
ദോഹ: ഇന്ത്യന്‍ സൂപ്പർ ലീഗ് കണ്ട് ശീലിച്ച ആരാധകർക്ക് ദൈർഘ്യമേറിയ ഇഞ്ചുറിടൈം(stoppage time) പുതുമയല്ല. മിക്ക മത്സരങ്ങളിലും അഞ്ച് മിനുറ്റിലധികമാണ് അധികസമയം അനുവദിക്കാറ്. ഇഞ്ചുറിടൈം കഴിഞ്ഞിട്ടും ഫൈനല്‍ വിസില്‍ വരാന്‍ വൈകുന്നതും ഇന്ത്യയില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ ഫിഫ ഇവന്‍റുകളിലോ യുറോപ്യന്‍ ക്ലബ് ഫുട്ബോളിലോ ഒന്നും ഇത്ര നീളമേറിയ ഇഞ്ചുറിടൈം ആരാധകർ അധികം കണ്ടിട്ടില്ല. എന്നാല്‍ ഖത്തർ ലോകകപ്പിലേക്ക് എത്തിയപ്പോള്‍ ഇഞ്ചുറിടൈമിന്‍റെ ആധിക്യമാണ് ആരാധകർ കാണുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം ഇഞ്ചുറിടൈം ലോകകപ്പില്‍ അനുവദിക്കുന്നത്?
കാരണം വ്യക്തമാക്കി കോളീന
'ആറോ ഏഴോ എട്ടോ മിനുറ്റ് ഇലക്ട്രോണിക് ബോർഡില്‍ ഇഞ്ചുറിടൈമായി എഴുതിക്കാണിക്കുന്നത് കണ്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല എന്ന് എല്ലാവരോടും പറഞ്ഞിട്ടുണ്ട്. മൈതാനത്ത് കൂടുതല്‍ സമയം കളി നടക്കണമെങ്കില്‍ ഇങ്ങനെ ഏറിയ സമയം അനുവദിച്ചേ മതിയാകൂ. ഇത്തരത്തില്‍ വലിയ ഇഞ്ചുറിടൈം കാണാന്‍ തയ്യാറായിരിക്കണം. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ, മത്സരത്തില്‍ മൂന്ന് ഗോളുകള്‍ നേടിയാല്‍ ഓരോ ഗോളിനും ഒന്നോ ഒന്നര മിനുറ്റോ ആഘോഷ സമയം ആ ടീമിന് വേണ്ടിവരും. അങ്ങനെ കണക്കാക്കിയാല്‍ ആകെ അഞ്ചാറ് മിനുറ്റുകള്‍ ഗോളാഘോഷത്തിന് തന്നെ നഷ്ടമായി. രണ്ട് പകുതികളുടെ അവസാനവും അധികസമയം കൃത്യമായി കണക്കാക്കുകയാണ് ആവശ്യം. അത് ചെയ്യുന്നത് നാലാം ഒഫീഷ്യലാണ്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഇക്കാര്യത്തില്‍ വിജയിച്ചിരുന്നു. ഖത്തറിലും സമാന കൃത്യത പ്രതീക്ഷിക്കുന്നു. വാർ ഇടപെടലിനെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്' എന്നും പിയാലൂയീജി കോളീന ഇഎസ്‍പിഎന്നിനോട് പറഞ്ഞു. ഫിഫ റഫറീ കമ്മിയുടെ ചെയർമാനാണ് വിഖ്യാത റഫറിയായ പിയാലൂയീജി കൊളീന.
ഈ ലോകകപ്പില്‍ ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ രണ്ട് പാതികളിലുമായി 30 മിനുറ്റോളം അധികസമയം അനുവദിച്ചിരുന്നു. ഇറാന്‍ ഗോളി അലീരെസയുടെ തലയ്ക്ക് പരിക്കേറ്റതോടെ ഏറെ സമയനഷ്ടം വന്നതാണ് ഇതിന് കാരണം. ഇത്തരത്തില്‍ ഇതുവരെ നടന്ന ഒട്ടുമിക്ക മത്സരങ്ങളിലും കൂടുതല്‍ അധികസമയം ആരാധകർ കണ്ടിരുന്നു. പരിക്കിന് പുറമെ സബ്സ്റ്റിറ്റ്യൂഷനുകള്‍ അടക്കമുള്ള സമയനഷ്ഠം പരിഗണിച്ചാണ് എത്ര നേരം അധികമായി അനുവദിക്കണമെന്ന് തീരുമാനിക്കുന്നത്.
രണ്ടും കല്‍പ്പിച്ച് തന്നെ ഘാന; റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ വിവാദം കത്തുന്നു, ഫിഫയ്ക്ക് പരാതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!