
ദോഹ: ഗ്രൂപ്പ് എയില്‍ ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍. ഇതോടെ ആതിഥേയരായ ഖത്തിന് പുറത്തേക്കുള്ള വക്കിലായി. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. മാത്രമല്ല, നെതര്‍ലന്‍ഡ്‌സ്, ഇക്വഡറിനെതിരെ തോല്‍ക്കുകയും വേണം.
41-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ഖത്തര്‍ പ്രതിരോധതാരം ഖൗഖിയുടെ പിഴവില്‍ നിന്നായിരുന്നു ആദ്യഗോള്‍. ഇടത് വിംഗില്‍ നിന്ന് ദിയാട്ട ക്രോസ്. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഖത്തര്‍ താരത്തിന് പിഴവ് സംഭവിച്ചു. തക്കം പാര്‍ത്തിരുന്ന ദിയ അനായാസം വലകുലുക്കി. ആദ്യപകുതി ഈ നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കകം രണ്ടാം ഗോള്‍. യാക്കോബ് എടുത്തു കോര്‍ണറില്‍ തലവച്ചാണ് ദിദിയു വലകുലുക്കിയത്. ഹെഡ് ചെയ്യാന്‍ മുന്നോട്ട് നീങ്ങിയ ദിദിയു മനോഹരമായി പന്ത് തലകൊണ്ട് ചെത്തിയിട്ടു. 78-ാം മിനിറ്റില്‍ ഖത്തര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഈ ലോകകപ്പില്‍ അവരുടെ ആദ്യഗോളാണിത്. ഇസ്മയില്‍ മുഹമ്മദിന്റെ ക്രോസില്‍ തലവച്ചാണ് മുന്താരി ഒരു ഗോള്‍ മടക്കിയത്. സമനില നേടാന്‍ ഖത്തര്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു.
ഗോള്‍ നേടിയ ശേഷം ആത്മവിശ്വാസം വീണ്ടെടുത്ത ടീം പലപ്പോഴും സമനില ഗോള്‍ നേടുമെന്നായി. എന്നാല്‍ സെനഗല്‍ പ്രതിരോധവും ഗോള്‍ കീപ്പറും ഒരുപോലെ വില്ലനായി. ഇതിനിടെ സെനഗല്‍ മൂന്നാം ഗോളും കണ്ടെത്തി. 84-ാം മിനിറ്റിലായിരുന്നു ഗോള്‍. ബദൗ ഡിയായുടെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ഖത്തര്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം തോല്‍വി സമ്മതിച്ചു.
നേരത്തെ, നടന്ന ആദ്യ മത്സരത്തില്‍ ഇറാന്‍, വെയ്ല്‍സിനെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറാന്റെ ജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!