അമേരിക്കയിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിലേക്ക് പറക്കുന്നതിന് പകരം തന്‍റെ ഔദ്യോഗിക വസതിയായ ഒലിവോസിലിരുന്ന് വീട്ടിലെ ടിവിയിലാണ് അദ്ദേഹം മത്സരം കാണുക.
ബ്യൂണസ് ഐറിസ്: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ, കളി നേരിട്ട് കാണാൻ അർജന്‍റീനിയൻ പ്രസിഡന്‍റ് ഹാവിയർ മിലെയ് എത്തില്ല. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ എന്നിവർക്കൊപ്പം വിഐപി ഗാലറിയിലിരുന്ന് ഫൈനൽ കാണാൻ വലിയ അവസരമുണ്ടായിട്ടും, ചില അന്ധവിശ്വാസം കാരണമാണ് താൻ പോകുന്നില്ലെന്ന് പ്രസിഡന്‍റ് ഔദ്യോഗികമായി വ്യക്തമാക്കിയത്.
അമേരിക്കയിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിലേക്ക് പറക്കുന്നതിന് പകരം തന്‍റെ ഔദ്യോഗിക വസതിയായ ഒലിവോസിലിരുന്ന് വീട്ടിലെ ടിവിയിലാണ് അദ്ദേഹം മത്സരം കാണുക. ഈ ടൂർണമെന്‍റിൽ അർജന്‍റീന കളിച്ച കഴിഞ്ഞ ഏഴ് മത്സരങ്ങളും അദ്ദേഹം ഇവിടെയിരുന്നാണ് കണ്ടത്. ആ ഏഴ് മത്സരങ്ങളിലും അർജന്‍റീന വിജയിക്കുകയും ചെയ്തു. ആ ഭാഗ്യ തുടര്‍ച്ച മുറിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മിലെയുടെ നിലപാട്.വെറുമൊരു ലൊക്കേഷൻ മാറ്റം മാത്രമല്ല പ്രസിഡന്‍റിന്‍റെ ഈ ഭാഗ്യ ശീലം. കളിയുള്ള ദിവസം അദ്ദേഹം ധരിക്കുന്ന വസ്ത്രത്തിലും കടുത്ത നിബന്ധനയുണ്ട്.
തദ്ദേശീയ റേഡിയോ സ്റ്റേഷനായ 'എൽ ഒബ്സർവേറ്ററി'യോട് സംസാരിക്കവേ പ്രസിഡന്‍റ് തന്‍റെ പ്രത്യേക വിശ്വാസങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. തണുപ്പുള്ള സമയമായിട്ടും വസതിയിൽ ഞാൻ ഹീറ്റർ ഓൺ ചെയ്യാറില്ല. പകരം ഒരു ഓയിൽ കമ്പനിയുടെ ലോഗോയുള്ള വലിയൊരു കട്ടിയുള്ള ജാക്കറ്റാണ് ധരിക്കാറുള്ളത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിനിടെ എനിക്ക് നല്ല ചൂട് തോന്നി ഞാൻ ആ ജാക്കറ്റ് അഴിച്ചുമാറ്റി. തൊട്ടുപിന്നാലെ അർജന്‍റീന ഒരു ഗോൾ വഴങ്ങി. ഞാൻ ഉടൻ തന്നെ ആ ജാക്കറ്റ് തിരിച്ചിട്ടു, അതിനുശേഷം ഇന്നുവരെ കളി കഴിയാതെ ഞാൻ അത് മാറ്റിയിട്ടില്ല.
അർജന്‍റീന തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് ഉയർത്താൻ ഈ ജാക്കറ്റ് ധരിച്ച് വീട്ടിലിരുന്ന് കളി കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ലാറ്റിനമേരിക്കയിൽ, പ്രത്യേകിച്ച് അർജന്‍റീനയിൽ ഇത്തരം വിശ്വാസങ്ങളെ 'കബാലാസ്' എന്നാണ് വിളിക്കുന്നത്. ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന അർജന്‍റീനക്കാർക്ക് ഇത് വെറും അന്ധവിശ്വാസമല്ല, മറിച്ച് ടീമിന്‍റെ വിജയത്തിനായുള്ള കർശനമായ ചില ആചാരങ്ങളാണ്. ടീം ജയിച്ചുതുടങ്ങിയാൽ ആ ടൂർണമെനറ് തീരുന്നതുവരെ ഒരേ വസ്ത്രം ധരിക്കുക (അത് കഴുകാതിരിക്കുക), കളി കാണുമ്പോൾ ഒരേ സ്ഥലത്ത് തന്നെ ഇരിക്കുക എന്നിവയൊക്കെ ആരാധകരുടെ പതിവാണ്.
പ്രസിഡന്‍റുമാരെ ഭയപ്പെടുത്തുന്ന പഴയൊരു 'ശാപം'
അർജന്‍റീനിയൻ പ്രസിഡന്‍റുമാർ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നിന്നും മാറിനിൽക്കുന്നതിന് പിന്നിൽ ദശാബ്ദങ്ങൾ പഴക്കമുള്ള മറ്റൊരു കഥയുമുണ്ട്. 1990-ലെ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ അർജന്‍റീന കാമറൂണിനെ നേരിട്ടപ്പോൾ അന്നത്തെ പ്രസിഡന്‍റ് കാർലോസ് മെനെം സ്റ്റേഡിയത്തിലെത്തി കളിക്കാരെ സന്ദർശിച്ചിരുന്നു. എന്നാൽ ആ മത്സരത്തിൽ അർജന്‍റീന അപ്രതീക്ഷിതമായി പരാജയപ്പെട്ടു. അതോടെ മെനെം ഒരു 'മുഫാ' (ഭാഗ്യദോഷി) ആയി ബ്രാൻഡ് ചെയ്യപ്പെട്ടു. അതിനുശേഷം ഒരു അർജന്‍റീനിയൻ പ്രസിഡന്‍റും ദേശീയ ടീമിന്‍റെ ഫൈനൽ മത്സരങ്ങൾ നേരിട്ട് കാണാൻ ധൈര്യപ്പെട്ടിട്ടില്ല. ആ ചരിത്രം ആവർത്തിക്കാതിരിക്കാനാണ് ഹാവിയർ മിലെയുടെ ഈ ജാക്കറ്റ് പരീക്ഷണം.
