
വാഷിംഗ്ടൺ: ഫിഫ ലോകകപ്പിൽ കളിക്കാനായി ഇറാൻ ഫുട്ബോള്‍ ടീം അമേരിക്കയില്‍ വരുന്നതില്‍ നിലപാട് മാറ്റി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാൻ ദേശീയ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും, അവരുടെ സുരക്ഷ മുൻനിർത്തി ടൂർണമെന്‍റിൽ പങ്കെടുക്കുന്നത് ഉചിതമാകില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. അതേസമയം, തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അമേരിക്ക വധിച്ച പശ്ചാത്തലത്തിൽ ഒരു കാരണവശാലും ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.
ഇറാൻ ടീമിന് ലോകകപ്പിൽ പങ്കെടുക്കാൻ തടസമില്ലെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ ട്രംപ് അറിയിച്ചിരുന്നു. എന്നാൽ തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് നിലപാട് കടുപ്പിച്ചു. ഇറാൻ ദേശീയ ഫുട്ബോൾ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാൽ അവരുടെ ജീവനും സുരക്ഷയും കണക്കിലെടുക്കുമ്പോൾ അവർ അവിടെ ഉണ്ടാകുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല - ട്രംപ് കുറിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് തങ്ങളുടെ നേതാവ് അലി ഖമേനിയെ വധിച്ച സാഹചര്യത്തിൽ ശത്രുരാജ്യത്ത് പോയി പന്ത് തട്ടാനില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇറാന്‍റെ കായിക മന്ത്രി അഹമ്മദ് ദുന്നിയമാലി സർക്കാർ ടെലിവിഷനിലൂടെയാണ് പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഴിമതി നിറഞ്ഞ ഈ ഭരണകൂടം ഞങ്ങളുടെ നേതാവിനെ വധിച്ചു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയവർക്കൊപ്പം ഒരു വേദി പങ്കിടാൻ ഞങ്ങൾക്കാവില്ല. ഞങ്ങളുടെ മക്കൾ അവിടെ സുരക്ഷിതരല്ല എന്നായിരുന്നു കായിക മന്ത്രി പറഞ്ഞത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാന്‍റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമാണ്. ഇറാന്‍റെ പിന്മാറ്റം ഫിഫയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാൻ പിന്മാറുന്ന പക്ഷം ഏഷ്യൻ മേഖലയിൽ നിന്ന് മറ്റൊരു ടീമിനെ (ഇറാഖ് അല്ലെങ്കിൽ യുഎഇ) ഉൾപ്പെടുത്തുന്ന കാര്യം ഫിഫ പരിഗണിക്കുന്നുണ്ട്.
ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കത്തിൽ ഏകദേശം 1,255 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനു പ്രതികാരമായി ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ലോകകപ്പിനെ ചൊല്ലിയുള്ള ഈ പുതിയ പോര്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!