സ്മാര്‍ട്ട്ഫോണ്‍ ബിസിനസില്‍ നിന്നും പിന്‍വാങ്ങാന്‍ എല്‍ജി?; കാരണം ഇതാണ്.!

By Web TeamFirst Published Jan 22, 2021, 2:16 PM IST
Highlights

2021 ൽ സ്മാർട് ഫോൺ വിപണിയിൽ നിന്നും എല്‍ജി പിന്‍വാങ്ങുമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം 32,847 കോടി രൂപ നഷ്ടത്തിലാണ് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

സിയോള്‍: സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് നിന്നും ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ ഭീമന്മാരായ എല്‍ജി പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടതോടെയാണ് തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം വിറ്റൊഴിയാന്‍ എല്‍ജി തയ്യാറെടുക്കുന്നത്. 2021 ൽ സ്മാർട് ഫോൺ വിപണിയിൽ നിന്നും എല്‍ജി പിന്‍വാങ്ങുമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം 32,847 കോടി രൂപ നഷ്ടത്തിലാണ് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ബിസിനസ് കൊറിയയുടെ റിപ്പോര്‍ട്ട് പ്രകാരം എല്‍ജി തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗം വിയത്നാം കമ്പനിയായ വിന്‍ ഗ്രൂപ്പിന് വില്‍ക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് വില്‍ക്കാന്‍ ഏറെ നാളായി ഒരു കമ്പനിയെ എല്‍ജി തേടുന്നുവെന്നും ഏറ്റവും മികച്ച ഓഫര്‍ വിയത്നാം കമ്പനിയില്‍ നിന്നാണെന്നുമാണ് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് പറയുന്നത്. 2020 അവസാനം 16.5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂലധനമുള്ള കമ്പനിയാണ് വിന്‍ ഗ്രൂപ്പ്. എല്‍ജി അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ വിന്‍ ഗ്രൂപ്പിനുണ്ട്. 

എൽ‌ജിയുടെ ഫോൺ ബിസിനസിന്റെ ദിശയിലുള്ള മാറ്റത്തെക്കുറിച്ച് സൂചന നൽകി ക്വോൺ ബോങ്-സിയോക്ക് ബുധനാഴ്ച ഉദ്യോഗസ്ഥർക്ക് ഒരു മെമ്മോ അയച്ചതായി കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ‘മൊബൈലിന്റെ ആഗോള വിപണിയിലെ മത്സരം രൂക്ഷമായതിനാൽ കമ്പനി മികച്ച തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിതെന്ന് കൊറിയ ഹെറാൾഡിന് നൽകിയ പ്രസ്താവനയിൽ എൽജി ഉദ്യോഗസ്ഥൻ പറയുന്നു. സ്മാർട് ഫോൺ ബിസിനസ് വിൽപ്പന, നിർമാണം അവസാനിപ്പിക്കൽ, നിർമാണം വെട്ടികുറയ്ക്കൽ എന്നിവയുൾപ്പെടെ സാധ്യമായ എല്ലാ നടപടികളും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ജീവനക്കാർക്ക് നൽകിയ ഇന്റേണൽ മെമ്മോ യഥാർഥമാണെന്ന് എൽജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. 2021 ൽ മൊബൈൽ ബിസിനസ് വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാൻ എൽജി ഇലക്ട്രോണിക്സ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ് എന്നാണ് എൽജി വക്താവ് പറഞ്ഞത്. സ്മാർട് ഫോൺ വിപണിയിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും ജീവനക്കാരെ നിലനിർത്തുമെന്നും മെമ്മോയിൽ പറയുന്നുണ്ട്. 60 ശതമാനം ജീവനക്കാരെ മറ്റ് ബിസിനസ് യൂണിറ്റുകളിലേക്ക് മാറ്റിയേക്കും. എന്നാൽ, ശേഷിക്കുന്ന 40 ശതമാനം ജീവനക്കാരെ നിലവില്‍ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം പുനക്രമീകരിക്കും എന്നാണ് എല്‍ജി സിഇഒയുടെ പദ്ധതി എന്നാണ് വിവരം. അതിനിടെയാണ് സ്മാര്‍‍ട്ട്ഫോണ്‍ വിഭാഗം വില്‍ക്കുന്നു എന്ന വാര്‍ത്തകളും വരുന്നത്. 

ദക്ഷിണ കൊറിയയിലെ എല്‍ജിയുടെ പ്രധാന എതിരാളികളായ സാംസങ്ങില്‍ നിന്നുള്ള വെല്ലുവിളിക്ക് പുറമേ വിലകുറഞ്ഞ ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ എത്തിയതോടെയാണ് ഒരു കാലത്ത് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് മുന്‍നിരക്കാരായ എല്‍ജിക്ക് കാലിടറിയത്. 

click me!