
മിയാമി: ഫിഫ ലോകകപ്പിൽ ബ്രസീലിനായി വീണ്ടും ബൂട്ട് കെട്ടിയതിന് പിന്നാലെ അർജന്‍റൈൻ ഇതിഹാസം ലിയോണൽ മെസിയെ വാനോളം പുകഴ്ത്തി ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ച് നെയ്മർ സംസാരിച്ചത്. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ നെയ്മറിന്‍റെ ഈ ലോകകപ്പിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.
മാധ്യമങ്ങളോട് സംസാരിക്കവെ മെസിയെ തന്‍റെ ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് ബ്രസീൽ താരം വിശേഷിപ്പിച്ചത്. കളിക്കളത്തിൽ അദ്ദേഹം എത്രത്തോളം മികച്ചതാണോ, അതിലും എത്രയോ മികച്ച വ്യക്തിയാണ് മൈതാനത്തിന് പുറത്ത്. അദ്ദേഹം എന്‍റെ വളരെ അടുത്ത സുഹൃത്താണ്. എനിക്ക് അദ്ദേഹത്തോട് എത്രമാത്രം സ്നേഹവും കരുതലും ഉണ്ടെന്ന് മെസിക്കറിയാം- നെയ്മർ പറഞ്ഞു.
ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സൗഹൃദങ്ങളിലൊന്നാണ് മെസിയും നെയ്മറും തമ്മിലുള്ളത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ 2013 മുതൽ 2017 വരെയുള്ള നാല് സീസണുകളിൽ ഇരുവരും ഒന്നിച്ച് പന്തുതട്ടി. ഈ കാലയളവിൽ രണ്ട് ലാ ലിഗ കിരീടങ്ങൾ, മൂന്ന് കോപ്പ ഡെൽ റേ, ഒരു ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ എട്ട് പ്രധാന ട്രോഫികളാണ് ഈ സഖ്യം ബാഴ്സലോണയിലെത്തിച്ചത്. പിന്നീട് 2021-ൽ ഇരുവരും ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിൽ വീണ്ടും ഒന്നിച്ചു. പാരിസിലെ രണ്ട് വർഷത്തെ കരിയറിൽ തുടർച്ചയായ രണ്ട് ലിഗ് 1 കിരീടങ്ങളും ഒരു ട്രോഫി ഡെസ് ചാമ്പ്യൻസും ഇരുവരും ചേർന്ന് സ്വന്തമാക്കിയിട്ടുണ്ട്.
"EN LA CANCHA ES BUENO, IMAGÍNATE AFUERA. ES UN GRAN AMIGO. ÉL SABE QUE LO QUIERO MUCHO"
Neymar habló tras su debut con Brasil en el #MundialEnDSPORTS y se tomó un momento para dedicarle unas palabras a Lionel Messi en el día de su cumpleaños. @m_benedetto #FIFAWorldCup pic.twitter.com/xdNPtQPsue— DSPORTS (@DSports) June 25, 2026
മിയാമി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയത്. ബ്രസീലിനൊപ്പം മൊറോക്കോയും ഈ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തി. മത്സരത്തിൽ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകളോടെ തിളങ്ങി. കളിയുടെ ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ വിനീഷ്യസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹെഡ്ഡറിലൂടെ തന്‍റെ രണ്ടാമത്തെ ഗോളും പൂർത്തിയാക്കി. രണ്ടാം പകുതിയിൽ (60-ാം മിനിറ്റിൽ) മാത്യൂസ് കുഞ്ഞയാണ് ബ്രസീലിന്‍റെ മൂന്നാം ഗോൾ കണ്ടെത്തിയത്.
ഈ മത്സരത്തിലെ ഗോളുകളോടെ വിനീഷ്യസ് ജൂനിയർ ഒരു അപൂർവ്വ ചരിത്ര നേട്ടവും സ്വന്തമാക്കി. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടുന്ന 24 വർഷത്തിനിടയിലെ ആദ്യ ബ്രസീൽ താരമെന്ന റെക്കോർഡാണ് വിനീഷ്യസ് കുറിച്ചത്. 2002 ലോകകപ്പിൽ ഇതിഹാസ താരങ്ങളായ റൊണാൾഡോ നസാരിയോയും റിവാൾഡോയും സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് വിനീഷ്യസ് എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബ്രസീൽ താരം മാത്രമാണ് അദ്ദേഹം. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് പോയിന്റോടെയാണ് ബ്രസീൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അതേസമയം, മൂന്ന് പോയിന്‍റുള്ള സ്കോട്ട്‌ലൻഡിന് ഇനി മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ പ്രവേശിക്കാൻ മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!