
ദോഹ: ലോകകപ്പ് കിരീടവുമായുള്ള ചിത്രം പങ്കുവെച്ച് അർജന്റൈൻ നായകൻ ലിയോണൽ മെസി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദ കമന്റുകൾ നിറയുകയാണ്. കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്നലെ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.
ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം തന്നെ അർജന്റീനയുടെ മിശിഹ രചിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസ്സിക്ക് അപൂര്‍വമായ ഒരു റെക്കോര്‍ഡ് സ്വന്തമായി. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്.
നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അര്‍ജന്റൈന്‍ നായകൻ പേരിലാക്കി. വീണ്ടും ഗോള്‍ നേടി ടീമിന്റെ രക്ഷകനായ മെസി ഏറ്റവുമധികം സമയം ലോകകപ്പില്‍ കളിച്ച താരവുമായി. ആവേശം കൊടുമുടി കയറിയ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയിരിക്കെ എംബാപ്പെ ഒരു മിനിറ്റിന്‍റെ വ്യത്യാസത്തില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ഫ്രാന്‍സ് സമനിലയില്‍ തളച്ചു.
എക്സ്ട്രാ ടൈമില്‍ മെസിയുടെ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയെ കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ എംബാപ്പെയുടെ പെനല്‍റ്റി ഗോളില്‍ ഫ്രാന്‍സ് വീണ്ടും സമനിലയില്‍ തളച്ചു. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്‍റെ ഒരു കിക്ക് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും മറ്റൊരു കിക്ക് പുറത്തേക്കും പോയതോടെ അര്‍ജന്‍റീന ലോക ചാമ്പ്യന്‍മാരായി. 36 വര്‍ഷത്തിനുശേഷമാണ് അര്‍ജന്‍റീന ലോകകപ്പില്‍ മുത്തമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!