
മാഡ്രിഡ്: സ്പാനിഷ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരേ വംശീയാധിക്ഷേപം. എവേ മത്സരത്തില്‍ മയോര്‍ക്ക ആരാധകരാണ് ബ്രസീലിയന്‍ താരത്തിന് നേരേ വംശീയാധിക്ഷേപം നടത്തിയത്. കുരങ്ങന്‍ എന്ന് വിനീഷ്യസിനെ കാണികള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മത്സരത്തില്‍ 10 തവണ വിനീഷ്യസിനെ എതിരാളികള്‍ ഫൗള്‍ ചെയ്തിരുന്നു. മൂന്നാം തവണയാണ് എതിര്‍ ടീമിന്റെ ഹോം ഗ്രൌണ്ടില്‍ വിനീഷ്യസിന് നേരേ വംശീയാധിക്ഷേപം നടക്കുന്നത്.
നേരത്തെ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, വയഡോലിഡ് മൈതാനത്തും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വിനീഷ്യസ് തയ്യാറായില്ല. കോപ്പ ഡെല്‍റെ സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവുമുണ്ടായിരുന്നു. 'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പമാണ് വിനീഷ്യസ് ജൂനിയറിന്റെ ജേഴ്‌സി ധരിപ്പിച്ച കോലം തൂക്കിയത്.
കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റിക്കോ ടീമും റയലും അപലപിച്ചിരുന്നു. നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റിക്കോ ആരാധകര്‍ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ രംഗത്തെത്തിയിരുന്നു. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിനെതിരായ മത്സരശേഷം കാണികളില്‍ ഒരുവിഭാഗം വിനിഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയും വിനീഷ്യസിനു നേരെ കൈയിലുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തശേഷമായിരുന്നു വിനീഷ്യസ് ലാ ലിഗ അധികൃതര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് കുരുക്ക് വീഴും! പ്രീമിയര്‍ ലീഗ് സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!