
അസുൻസിയോൻ(പരാഗ്വേ): ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ലോകചാമ്പ്യൻമാരായ അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. ക്യാപ്റ്റന്‍ ലിയോണല്‍ മെസി കളിച്ചിട്ടും അര്‍ജന്‍റീന പരാഗ്വേയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു. ആദ്യ പകുതിയില്‍ 11-ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയെ 19-ാം മിനിറ്റില്‍ അന്‍റോണിയോ സനാബ്രിയയുടെ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ പരാഗ്വോ സമനിലയില്‍ പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഇന്‍റര്‍ മയാമിയില്‍ മെസിയുടെ സഹതാരമായ ഡിയാഗോ ഗോമസിന്‍റെ പാസില്‍ നിന്ന് ഒമര്‍ അല്‍ഡെറെറ്റെ പരാഗ്വേയുടെ വിജയഗോള്‍ നേടി. അടുത്ത ആഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറു ആണ് അര്‍ജന്‍റീനയുടെ അടുത്ത എതിരാളികള്‍. മത്സരത്തില്‍ പരാഗ്വോ ഡിഫന്‍ഡര്‍മാരുടെ കടുത്ത ടാക്കിളുകളില്‍ മെസി പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇതിനെതിരെ റഫറി കാര്‍ഡ് നല്‍കാത്തതിന് മെസി പലപ്പോഴും തര്‍ക്കിക്കുകയും ചെയ്തു.
ഇക്വഡോര്‍ യുവ ഫുട്‌ബോളര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം
തോറ്റെങ്കിലും ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 22 പോയന്‍റുമായി അര്‍ജന്‍റീന തന്നെയാണ് ഒന്നാമത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ(19 പോയന്‍റ്) യുറുഗ്വോയെ തോല്‍പ്പിച്ചാല്‍ അര്‍ജന്‍റീനക്ക് ഒപ്പമെത്തും.അര്‍ജന്‍റീനക്കെതിരായ ജയത്തോടെ പരാഗ്വേ 16 പോയന്‍റുായെങ്കിലും പരാഗ്വോ ഇക്വഡോറിനും യുറുഗ്വേയ്ക്കും പിന്നിൽ ആറാമതാണ്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ വെനസ്വേല സമനിലയില്‍ തളച്ചു. 43 ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടെലാസ്കോ സെഗോവിയയിലൂടെ വെനസ്വേല സമനിലയില്‍ തളക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം വെനസ്വേലയുടെ അലക്സാണ്ടര്‍ ഗോൺസാലസ് ചുവപ്പ് കാര്‍ഡ് പുറത്തുപോയതോടെ 10 പേരുമായാണ് വെനസ്വേല മത്സരം പൂര്‍ത്തിയാക്കിയത്. സമനിലയോടെ 17 പോയന്‍റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മൂന്നാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക