
അസുൻസിയോൺ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും. കോപ്പ അമേരിക്കയ്‌ക്ക് മുൻപ് ഇരു ടീമുകളുടേയും അവസാന മത്സരമാണിത്.
കോപ്പ അമേരിക്കയിൽ ഇറങ്ങും മുൻപ് വിജയവഴിയിലെത്തുകയാണ് അർജന്റീനയുടെ ലക്ഷ്യം. കൊളംബിയയാണ് എതിരാളികൾ. ഇന്ത്യൻസമയം പുലർച്ചെ നാലരയ്‌ക്ക് മത്സരം തുടങ്ങും. ചിലെക്കെതിരെ ഒരു ഗോളിച്ച് സമനില വഴങ്ങിയ അർജന്റൈൻ ടീമിൽ മാറ്റം ഉറപ്പ്. സസ്‌പെൻഷൻ മാറിയ നിക്കോളാസ് ടാക്ലിയാഫിക്കോ പ്രതിരോധത്തിൽ തിരിച്ചെത്തും. മധ്യനിരയിലും അഴിച്ചുപണിയുണ്ടാവും.
കൊവിഡ് ബാധിതനായ ഗോളി ഫ്രാങ്കോ അർമാനി ഇല്ലാതെയാണ് ലിയോണൽ മെസിയും സംഘവും കൊളംബിയയിൽ എത്തിയിരിക്കുന്നത്. ചിലെക്കെതിരെ അരങ്ങേറ്റും കുറിച്ച എമിലിയാനോ മാർട്ടിനസ് ഗോൾകീപ്പറായി തുടരും. സെർജിയോ അഗ്യൂറോ ടീമിൽ തിരിച്ചെത്തിയെങ്കിലും മെസി, ലൗറ്ററോ മാർട്ടിനസ്, എഞ്ചൽ ഡി മരിയ എന്നിവർ തന്നെ മുന്നേറ്റനിരയിൽ തുടരും.
എല്ലാ കളിയും ജയിച്ചെത്തുന്ന ബ്രസീലിന് പരാഗ്വേയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ ആറ് മുതലാണ് മത്സരം. മധ്യനിരയിൽ ഫ്രെഡിന് പകരം സസ്‌പെൻഷൻ കഴിഞ്ഞ ഡഗ്ലസ് ലൂയിസും ഇക്വഡോറിനെതിരെ നിരാശപ്പെടുത്തിയ ഗാബി ഗോളിന് പകരം റോബർട്ടോ ഫിർമിനോയും ടീമിലെത്താൻ സാധ്യതയുണ്ട്. നെയ്‌മറും റിച്ചാർലിസനുമായിരിക്കും മുന്നേറ്റനിരയിലെ മറ്റ് താരങ്ങൾ. യോഗ്യതാ റൗണ്ടില്‍ 15 പോയിന്റുമായി മേഖലയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. 11 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തും.
കോപ്പ അമേരിക്കയിൽ കളിക്കുമോയെന്ന കാര്യത്തിൽ ബ്രസീൽ താരങ്ങൾ പരാഗ്വേക്കെതിരായ മത്സരശേഷം നിലപാട് വ്യക്തമാക്കും. മത്സരങ്ങൾ സ്വന്തം നാട്ടിൽ നടക്കുന്നതിൽ ബ്രസീൽ താരങ്ങൾക്കെല്ലാം എതിര്‍പ്പുണ്ടെന്ന് നായകൻ കാസിമിറോ നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ജന്‍റീനയ്‌ക്ക് സമാനമായി കൊവിഡ് പ്രശ്‌നങ്ങള്‍ ബ്രസീലില്‍ നില്‍ക്കുന്നതായാണ് താരങ്ങള്‍ വാദിക്കുന്നത്. താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.
ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്‌ക്ക് കിക്കോഫാകുന്നത്. അർജന്റീനയും കൊളംബിയയും സംയുക്തമായി ടൂര്‍ണമെന്‍റ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ കൊളംബിയക്കും കൊവിഡ് മഹാമാരി അര്‍ജന്‍റീനയ്‌ക്കും വേദി നഷ്‌ടമാകാന്‍ കാരണമായി. ഇതോടെയാണ് വേദിയായി ബ്രസീലിനെ കോൺമെബോള്‍ തെരഞ്ഞെടുത്തത്. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുമെന്ന് അര്‍ജന്‍റീന സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോ കപ്പ് മുന്നൊരുക്കം ഗംഭീരമാക്കി ജർമനി; ലാറ്റ്‍വിയയെ ഗോള്‍മഴയില്‍ മുക്കി
ദേശീയ ചാമ്പ്യൻഷിപ്പ്: അത്‌ലറ്റുകൾക്ക് വാക്‌സീൻ നൽകണമെന്ന് ആവശ്യപ്പെട്ട് പി ടി ഉഷ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona