ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കൻഡിൽ നേടിയ ഗോൾ 'വാര്‍' നിഷേധിച്ചു, സ്റ്റേഡിയത്തിൽ ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Published : Jul 03, 2026, 07:31 AM ISTUpdated : Jul 03, 2026, 07:35 AM IST
Portugal vs Croatia

Synopsis

ഇഞ്ചുറി ടൈമിൽ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ടൊറാന്‍റോ: ലോകകപ്പിലെ അത്യന്തം നാടകീയമാ പോരാട്ടത്തിൽ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ പ്രതിഷേധവുമായി ക്രൊയേഷൻ ആരാധകര്‍. കാനഡയിലെ ടൊറാന്‍റോ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൽ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്രോയേഷ്യൻ ആരാധകർ കൂട്ടത്തോടെ മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു.

മത്സരം മാറ്റിയെഴുതിയ ഇൻജുറി ടൈമിലെ 'വാർ' നാടകം

മത്സരത്തിന്‍റെ നിശ്ചിത സമയത്തിന് ശേഷം പത്ത് മിനിറ്റാണ് ഇഞ്ചുറി ടൈമായി അനുവദിച്ചത്. പോർച്ചുഗൽ 2-1 ന് മുന്നിട്ടുനിൽക്കെ, കളിയുടെ അവസാന സെക്കൻഡുകളിൽ ക്രോയേഷ്യ പോർച്ചുഗൽ ബോക്സിലേക്ക് ഒരു ക്രോസ്സ് നൽകി. ബോക്സിനുള്ളിലെ വൻ ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ക്രോയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗവാർഡിയോൾ പന്ത് വലയിലെത്തിച്ചു. ഇതോടെ ക്രോയേഷ്യൻ ക്യാമ്പിൽ വൻ ആഘോഷം തുടങ്ങി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശയോടെ തല താഴ്ത്തി. എന്നാൽ ഈ ഗോൾ ഓഫ്‌സൈഡ് ആണോ എന്ന് പരിശോധിക്കാൻ റഫറി വാറിന്‍റെ സഹായം തേടി. 'സ്നിക്കോ' സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ക്രോയേഷ്യൻ താരം ഇഗോർ മാറ്റനോവിച്ച് തലകൊണ്ട് ഫ്ലിക്ക് ചെയ്ത പന്ത് സ്വീകരിക്കുമ്പോൾ മരിയോ പാസാലിച്ച് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്ന് കണ്ടെത്തി. പോർച്ചുഗൽ താരം റെനാറ്റോ വെയ്ഗയുടെ ശരീരത്തിൽ തട്ടിയാണ് പന്ത് പാസാലിച്ചിലേക്ക് എത്തിയതെങ്കിലും, അത് മന:പൂർവമുള്ള ഡിഫെൻഡിംഗ് അല്ലെന്ന് റഫറി വിധിച്ചു. ഇതോടെ ഗവാർഡിയോളിന്‍റെ ഗോൾ റദ്ദാക്കപ്പെട്ടു.

 

ഗോൾ നിഷേധിച്ചതോടെ ഗാലറിയിലുണ്ടായിരുന്ന ക്രോയേഷ്യൻ ആരാധകർ പ്രതിഷേധിക്കാന്‍ തുടങ്ങി. അവർ പോർച്ചുഗലിന്‍റെ ഗോൾ ബോക്സിനുള്ളിലേക്ക് കൂട്ടത്തോടെ വാട്ടർ ബോട്ടിലുകളും സോഫ്റ്റ് ഡ്രിങ്ക് കാനുകളും എറിഞ്ഞു. മൈതാനത്തെ മാലിന്യങ്ങൾ മാറ്റാൻ ഒഫീഷ്യലുകൾക്ക് ഏറെ സമയം വേണ്ടി വന്നതിനാൽ കളി പുനരാരംഭിക്കാൻ വൈകി. സ്റ്റേഡിയത്തിലുടനീളം കാണികൾ റഫറിക്കെതിരെ കൂവിവിളിക്കുകയും ചെയ്തു. മത്സരത്തിൽ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് കളിയിലെ താരം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്‍റെ തിരിച്ചുവരവ്. 1960നുശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് നോക്കൗട്ടില്‍ ഒരു ഗോളിന് പിന്നിലായശേഷം തിരിച്ചടിച്ച് ജയിക്കുന്നത്.

 

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 53-ാം മിനിറ്റില്‍ ഇവാൻ പെരിസിച്ച് നേടിയ തകർപ്പൻ ഗോളിലൂടെ ക്രോയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് 41-കാരനായ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ റൊണാൾഡോ നേടുന്ന ആദ്യ 'നോക്കൗട്ട് ഘട്ട ഗോൾ' കൂടിയാണിത്. ഗോൾ നേടിയതിന് പിന്നാലെ 81-ാം മിനിറ്റിൽ റൊണാൾഡോയെ കോച്ച് റോബർട്ടോ മാർട്ടിനസ് പിൻവലിച്ചു. റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ഇഞ്ചുറി ടൈമില്‍ (90+4)പോർച്ചുഗലിന്‍റെ വിജയഗോൾ കുറിച്ച് ടീമിനെ പ്രീ-ക്വാർട്ടറിലേക്ക് നയിച്ചു. നാടകീയ വിജയത്തോടെ ക്രൊയേഷ്യയെ തോല്‍പിച്ചെങ്കിലും മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ആണ് പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
സമ്പൂർണ സ്പാനിഷ് ആധിപത്യം, ഒയർസബാലിന് ഡബിൾ; ഓസ്ട്രിയയെ വീഴ്ത്തി സ്പെയിൻ പ്രീക്വാർട്ടറിൽ