
മയാമി: ഇന്ന് പുലര്‍ച്ചെയാണ് ഇന്റര്‍ മയാമി ജഴ്‌സിയില്‍ ഇതിഹാസതാരം ലിയോണല്‍ മെസി അരങ്ങേറിയത്. ലീഗ്‌സ് കപ്പ് മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍ നേടിയത്.
സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരമാണ് മെസി വഴിത്തിരിച്ചുവിട്ടത്. ഗോള്‍ നേരിട്ട ഇന്റര്‍ മയാമി ഉടമകളില്‍ ഒരാളായ ഡേവിഡ് ബെക്കാമിന് സന്തോഷം അടക്കാനായില്ല. അദ്ദേഹത്തിന്റ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...
പെനല്‍റ്റി ബോക്‌സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ ബോക്‌സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇന്റര്‍ മയാമിയുടെ വിജയഗോളില്‍ കലാശിച്ചത്.
ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ അരങ്ങേറ്റം കാണാനെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി ഇറങ്ങിയത്.
മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്രൂസ് അസൂല്‍ യൂറിയല്‍ അന്റൂനയിലൂടെ സമനില പിടിച്ചു. പിന്നീട് ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. മെസി ഓരോ തവണ പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ ആരാധകര്‍ മെസി ചാന്റ് ഉയര്‍ത്തി.
കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് ക്രൂസ് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് മെസിയെ ഫൗള്‍ ചെയ്യുന്നത്. ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കി മെസി അരങ്ങേറ്റം അതിഗംഭീരമാക്കി.
കോലി ഇന്ത്യക്കാരില്‍ സച്ചിന് മാത്രം പിന്നില്‍, ലോകത്തെ ആദ്യ അഞ്ചിലുള്ള ബാറ്റര്‍: കോർട്‌ണി വാൽഷ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!