ദാദയുടെ തണലില്‍ വളര്‍ന്ന 5 ഇന്ത്യന്‍ താരങ്ങള്‍

First Published May 13, 2020, 6:35 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. കോഴ വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലഞ്ഞുനില്‍ക്കെ നായകസ്ഥാനത്ത് എത്തിയ ഗാംഗുലി പുതിയൊരു ടീമിനെ കെട്ടിപ്പടുത്തു. പിന്നീട് അവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ താരങ്ങളുമായി. ഗാംഗുലിയുടെ പിന്തുണയില്‍ കരിയര്‍ കെട്ടിപ്പടുത്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍.

മുഹമ്മദ് കൈഫ്: നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത് കൈഫും യുവരാജും ചേര്‍ന്നായിരുന്നു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഊര്‍ജ്ജസ്വലനായ ഫീല്‍ഡറായും മികച്ച മധ്യനിര ബാറ്റ്സ്മാനായും കൈഫ് വളര്‍ന്നു. തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഉയരാനായില്ലെങ്കിലും കൈഫിന്റെ രാജ്യാന്തര കരിയര്‍ കെട്ടിപ്പടുത്തതില്‍ ഗാംഗുലിക്ക് നിര്‍ണായക പങ്കുണ്ട്. ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കി ഏഴ് ബാറ്റ്സ്മാന്‍മാരെ ഉള്‍പ്പെടുത്താനുള്ള ഗാംഗുലിയുടെ തീരുമാനം കൈഫിന്റെ കരിയറിനും ഗുണകരമായി
undefined
സഹീര്‍ ഖാന്‍: തൊണ്ണൂറുകളുടെ അവസാനം ക്രിക്കറ്റ് കരിയര്‍ ലക്ഷ്യമിട്ട് മുംബൈയിലെത്തിയ സഹീര്‍ ഖാന് പക്ഷെ ക്രിക്കറ്റിലെ വിമതനെന്ന വിളിപ്പേരാണ് ലഭിച്ചത്. ക്യാപ്റ്റന്‍മാരെ ചോദ്യം ചെയ്തും കോച്ചുമാരോട് ഇടഞ്ഞതുമെല്ലാം സഹീറിന്റെ കരിയര്‍ പ്രതിസന്ധിയിലാക്കി. പിന്നീട് ബറോഡയിലേക്ക് ചേക്കേറിയ സഹീര്‍ രഞ്ജി ട്രോഫി ഫൈനലില്‍ ബറോഡക്കായി നടത്തിയ മിന്നും പ്രകടനം ഗാംഗുലിയുടെ ശ്രദ്ധയില്‍പ്പെട്ടു. ജവഗല്‍ ശ്രീനാഥിന്റെ പങ്കാളിയായി ശക്തനായൊരു പേസറെ തേടിയ ഗാംഗുലിക്ക് സഹീര്‍ ശരിയായ തെരഞ്ഞെടുപ്പായിരുന്നു. സഹീറിനെ ടീമിലുള്‍പ്പെടുത്താന്‍ സെലക്ടര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിലൂടെ ഇന്ത്യക്ക് ലഭിച്ചതോ മികവുറ്റ ഇടം കൈയന്‍ പേസറെയും.
undefined
ഹര്‍ഭജന്‍ സിംഗ്: 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി അരങ്ങേറിയെങ്കിലും ഗാംഗുലി ക്യാപ്റ്റനായതോടെയാണ് ഹര്‍ഭജന്‍ ലോകം പേടിക്കുന്ന ഓഫ് സ്പിന്നറായി വളര്‍ന്നത്. സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരിലും അച്ചടക്ക നടപടിയുടെ പേരിലും ടീമിന് അകത്തും പുറത്തുമായി നിന്ന ഹര്‍ഭജന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലായിരിക്കെ 2001ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഹര്‍ഭജന്‍ വേണമെന്ന് ഗാംഗുലി വാശിപിടിച്ചു. പിന്നീട് നടന്നത് ചരിത്രം. ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഹര്‍ഭജന്‍ എറിഞ്ഞിട്ടത് 32 വിക്കറ്റുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായി പിന്നീട് ഹര്‍ഭജന്‍ മാറി.
undefined
യുവരാജ് സിംഗ്: ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ചതില്‍ യുവിയുടെ പങ്ക് ആര്‍ക്കും മറക്കാനാവില്ല. 2000ല്‍ നെയ്റോബിയില്‍ ഗാംഗുലിക്ക് കീഴില്‍ അരങ്ങേറിയ യുവി ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ 80 പന്തില്‍ 84 റണ്‍സടിച്ച് വരവറിയിച്ചു. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് പ്രായമായില്ലെന്ന് പറഞ്ഞ് സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ തന്നെ ടീമിലെടുക്കാന്‍ നിര്‍ബന്ധിച്ചത് ഗാംഗുലിയാണെന്ന് യുവി പിന്നീട് പറഞ്ഞിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലി തന്നെ പിന്തുണച്ചതുപോലെ മറ്റൊരു നായകനും പിന്തുണച്ചിട്ടില്ലെന്നും യുവി വ്യക്തമാക്കിയിരുന്നു.
undefined
വീരേന്ദര്‍ സെവാഗ്: ഒരുപക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലിയുടെ ഏറ്റവും വലിയ സംഭാവന എന്ന് സെവാഗിനെ പറയാം.മധ്യനിര ബാറ്റ്സ്മാനായിരുന്ന സെവാഗിനെ ഗാംഗുലിയാണ് നിര്‍ബന്ധിച്ച് ഓപ്പണറാക്കിയത്. അതിനായി ഏകദിനങ്ങളില്‍ തന്റെ ഓപ്പണര്‍ സ്ഥാനം പോലും ഗാംഗുലി ത്യജിച്ചു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സെവാഗിന്റെ സാങ്കേതികത്തികവിനെ സെലക്ടര്‍മാര്‍ സംശയിച്ചപ്പോള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് ടീമിലെടുപ്പിച്ചു. ഇന്ത്യക്കായി രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു ബാറ്റ്സ്മാനായി സെവാഗ് പിന്നീട്. ദാദ പിന്തുണച്ചില്ലായിരുന്നെങ്കില്‍ താന്‍ ടെസ്റ്റ് ക്രിക്കറ്റേ കളിക്കില്ലായിരുന്നുവെന്ന് സെവാഗ് പിന്നീട് പറഞ്ഞു.
undefined
click me!