‌ക്വാഡില്‍ ഇംഗ്ലീഷ് ഫോര്‍വേഡിന് സ്ഥാനം ഉറപ്പില്ല. എസി മിലാനുമായുള്ള സൗഹൃദ മത്സരത്തിലാണ് റാഷ്ഫോര്‍ട്ട് യുണൈറ്റഡിനായി 9-ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞത്. 2024 ഡിസംബറിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്ലബ്ബ് മത്സരമായിരുന്നു ഇത്. ജേഴ്‌സി നമ്പര്‍ താല്‍ക്കാലികമാണെന്നായിരുന്നു അന്ന് യുണൈറ്റഡ് അറിയിച്ചിരുന്നതെങ്കിലും, ഇപ്പോള്‍ അത് പ്രീമിയര്‍ ലീഗില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരിച്ചുവരവിന് ശേഷം റാഷ്ഫോര്‍ഡിന്റെ മനോഭാവത്തെയും പ്രകടനത്തെയും കുറിച്ച് പരിശീലകന്‍ മൈക്കല്‍ കാരിക് അനുകൂലമായി സംസാരിച്ചു. 28 കാരനായ താരം നിലവില്‍ ഫസ്റ്റ് ടീം സെറ്റപ്പിന്റെ ഭാഗമാണ്. ''അവനൊരു മികച്ച കളിക്കാരനാണ്. 10 അല്ലെങ്കില്‍ 15 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കരിയര്‍ ഉണ്ടാവുകയാണെങ്കില്‍, കാര്യങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായ ദിശയിലേക്ക് പോകുന്ന സന്ദര്‍ഭങ്ങളുണ്ടാകും.ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്, അതുകൊണ്ട് മാത്രം ഒരാളെ ഒറ്റയടിക്ക് വിലയിരുത്താനാകില്ല. കാലക്രമേണ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രധാനം. നിലവില്‍ ഞങ്ങള്‍ ഒരു നല്ല അവസ്ഥയിലാണ്, മാര്‍ക്കിന് ടീമിന് ഒരുപാട് കാര്യങ്ങള്‍ നല്‍കാനാകും. അവന്‍ അത് മുമ്പ് ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യാനാകും. മറ്റാരെയും പോലെ അവനും ഗ്രൂപ്പിന്റെ ഭാഗമാണ്. വളരെ നന്നായി പരിശീലനം നടത്തുന്നുണ്ട്.' കാരിക്ക് പറഞ്ഞു.
റാസ്മസ് ഹോജ്ലണ്ട് നാപോളിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് 9-ാം നമ്പര്‍ ജേഴ്‌സി ഒഴിഞ്ഞുകിടന്നത്. ആസ്റ്റണ്‍ വില്ലയിലും ബാഴ്‌സലോണയിലും ലോണില്‍ കളിക്കുന്നതിന് മുന്‍പ് റാഷ്ഫോര്‍ട്ട് യുണൈറ്റഡിന്റെ 10-ാം നമ്പര്‍ ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്. ആ നമ്പര്‍ ഇപ്പോള്‍ മാത്യു കുഞ്ഞയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ആന്റണി മാര്‍ഷ്യല്‍ 2024-ല്‍ യുണൈറ്റഡ് വിട്ടശേഷമാണ് ഹോജ്ലണ്ടിന് 9-ാം നമ്പര്‍ ജേഴ്‌സി ലഭിച്ചത്. എന്നാല്‍ റൂബന്‍ അമോറിമിന്റെ പ്ലാനുകളില്‍ ഉള്‍പ്പെടാത്തതിനെത്തുടര്‍ന്ന് ഡാനിഷ് സ്‌ട്രൈക്കറുടെ ഈ ജേഴ്‌സിയുമായുള്ള ബന്ധം ഒരു സീസണ്‍കൊണ്ട് അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!