
ലൂസൈൽ: കളിക്കളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ലിയോണൽ മെസി കരിയറിന്‍റെ അസ്തമയത്തിലേക്ക് നീങ്ങുമ്പോൾ, ഫുട്ബോൾ ലോകം ഒന്നടങ്കം ചോദിക്കുന്ന ഒരൊറ്റ ചോദ്യമുണ്ട്. ആരാകും ആ സിംഹാസനത്തിന്‍റെ പകരക്കാരൻ? ആ ചോദ്യത്തിനുള്ള ഉത്തരം വിധി വർഷങ്ങൾക്ക് മുമ്പേ എഴുതിവെച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്ന ആ അപൂർവ ചിത്രം. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടത്തിൽ സ്പെയിൻ അർജന്‍റീനയെ നേരിടാൻ ഒരുങ്ങുമ്പോൾ, ഫുട്ബോൾ ലോകത്തിന്‍റെ കണ്ണ് മുഴുവൻ ഒരു 19-ാം നമ്പർ കുപ്പായക്കാരനിലാണ്. സ്പെയിനിന്‍റെ ലാമിൻ യമാലിലേക്ക്.
മെസി തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ അണിഞ്ഞിരുന്ന അതേ 19-ാം നമ്പർ ജേഴ്സിയണിഞ്ഞാണ് യമാൽ കളം നിറയുന്നത്. എന്നാൽ ഇരുവരുടെയും നിലവിലെ പോരാട്ടത്തേക്കാൾ വലിയൊരു അത്ഭുത കഥ ഈ ഫൈനലിന് പിന്നിലുണ്ട്. വർഷം 2007. കറ്റാലൻ പത്രമായ 'ദിയാരിയോ സ്പോർട്ട്' യുണിസെഫുമായി കൈകോർത്ത് ഇറക്കിയ ഒരു ചാരിറ്റി കലണ്ടറിന് വേണ്ടി ജോവാൻ മോൻഫോർട്ട് എടുത്ത ഒരു ചിത്രമാണ് ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം.അന്ന് പ്ലാസ്റ്റിക് ടബ്ബിലെ സോപ്പുപതയിൽ കിടക്കുന്ന ഒരു കുഞ്ഞു പൈതൽ. ആ കുഞ്ഞിനെ കുളിപ്പിക്കാൻ സഹായിക്കുന്ന, കാതിൽ എന്തോ മന്ത്രമോതുന്ന 20 വയസ്സുകാരനായ ലിയോണൽ മെസി. അന്ന് മെസി ഫുട്ബോൾ ലോകത്ത് ഉദിച്ചുയരുന്ന സൂര്യനായിരുന്നു. അന്ന് മെസിയുടെ ഉള്ളംകൈയിലിരുന്ന ആ പൈതൽ മറ്റാരുമായിരുന്നില്ല, സാക്ഷാൽ ലാമിൻ യമാൽ ആയിരുന്നു.
അന്ന് മുതൽ ഈ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ യമാലിനോട് ഏറെയുണ്ടായി. മെസിയുടെ ഫുട്ബോൾ മികവിൽ ഒരൽപമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ..." എന്നായിരുന്നു പുഞ്ചിരിയോടെയുള്ള യമാലിന്‍റെ മറുപടി. എന്നാൽ മെസിയാകട്ടെ, നാളിതുവരെ ഈ ചിത്രത്തെക്കുറിച്ച് പരസ്യമായി ഒന്നും പ്രതികരിച്ചിട്ടില്ല.. ഇരുപത് വർഷത്തിന്‍റെ പ്രായവ്യത്യാസമുള്ള രണ്ടു തലമുറകൾ ഞായറാഴ്ച ഒരൊറ്റപ്പന്തിനും ലോകകിരീടത്തിനുമായി പോരടിക്കുകയാണ്. പണ്ട് തന്‍റെ കൈവെള്ളയിലിരുന്ന് ചിരിച്ച കുട്ടിക്ക് മുന്നിൽ മെസി കിരീടം കാക്കുമോ, അതോ ആ മന്ത്രസ്പർശം ഏറ്റുവാങ്ങിയ പൈതൽ ഫുട്ബോൾ രാജാവിന്‍റെ കിരീടം സ്വന്തമാക്കുമോ? കാത്തിരുന്നു കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!