
കവറത്തി: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം തുടങ്ങും മുമ്പെ ആരാധകര്‍ തമ്മില്‍ ഫ്ലെക്സ് കൊണ്ടുള്ള 'കരയുദ്ധ'മായിരുന്നു കേരളത്തില്‍ കണ്ടതെങ്കില്‍ പിന്നീട് അത് പുഴ യുദ്ധമായി. പുള്ളാവൂര്‍ പുഴയുടെ നടുവില്‍ നിരനിരയായി നില്‍ക്കുന്ന മെസിയുടെയും നെയ്മറിന്‍റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളില്‍ ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഇപ്പോഴിതാ അത് ഒരുപടി കൂടി കടന്ന് കടല്‍ യുദ്ധമായി മാറിയിരിക്കുന്നു.
പ്രിയ താരങ്ങളെ ഏറ്റവും ഉയരത്തില്‍ തലയെടുപ്പോടെ നിര്‍ത്താന്‍ മത്സരിക്കുന്ന ആരാധകര്‍ക്കിടയില്‍ നിന്ന് തങ്ങളുടെ പ്രിയതാരത്തിന്‍റെ കൂറ്റന്‍ കട്ടൗട്ട് കടലാഴങ്ങളില്‍ സ്ഥാപിച്ച് സ്നേഹം പ്രകടിപ്പിക്കുകയാണ് ലക്ഷദ്വീപിലെ അര്‍ജന്‍റീന ഫാന്‍സ്. ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നത്. അര്‍ജന്‍റീന ലോകകപ്പ് ഫൈനലിലെത്തിയാല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്ഥാപിക്കുമെന്ന് ആരാധകര്‍ വാക്കു നല്‍കിയിരുന്നു.
ഒടുവില്‍ അവര്‍ ആഗ്രഹിച്ചപോലെ ആര്‍ജന്‍റീന ഫൈനലിലെത്തി. ഇപ്പോഴിതാ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലിലും തല ഉയര്‍ത്തി നില്‍ക്കുന്നതിന്‍റെ വീഡിയോ ആണ് ലക്ഷദ്വീപില്‍ നിന്നുള്ള അര്‍ജന്‍രീന ആരാധകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കട്ടൗട്ട് സ്ഥാപിക്കാനായി തോണിയില്‍ കടലിലേക്ക് പോകുന്നുതും കടലിനിടയില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട് അർജന്‍റീന ഫൈനൽ എത്തിയാൽ മെസ്സിയുടെ കട്ട് ഔട്ട് കടലിനടിയിൽ വെക്കും എന്ന് പറഞ്ഞു വെച്ചു, നമ്മടെ ചെക്കൻ പവിഴ പൂറ്റുകൾക്കും വർണ്ണമത്സ്യങ്ങൾക്കും ഇടയിൽ നിന്നത് കണ്ടോ.. എന്നാണ് കടലിനിടയില്‍ കട്ടൗട്ട് വെച്ച് ആരാധകര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ജയിച്ചാലും തോറ്റാലും അര്‍ജന്‍റീനക്കും ഫ്രാന്‍സിനും കൈനിറയെ പണം; ലോകകപ്പ് സമ്മാനത്തുക ഇങ്ങനെ
ഞായറാഴ്ചയാണ് അര്‍ജന്‍റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക. 1986നുശേഷം ആദ്യ കിരീടമാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന ലക്ഷ്യം വെക്കുന്നതെങ്കില്‍ 2018ല്‍ കിരിടം നേടിയ ഫ്രാന്‍സ് ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാനാണ് ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!