
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ സംഘാടനത്തെ വാനോളം പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നു. പക്ഷേ, മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും പോലെ ആവേശത്തിലാണ്. ബ്രസീലില്‍ വച്ച് ഇതിന് മുമ്പും ലോകകപ്പ് കണ്ടിട്ടുണ്ട്. ഖത്തര്‍ അവിശ്വസനീയമായ മികവോടെയാണ് ലോകകപ്പ് സംഘടിപ്പിച്ചത്. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നു.
പക്ഷേ, മികവോടെ തന്നെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. മലയാളികളുടെ സാന്നിധ്യവും ഒരുപാട് ഉള്ള സ്ഥലമാണ്. ലോകകപ്പ് കാണാനെത്തിയവരില്‍ 30 ശതമാനവും മലയാളികള്‍ ആണെന്നാണ് തോന്നുന്നത്. മൊറോക്കോയില്‍ നിന്നാണ് ലോകകപ്പ് കാണാന്‍ വന്നത്. മത്സരം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് പോകും. മൊറോക്കോ മൂന്ന് കളികള്‍ ജയിച്ച സമയത്തായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്ന് ആര് ജയിക്കുമെന്ന് പറയാനാവില്ല. ഇത്രയും ചെറിയ ഒരു സ്ഥലമായിട്ടും എല്ലാവരെയും തൃപ്തിപ്പെടുത്തി ഖത്തറിന് ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് ഫേവറിറ്റ് ടീം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ എത്തുന്നത്. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്‍റെ ദൃശ്യാഖ്യാനം.
ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. അതേസമയം, ഖത്തറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ 2022 വിടവാങ്ങുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ഖത്തറില്‍ എത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!