
കാൻസാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അർജന്‍റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ ഹാട്രിക് മികവിൽ അർജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽജീരിയയെ പരാജയപ്പെടുത്തി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്.
മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായത്തിനാണ് കാൻസാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോർഡ് 38-കാരനായ മെസി സ്വന്തമാക്കി.
വാറും ഓഫ്‌സൈഡും നിറഞ്ഞ തുടക്കം
തുടക്കം മുതൽ ഇരുടീമുകളും അതിവേഗ ആക്രമണങ്ങളാണ് പുറത്തെടുത്തത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ലിയോണൽ മെസി പന്ത് അൽജീരിയൻ വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡ് ആയി. തൊട്ടുപിന്നാലെ ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ അൽജീരിയയുടെ ഫാരെസ് ചൈബി അർജന്‍റീനിയൻ വല കുലുക്കിയെങ്കിലും റഫറി വീണ്ടും ഓഫ്‌സൈഡ് വിധി എഴുതിയത് മത്സരത്തിൽ നാടകീയത കൂട്ടി.
മത്സരത്തിന്‍റെ 17-ാം മിനിറ്റിലാണ് സ്റ്റേഡിയത്തെ ആവേശക്കടലാക്കിയ ആദ്യ ഗോൾ പിറന്നത്. മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ ഒരു ത്രൂ-പാസ് സ്വീകരിച്ച്, അൽജീരിയൻ പ്രതിരോധത്തെ അനായാസം വെട്ടിച്ച് മെസി ബോക്സിലേക്ക് കുതിച്ചു. തുടർന്ന് തൊടുത്ത ക്ലിനിക്കൽ കർവിങ് ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്‍റെ ടോപ്പ് റൈറ്റ് കോർണറിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂർവ റെക്കോർഡ് മെസ്സിസിക്ക് സ്വന്തമായി.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന അർജന്‍റീന രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് വർദ്ധിപ്പിച്ചു. അൽജീരിയൻ പ്രതിരോധത്തിന്‍റെ പിഴവുകൾ മുതലെടുത്ത് മെസി തന്‍റെ രണ്ടാം ഗോളും നേടി ടീമിന്‍റെ വിജയം ഉറപ്പിച്ചു (2-0). തൊട്ടുപിന്നാലെ ബോക്സിന് പുറത്തുനിന്ന് ഗ്രൗണ്ടറിലൂടെ അള്‍ജീരിയന്‍ ഗോള്‍ വല കുലുക്കിയ മെസി ഹാട്രിക് തികച്ചു. ഇതോടെ 16 ഗോളുകളുമായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍റെ റെക്കോർഡിനൊപ്പമെത്താനും മെസിക്കായി. ഇതിന് പുറമെ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മെസി സ്വന്തം പേരിൽ കുറിച്ചു.
അർജന്‍റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മെസിയുടെ തകർപ്പൻ പ്രകടനത്തിന്‍റെയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്‍റെ മികച്ച സേവുകളുടെയും കരുത്തിലാണ് അൾജീരിയയെ അർജന്‍റന മറികടന്നത്. ആക്രമണത്തിൽ മാത്രമല്ല, പ്രതിരോധത്തിലും മെസിയും സംഘവും ഒരേപോലെ തിളങ്ങി. തിയാഗോ അൽമാഡയും റൊഡ്രിഗോ ഡി പോളും മധ്യനിരയിൽ കളി നിയന്ത്രിച്ചപ്പോൾ, അൽജീരിയയുടെ സമനില ശ്രമങ്ങളെല്ലാം അർജന്‍റീനിയൻ പ്രതിരോധത്തിന് മുന്നിൽ തകർന്നുപോയി. പന്തടക്കത്തിലും(53%) പാസിലും(583) മുന്നില്‍ നിന്നിട്ടും അൾജീരിയക്ക് അര്‍ജന്‍റീനെ വിറപ്പിക്കാനായില്ല. മത്സരത്തില്‍ ഒരു തവണ പോലും റഫറിക്ക് കാര്‍ഡ് എടുക്കേണ്ടിവന്നില്ലെന്നതും മറ്റൊര കൗതുകമായി. ജയത്തോടെ ഇറ്റലി (1934, 1938), ബ്രസീൽ (1958, 1962) എന്നിവർക്ക് ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് ലയണൽ സ്കലോണിയുടെ അർജന്‍റീന സുരക്ഷിതമായി ആദ്യ ചുവടുവെച്ചു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!