
കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി തങ്ങൾ ഈ ലോകകപ്പ് നേടുമെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇപ്പോഴത്തെ പോർച്ചുഗൽ ടീം നേടിയ നേട്ടങ്ങളിൽ ഡിയോഗോ ജോട്ടയും പങ്കാളിയായിരുന്നെന്നും മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ നേടാനും ജോട്ട പ്രചോദനമാണെന്നും റോബർട്ടോ മാർട്ടിനെസ്സ് പ്രസ് മീറ്റിനിടെ പറഞ്ഞു.
"തീർച്ചയായും എല്ലാ ദിവസവും പ്രയാസകരമാണ്. പരിശീലനത്തിനിടെ പോലും പലപ്പോഴും ഡിയോഗോ ജോട്ടയുടെ ഓർമ്മകൾ മനസ്സിലേക്ക് തിരികെയെത്താറുണ്ട്, അദ്ദേഹത്തിന്റെ ചരമവാർഷികം മാത്രമാണ് ഏറ്റവും പ്രയാസകരമായ ദിവസം എന്ന് ഞാൻ പറയില്ല. മറിച്ച്, അത് അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അവസരമായാണ് ഞാൻ കാണുന്നത്. ഈ ടീമിൽ ഞങ്ങൾ നേടിയ എല്ലാ നേട്ടങ്ങളുടെയും തുടക്കം ഡിയോഗോ ജോട്ടയോടൊപ്പമായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങൾ നേഷൻസ് ലീഗ് കിരീടം നേടിയത്. ഞങ്ങൾക്ക് മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ ലക്ഷ്യമിടാനും പ്രചോദനവും വെളിച്ചവും പകരുന്ന പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിനായി ലോകകപ്പ് നേടുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം." റോബർട്ടോ മാർട്ടിനെസ്സ് പറയുന്നു.
2025 ജൂലൈ 3 നായിരുന്നു സ്പെയിനിലെ സമോറയിൽ വച്ച് നടന്ന കാറപകടത്തിൽ ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും കൊല്ലപ്പെടുന്നത്. ലംബോർഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ചായായിരുന്നു അപകടം. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി കളിച്ചിരുന്ന ജോട്ട 182 മത്സരങ്ങളിൽ നിന്ന് 65 ഗോളും 22 അസിസ്റ്റുകളും നേടിയിരുന്നു.
അതേസമയം ക്രൊയേഷ്യയുമായാണ് പോർച്ചുഗലിന്റെ നോക്ക്ഔട്ട് മത്സരം. കോംഗോയോടും കൊളംബിയയോടും സമനില നേടിയ പോർച്ചുഗൽ ഉസ്ബെകിസ്താനെതിരെ മാത്രമാണ് വിജയം നേടിയത്. മധ്യനിരയുടെയും മുന്നേറ്റനിരയുടെയും സ്ഥിരതയില്ലാത്ത പ്രകടനമാണ് പോർച്ചുഗലിന് ഗ്രൂപ്പ് ഘട്ടത്തിൽ തലവേദനസൃഷ്ടിച്ചത്. ഉസ്ബെകിസ്താനെതിരെ ഇരട്ട ഗോളുകൾ നേടി റൊണാൾഡോ ഫോം കണ്ടെത്തിയെങ്കിലും മൂന്നാം കളിയിലെ മോശം പ്രകടനം ടീം മുന്നെട്ടുപോവുമ്പോൾ മെച്ചപ്പെടുത്തുമെന്നാണ് ആരാധകർ കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!