
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകനും ഫ്രാന്‍സിന്‍റെ ഇതിഹാസ താരവുമായ സിനദിന്‍ സിദാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം മുതല്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു സിദാന്‍. കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ശനിയാഴ്ച ആല്‍വ്സിനെതിരായ റയലിന്‍റെ മത്സരത്തില്‍ പരിശീലകനായി സിദാന് പങ്കെടുക്കാനാവില്ല.
സിദാന്‍റെ അഭാവത്തില്‍ സഹപരിശീലകനായ ഡേവിഡ് ബെറ്റോണിയ്ക്കാവും റയലിന്‍റെ പരിശീലകച്ചുമതല. കോപ്പ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അല്‍ക്കോയാനോയോട് റയല്‍ കഴിഞ്ഞ ദിവസം 2-1ന് തോറ്റിരുന്നു. അല്‍ക്കോയാനോ 10 പേരുമായി കളിച്ചിട്ടും റയല്‍ തോല്‍വി വഴങ്ങിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ലാ ലിഗയില്‍ 18 കളികളില്‍ 37 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് റയലിപ്പോള്‍. 17 കളികളില്‍ 44 പോയന്‍റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും 18 കളികളില്‍ 34 പോയന്‍റുള്ള ബാഴ്സലോണ മൂന്നാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!