
മുംബൈ: അല്‍പ സമയം മുമ്പാണ് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്സി അഴിക്കുമെന്ന് സാഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെ ഛേത്രി അറിയിക്കുകയായിരുന്നു. 39കാരനായ ഛേത്രി 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് അരങ്ങേറ്റം കുറിക്കുന്നത്.
ഛേത്രിക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായി വിരാട് കോലിയുമുണ്ടായിരുന്നു. ഛേത്രി പങ്കുവച്ച വീഡിയോക്ക് താഴെ 'എന്റെ സഹോദരന്‍.' എന്ന് കോലി കുറിച്ചിട്ടു. അഭിമാനമുണ്ടെന്നും കോലി പറയുന്നു. കൂടെ ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കോലിക്ക് ആശംസയുമായെത്തി. ഇതിഹാസ നായകനെന്നാണ് സിഎസ്‌കെ വീഡിയോക്ക് താഴെ കുറിച്ചിട്ടത്. കോലിയുടെ കമന്റ് വായിക്കാം...
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ താരമാണ് ഛേത്രി. നിലവില്‍ സജീവമായ ഫുട്ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി തന്നെ. 150 മത്സരങ്ങളില്‍ 94 ഗോളുകളാണ് ഛേത്രി നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128) എന്നിവക്ക് പിന്നാലാണ് ഛേത്രി.
2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്‌റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി ഇന്ത്യ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 3 പോയിന്റുമായി കുവൈറ്റ് നാലാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!