
ഡബ്ലിന്‍: വാട്ടര്‍ ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് കൊടിയിറങ്ങി. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ഫുട്‌ബോളിന്റെ അവേശ നിമിഷങ്ങള്‍ സമ്മാനിച്ച് വാട്ടര്‍ ഫോര്‍ഡ് ടൈഗേര്‍സ് സംഘടിപ്പിച്ച അഞ്ചാമത് സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ കൊടിയിറങ്ങി. ബാലി ഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായി നടന്ന മല്‍സരങ്ങള്‍ കാണാന്‍ നൂറു കണക്കിന് പ്രവാസി മലയാളികളാണ് കുടുംബസമേതം എത്തിയത്. അണ്ടര്‍ 30, 30 പ്ലസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് ഏറ്റുമുട്ടിയത്.
അണ്ടര്‍ 30 വിഭാഗത്തിലെ വാശിയേറിയ മല്‍സരത്തില്‍ ഗോള്‍വേ ഗ്യാലക്‌സിയെ ഷൂട്ടൗട്ടില്‍ മറികടന്ന് ഡബ്ലിന്‍ സ്‌ട്രൈക്കേര്‍സ് ജേതാക്കളായി. മുഴുവന്‍ സമയത്ത് ഓരോ ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. ഈ വിഭാഗത്തിലെ മികച്ച കളിക്കാരനായി ഗോള്‍വേ ഗാലക്ക്‌സിയുടെ അമലിനെ തിരഞ്ഞെടുത്തു. മികച്ച പ്രതിരോധനിര താരമായി ഡബ്ലിന്‍ സ്‌ട്രൈക്കേഴ്സിന്റെ റോണിത് ജെയിനിനെയും, മികച്ച കീപ്പറായി ഗോള്‍വേ ഗാലക്ക്‌സിയുടെ സണ്ണി എബ്രഹാമിനെയും തിരഞ്ഞെടുത്തു.
30 പ്ലസ് വിഭാഗത്തില്‍ ഡബ്ലിന്‍ യുണൈറ്റഡ് ജേതാക്കളായി. ആവേശകരമായ കലാശ പോരാട്ടത്തില്‍ ഐറിഷ് ടസ്‌ക്കേഴ്സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡബ്ലിന്‍ യുണൈറ്റഡ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. മികച്ച താരമായി ഡബ്ലിന്‍ യുണൈറ്റഡിന്റെ ഹാദിയെയും, മികച്ച പ്രതിരോധ നിര താരമായി വാട്ടര്‍ഫോഡ് ടൈഗേഴ്സിന്റെ ജിബിന്‍ ആന്റണിയെയും മികച്ച കീപ്പറായി കാര്‍ത്തിക് കമ്മത്തിനെയും തിരഞ്ഞെടുത്തു.
അഞ്ചാം തവണയും സെവന്‍സ് മേള വിജയമാക്കിയ എല്ലാ പ്രവാസി മലയാളികളോടും സംഘാടകര്‍ നന്ദിയും പറയുകയുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!