
അസുന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ പരാഗ്വെ പൊലീസ് അറസ്റ്റ് ചെയ്ത റൊണാള്‍ഡീഞ്ഞോയെ വിട്ടയച്ചു. അഞ്ച് മാസത്തെ തടങ്കല്‍ ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. സഹോദരന്‍ റോബര്‍ട്ട് ഡി അസിസ് മൊറൈറയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 67 ലക്ഷത്തോളം രൂപ താരം പിഴ അടയ്‌ക്കേണ്ടതായി വരും. 82 ലക്ഷത്തിനടുത്ത് സഹോദരും പിഴയിട്ടിട്ടുണ്ട്.
നേരത്തെ അദ്ദേഹം ജയില്‍ മോചിതനായിരുന്നു. പിന്നീട് നാല് മാസത്തോളം വീട്ടുതടങ്കലിലായിരുന്നു. 32 ദിവസത്തെ ജയില്‍വാസമാണ് രണ്ട് പേര്‍ക്കും നല്‍കിയിരുന്നത്. പിന്നാലെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായിലെ തലസ്ഥാനനഗരമായ അസുന്‍സിയോണിലെത്തിയത്.
എന്നാല്‍ പരിശോധനയില്‍ താരം വ്യാജ പോസ്പോര്‍ട്ടാണ് ഉപയോഗിച്ചതെന്ന് തെളിയുകയായിരുന്നു. ഇതോടെ താരത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിനോടൊപ്പം യാത്രാരേഖകളും പിടിച്ചെടുത്തിരുന്നു. റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളേക്കൂടി കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ തന്നെ വഞ്ചിച്ചതാണെന്നായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ വാദം. ഏജന്റ് നല്‍കിയ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ 2018ല്‍ റൊണാള്‍ഡീഞ്ഞോയുടെ ബ്രസീലിയന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ റദ്ദാക്കിയിരുന്നു.
വന്‍ പിഴ ഈടാക്കി കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും പിഴയടക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ പാസ്‌പോര്‍ട്ട് ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!