ഫിഫ ദി ബെസ്റ്റ്: ചുരുക്കപ്പട്ടികയില്‍ റൊണാൾഡോയില്ല

By Web TeamFirst Published Jan 13, 2023, 7:36 AM IST
Highlights

മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനായി അലിസൺ ബെക്കർ, യാസീൻ ബോനോ, തിബോത് കോർത്വ, എഡേഴ്സൺ, എമിലിയാനോ മാർട്ടിനസ് എന്നിവ‍ർ ചുരുക്കപ്പട്ടികയിലെത്തി

സൂറിച്ച്: കഴിഞ്ഞ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനാലംഗ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടംപിടിക്കാനായില്ല.

ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിംഗ്ഹാം, കരീം ബെൻസേമ, കെവിൻ ഡിബ്രൂയ്ൻ, എർലിംഗ് ഹാലൻഡ്, അഷ്റഫ് ഹക്കീമി, റോബർട്ട് ലെവൻഡോവ്സ്കി, സാദിയോ മാനേ, കിലിയൻ എംബാപ്പേ, ലിയോണൽ മെസി, ലൂക്ക മോഡ്രിച്ച്, നെയ്മർ ജൂനിയർ, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച പുരുഷ താരങ്ങൾ. അവസാന രണ്ട് തവണയും റോബർട്ട് ലെവൻഡോവ്സ്കിയാണ് പുരസ്കാരം സ്വന്തമാക്കിയത്. വനിതകളിൽ നിലവിലെ ജേതാവ് ബാഴ്സലോണയുടെ അലക്സിയ പ്യൂട്ടെല്ലാസ്, ചെൽസിയുടെ സാം കെർ, ആഴ്സണലിന്‍റെ ബേത്ത് മീഡ് തുടങ്ങിയവ‍ർ ചുരുക്കപ്പട്ടികയിലുണ്ട്. 

റയൽ മാഡ്രിഡിന്‍റെ കാർലോ ആഞ്ചലോട്ടി, ഫ്രാൻസിന്‍റെ ദിദിയെ ദെഷാം, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള, മൊറോക്കോയുടെ വാലിദ് റെഗ്രാഗുയി, അർജന്‍റീനയുടെ ലിയോണൽ സ്‌കലോണി എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനായി അലിസൺ ബെക്കർ, യാസീൻ ബോനോ, തിബോത് കോർത്വ, എഡേഴ്സൺ, എമിലിയാനോ മാർട്ടിനസ് എന്നിവ‍ർ ചുരുക്കപ്പട്ടികയിലെത്തി. ഫെബ്രുവരി മൂന്ന് വരെ ഫിഫ വെബ്സൈറ്റിൽ വോട്ട് രേഖപ്പെടുത്താം. വോട്ടിംഗ് നാലായി വിഭജിച്ചിരിക്കുന്നു. ആരാധകർ, ദേശീയ ടീമുകളുടെ നായകൻമാർ, പരിശീലകർ, ഫുട്ബോൾ ജേർണലിസ്റ്റുകൾ എന്നിവർക്ക് ഇരുപത്തിയഞ്ച് ശതമാനം വീതം. ഫെബ്രുവരി ഇരുപത്തിയേഴിനാണ് ഫിഫ ദി ബെസ്റ്റ് ജേതാക്കളെ പ്രഖ്യാപിക്കുക.

ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ പേരിൽ 10 കോടി തട്ടി, യുവാവിനെതിരെ കേസ്

click me!