അര്‍ജന്റീനയ്ക്ക് പേടിസ്വപ്നമായി ഫൈനലിലെ റഫറി സ്ലാവോ വിന്‍സിക്; പഴയ റെക്കോര്‍ഡില്‍ ആരാധകര്‍ക്ക് ആശങ്ക

Published : Jul 17, 2026, 12:49 PM IST
Slavko Vincic with Messi

Synopsis

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള മത്സരം സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക് നിയന്ത്രിക്കും. 2022 ലോകകപ്പില്‍ സൗദി അറേബ്യയോട് അര്‍ജന്റീന തോറ്റ മത്സരത്തിലെ റഫറി വിന്‍സിക് ആയിരുന്നത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നു. അതേസമയം, സ്പെയിനിന് വിന്‍സിക്കിന്റെ കീഴില്‍ മികച്ച റെക്കോര്‍ഡാണുള്ളത്.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെയാണ് തെരഞ്ഞെടുത്തത്. തീരുമാനം ഫുട്ബോള്‍ ലോകം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും, അര്‍ജന്റീന ആരാധകര്‍ക്കിടയില്‍ ഇത് ആശങ്കയുണ്ടാക്കുന്നു. വിന്‍സിക്കിന്റെ മുന്‍കാല റഫറിയിംഗ് അനുഭവങ്ങള്‍ അര്‍ജന്റീനയ്ക്ക് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത് എന്നതാണ് ഇതിന് കാരണം.

അര്‍ജന്റീനയുടെ കയ്‌പ്പേറിയ ഓര്‍മ്മ

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വിന്‍സിക് ആയിരുന്നു റഫറി. ആ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതും അത് മെസി ഗോളാക്കിയതും വിന്‍സിക്കിന്റെ തീരുമാനമായിരുന്നു. സൗദി താരങ്ങള്‍ക്ക് ആറ് മഞ്ഞക്കാര്‍ഡുകളും അദ്ദേഹം നല്‍കി. എന്നാല്‍, രണ്ടാം പകുതിയില്‍ അര്‍ജന്റീന 1-2 എന്ന സ്‌കോറിന് സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റത് വലിയൊരു അട്ടിമറിയായിരുന്നു. വിന്‍സിക് റഫറിയായിരുന്ന മത്സരത്തില്‍ അര്‍ജന്റീന നേരിട്ട ഏക തോല്‍വി ഇതാണ്.

സ്‌പെയിനിന്റെ കാര്യം

സ്‌പെയിനിന്റെ സുപ്രധാന മത്സരങ്ങളില്‍ പലപ്പോഴും വിന്‍സിക്കിനെ റഫറിയായി നിയോഗിക്കാറുണ്ട്. 2017-ല്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലും, യൂറോ 2020-ല്‍ സ്വീഡനെതിരായ മത്സരത്തിലും, 2023-ലെ യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലിലും അദ്ദേഹം റഫറിയായിരുന്നു. യുവതാരം ലമീന്‍ യമാല്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ശേഷം, യൂറോ 2024-ല്‍ ഇറ്റലിക്കെതിരെ സ്‌പെയിന്‍ 1-0ത്തിന് ജയിച്ച മത്സരത്തിലും, ഫ്രാന്‍സിനെതിരായ സെമിഫൈനലിലും വിന്‍സിക് തന്നെയായിരുന്നു റഫറി. സ്‌പെയിനിന്റെ കാര്യത്തില്‍ അനുകൂലമായ റെക്കോര്‍ഡുകളാണ് വിന്‍സിക്കിനുള്ളത്.

നിലവിലെ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ നിയന്ത്രിച്ച വിന്‍സിക്, മെക്‌സിക്കോ-ഇക്വഡോര്‍ മത്സരത്തില്‍ ഇക്വഡോറിന്റെ പിയറോ ഹിന്‍കാപ്പിയെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയത് വലിയ ചര്‍ച്ചയായിരുന്നു. അതിനാല്‍ തന്നെ, ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനലില്‍ വിന്‍സിക്കിന്റെ ഓരോ തീരുമാനങ്ങളും സൂക്ഷ്മമായി പരിശോധിക്കപ്പെടുമെന്ന് ഉറപ്പാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സ്പെയിനിനെ സപ്പോർട്ട് ചെയ്താൽ ലൈക്ക് കുറയുമത്രേ! പക്ഷേ...' അര്‍ജന്‍റീന-സ്പെയിന്‍ ഫൈനലിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്
ഫൈനൽ കാണാൻ അര്‍ജന്‍റീന പ്രസിഡന്‍റ് സ്റ്റേഡിയത്തിലെത്തില്ല, ട്രംപിന്‍റെ ക്ഷണം നിരസിച്ച് ഹാവിയർ മിലെയ്; കാരണം ആ പഴയ 'ശാപം'