
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച മൊറോക്കൊയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരിയും കിരീടാവകാശിയും. അറബ് ലോകത്തിന്റെ ആനന്ദവും അഭിമാനവുമെന്നാണ് ബെല്‍ജിയത്തിനെതിരെയുള്ള ജയത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിശേഷിപ്പിച്ചത്. വീരോചിതമായ പ്രകടനമെന്നാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും മൊറോക്കോയുടെ കളിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. 1998ല്‍ സ്‌കോട്‌ലാന്‍ഡിനെ പരാജയപ്പെടുത്തിയശേഷം ലോകകപ്പിലെ മൊറോക്കെയുടെ ആദ്യ ജയമാണ് അല്‍ തുമാമാ സ്റ്റേഡിയത്തിലേത്.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മൊറോക്കോയുടെ ജയം. 73ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിച്ചു. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.
മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം- ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും.
നേരത്തെ, സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളിന് അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. പിന്നാലെ ജപ്പാന്‍, ജര്‍മനിയേയും തോല്‍പ്പിച്ചു. വെയ്ല്‍സിനെതിരെ ഇറാന്റെ ജയവും ആഘോഷിക്കപ്പെട്ടു.
എന്തുകൊണ്ട് സഞ്ജു രണ്ടാം ഏകദിനത്തില്‍ നിന്ന് പുറത്തായി? കാരണം വിശദീകരിച്ച് ശിഖര്‍ ധവാന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!