
റിയോ ഡി ജനീറോ: നെയ്മര്‍ (Neymar) ഫോമിലേക്ക് എത്തിയാല്‍ ഖത്തര്‍ ലോകകപ്പില്‍ (Qatar World Cup) ബ്രസീല്‍ കിരിടം നേടുമെന്ന് മുന്‍താരം റൊണാള്‍ഡോ. നെയ്മര്‍ പി എസ് ജിയില്‍ തന്നെ തുടരാനാണ് സാധ്യതയെന്നും റൊണാള്‍ഡോ പറഞ്ഞു. ഇരുപത് വര്‍ഷം മുന്‍പാണ് ബ്രസീല്‍ (Brazil) അവസാനമായി ലോകകപ്പ് നേടിയത്. ആദ്യമായി ഏഷ്യ വേദിയായ ലോകകപ്പില്‍ ജര്‍മനിയെ തോല്‍പിച്ചായിരുന്നു ബ്രസീലിന്റെ കിരീടധാരണം. അന്ന് ബ്രസീലിന്റെ വിജയശില്‍പിയായായിരുന്നു റൊണാള്‍ഡോ.
രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന് വേദിയാവുമ്പോള്‍ ബ്രസീല്‍ കിരീടം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡോ. മികച്ച ടീമുള്ള ബ്രസീലിന് നെയ്മറുടെ ഫോമും ഫിറ്റ്‌നസുമായിരിക്കും ഏറ്റവും നിര്‍ണായകമാവുകയെന്നും റൊണാള്‍ഡോ പറയുന്നു. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ നെയ്മര്‍. റൊണാള്‍ഡോയെ മറികടന്ന നെയ്മറിന് 74 ഗോളുണ്ട്.
119 കളിയിലാണ് നെയ്മര്‍ 74 ഗോള്‍ നേടിയത്. റൊണാള്‍ഡോ 98 കളിയില്‍ നേടിയത് 62 ഗോള്‍. സാക്ഷാല്‍ പെലെ മാത്രമാണ് ഗോള്‍വേട്ടയില്‍ നെയ്മറിന് മുന്നിലുള്ളത്. പെലെ 92 കളിയില്‍ നേടിയത് 77 ഗോള്‍. നെയ്മറുടെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ബ്രസീലിയന്‍ താരം പിഎസ്ജിയില്‍ തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞദിവസം ബ്രസീലിയന്‍ കോച്ച് ടിറ്റെയും നെയ്മറുടെ ഫോമിനെ കുറിച്ച് സംസാരിച്ചിരുന്നു. നെയ്മറുടെ മോശം പ്രകടനത്തിന് കാരണം ക്ലബുകളിലെ പരിശീലകരാണെന്നും ടിറ്റെ കുറ്റപ്പെടുത്തി. ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരമാണ് നെയ്മര്‍ ജൂനിയര്‍. എങ്കിലും പ്രതിഭയ്ക്കും പ്രതിഫലത്തിനുമൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തം.
ബാഴ്സലോണയില്‍ നിന്ന് 222 ദശലക്ഷം യൂറോയയ്ക്ക് പി എസ് ജിയില്‍ എത്തിയ നെയ്മര്‍ മിക്കപ്പോഴും കിലിയന്‍ എംബാപ്പേയുടെ നിഴലിലാണ്. ഇതിന് കാരണം ക്ലബിലെ പരിശീലകരാണെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ പറയുന്നു. നെയ്മര്‍ സ്വാഭാവിക പ്രതിഭയാണ്. ഒരുവശത്തേക്ക് ഒതുക്കുമ്പോള്‍ നന്നായി കളിക്കാന്‍ കഴിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!