വെള്ളിത്തിരയിലെ മറക്കാനാവാത്ത അച്ഛന്മാര്‍

First Published Jun 16, 2019, 1:51 PM IST

അച്ഛന്‍-മകള്‍ ബന്ധത്തേക്കാള്‍ മുന്‍കാല മലയാളസിനിമ ആഘോഷിച്ചിട്ടുള്ളത് അച്ഛന്‍-മകന്‍ ബന്ധമാണ്. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും മനസില്‍ മായാതെ നില്‍ക്കുന്ന ആ അച്ഛന്‍ കഥാപാത്രങ്ങളെല്ലാം എപ്പോഴും മക്കളോട് സ്‌നേഹത്തില്‍ കഴിയുന്നവരല്ല. താന്‍ തെളിച്ച വഴിയേ നടക്കാതെ സ്വന്തം വഴി കണ്ടെത്തിയ മകനോട് ജീവിതകാലം മുഴുവന്‍ അരിശം കൊണ്ടുനടന്ന അച്ഛനുണ്ട് അവര്‍ക്കിടയില്‍. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍മ മണ്ഡലത്തില്‍ തന്നെക്കാള്‍ പ്രഗത്ഭനാവുന്ന മകനെ കണ്ട് അരക്ഷിതാവസ്ഥയും അപകര്‍ഷതയും തോന്നിയ ഒരച്ഛനുണ്ട്. അച്ഛനാവാനുള്ള അതിയായ ആഗ്രഹവും എന്നാല്‍ വിവാഹിതനാവാനുള്ള മനസില്ലായ്മയും കൊണ്ട് സറോഗസി പരീക്ഷിച്ച്, വൈകാരിക സങ്കീര്‍ണതകളിലൂടെ കടന്നുപോയ ഒരാളുണ്ട്. ഈ ഫാദേഴ്‌സ് ഡേയില്‍ മലയാളസിനിമയ്ക്ക് മറക്കാനാവാത്ത പത്ത് അച്ഛന്‍ കഥാപാത്രങ്ങളെ ഒരിക്കല്‍ക്കൂടി കാണാം.

'പിറവി'യിലെ രാഘവ ചാക്യാര്‍ (പ്രേംജി)- മലയാളത്തിന്റെ സ്‌ക്രീനില്‍ വന്നുപോയ അച്ഛന്‍ കഥാപാത്രങ്ങളെ ഓര്‍ക്കുമ്പോള്‍ ഒരു ബിംബം പോലെ ആദ്യം മനസിലേക്കെത്തുന്ന കഥാപാത്രം. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസ് ക്യാമ്പില്‍ കൊടിയ മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പി രാജന്റെയും അച്ഛന്‍ ഈച്ചരവാരിയറുടെയും ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത (1988) ചിത്രം. രാഘവ ചാക്യാര്‍ എന്നായിരുന്നു സിനിമയിലെ അച്ഛന്റെ പേര്. അവതരിപ്പിച്ചത് പ്രേംജിയും. മകന്റെ തിരോധാനത്തിന്റെ വിങ്ങല്‍ ഉള്ളിലടക്കി, വഴിക്കണ്ണുമായി അനന്തമായി കാത്തിരിക്കുന്ന ആ അച്ഛനെ മലയാളസിനിമയ്ക്ക് മറക്കാനാവില്ല.
undefined
'കിരീട'ത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍ (തിലകന്‍)- പോപ്പുലര്‍ സിനിമയിലെ നാഴികക്കല്ലുകളായ അച്ഛന്‍ കഥാപാത്രങ്ങളില്‍ പലതിനും ജീവനേകിയ നടന്‍ തിലകനാണ്. അതില്‍ പലതിലും മകനെ അവതരിപ്പിച്ചത് മോഹന്‍ലാലുമാണ്. ഇവരുടെ കോമ്പിനേഷന്റെ ക്ലാസിക് ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്ന ചിത്രവും കഥാപാത്രവും. ഒരു ദിവസം പൊലീസ് യൂണിഫോം അണിയുന്ന മകന്‍ സേതുമാധവനെ, സര്‍വ്വീസില്‍ നിന്ന് വിരമിക്കുംമുന്‍പ് തനിക്ക് സല്യൂട്ട് ചെയ്യണമെന്നാണ് അച്യുതന്‍ നായരുടെ സ്വപ്നം. പക്ഷേ ജീവിതത്തിലെ അപ്രതീക്ഷിതത്വങ്ങള്‍ അയാള്‍ക്ക് കാത്തുവച്ചത് മറ്റൊന്നായിരുന്നു.
undefined
'മേലേപ്പറമ്പില്‍ ആണ്‍വീടി'ലെ ത്രിവിക്രമന്‍ പിള്ള (നരേന്ദ്ര പ്രസാദ്)- ആദ്യം പറഞ്ഞതൊക്കെ ഇമോഷണല്‍ അച്ഛന്‍ കഥാപാത്രങ്ങളാണെങ്കില്‍ തീയേറ്ററുകളില്‍ ചിരിയുടെ മേളം തീര്‍ത്ത അച്ഛന്‍ കഥാപാത്രമായിരുന്നു ഇത്. മൂന്ന് ആണ്‍മക്കളാണ് ത്രിവിക്രമന്‍ പിള്ളയ്ക്ക്. നാടന്‍ കര്‍ഷകന്‍. കാര്യമായി വിദ്യാഭ്യാസമില്ലാത്ത മൂത്ത രണ്ട് മക്കളും തനിക്ക് പിന്നാലെ കൃഷി നോക്കിനടത്തണമെന്നാണ് അദ്ദേഹത്തിന്റെ മോഹം. മക്കളുടെ വിവാഹക്കാര്യത്തിലും ഉദാസീനതയാണ് അദ്ദേഹത്തിന്. ഈ ആംഗിളിലാണി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രം ചിരി പൊട്ടിച്ചത്.
undefined
'സ്ഫടിക'ത്തിലെ റിട്ട. ഹെഡ്മാസ്റ്റര്‍ സി പി ചാക്കോ (തിലകന്‍)- വീണ്ടും തിലകന്‍-മോഹന്‍ലാല്‍ കോമ്പിനേഷന്‍. ലോകത്തിന്റെ സ്പന്ദനം ഗണിതത്തിലാണെന്ന് വിശ്വസിച്ച ചാക്കോ മാഷ്. മകന്റെ അഭിരുചികളറിയാതെ തന്റെ വിശ്വാസം അവനിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നോക്കിയ അച്ഛന്‍. തിലകന്‍ അവിസ്മരണീയമാക്കിയ കഥാപാത്രം.
undefined
'അമര'ത്തിലെ അച്ചൂട്ടി (മമ്മൂട്ടി)- ലോഹിതദാസ് എഴുതി ഭരതന്റെ സംവിധാനത്തില്‍ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രം. ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത, മത്സ്യബന്ധന തൊഴിലാളിയായ കഥാപാത്രം. വിദ്യാഭ്യാസത്തിലൂടെ തനിക്ക് കിട്ടാതെ പോയതെല്ലാം മകള്‍ നേടണമെന്ന ആഗ്രഹത്തിലാണ് അയാളുടെ ജീവിതം.
undefined
'പെരുന്തച്ചനി'ലെ രാമന്‍ (തിലകന്‍)- പന്തിരുകുലത്തിലെ പെരുന്തച്ചന്‍ മിത്തിനെ ആധാരമാക്കി എംടി രചന നിര്‍വ്വഹിച്ച ചിത്രം. തന്റെ കര്‍മമേഖലയില്‍ തന്നേക്കാള്‍ പ്രഗത്ഭനാവുന്ന മകന്റെ കഴിവില്‍ അസ്വസ്ഥനാവുന്ന അച്ഛന്‍. തിലകന്റെ മറ്റൊരു അവിസ്മരണീയ കഥാപാത്രം. അജയന്‍ എന്ന സംവിധായകന്‍ ഈ ഒരൊറ്റ ചിത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ.
undefined
'ദശരഥ'ത്തിലെ രാജീവ് മേനോന്‍ (മോഹന്‍ലാല്‍)- ജീവിതത്തെ ഒരു നേരംപോക്കായി മാത്രം എടുക്കുന്ന ഒരു മനുഷ്യന് അച്ഛനാവാന്‍ പൊടുന്നനെ തോന്നുന്ന ഒരാഗ്രഹം. എന്നാല്‍ അതിനായി അയാള്‍ക്ക് വിവാഹിതനാവാനൊന്നും വയ്യ. സുഹൃത്തായ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് സറോഗസി എന്ന മാര്‍ഗ്ഗം സ്വീകരിക്കുകയാണ് രാജീവ്.
undefined
'കാഴ്ച'യിലെ മാധവന്‍ (മമ്മൂട്ടി)- കുട്ടനാട് സ്വദേശിയായ ഫിലിം പ്രൊജക്ടര്‍ ഓപറേറ്റര്‍. അവിചാരിതമായി തന്നോടൊപ്പം കൂടുന്ന മറുനാട്ടുകാരനായ പവന്‍ എന്ന കുട്ടിയുടെ ഭൂതകാലം അന്വേഷിക്കുകയാണ് അയാള്‍. മാധവനെ സംബന്ധിച്ച് പവന്‍ ആദ്യം അലോസരമുണ്ടാക്കുന്ന സാന്നിധ്യമാണെങ്കില്‍ പിതൃനിര്‍വിശേഷമായ സ്‌നേഹത്തിലാവുകയാണ് അയാള്‍ പിന്നീട്.
undefined
'ഈമയൗ'വിലെ വാവച്ചന്‍ മേസ്തിരി (കൈനകരി തങ്കരാജ്)- സ്വന്തം മരണാനന്തര ചടങ്ങുകള്‍ ആര്‍ഭാടപൂര്‍വ്വം നടത്തണമെന്ന ആഗ്രഹവുമായി നടക്കുന്ന കഥാപാത്രം. ആ ആഗ്രഹം മകന്‍ ഈശി (ചെമ്പന്‍ വിനോദ് ജോസ്)യോട് വെളിപ്പെടുത്തുന്നുണ്ട് ആ കഥാപാത്രം. അച്ഛന്റെ ആ ആഗ്രഹത്തെ നടപ്പാക്കാനിറങ്ങുമ്പോള്‍ ഈശി നേരിടുന്ന പ്രതിസന്ധികളും തിരിച്ചറിവുകളുമാണ് ചിത്രം. മലയാളസിനിമയിലെ അപൂര്‍വ്വ അച്ഛന്‍ മകന്‍ ബന്ധം.
undefined
'ജൂണി'ലെ പനാമ ജോയ് (ജോജു ജോര്‍ജ്)- മുന്‍കാലത്ത് അച്ഛന്‍-മകന്‍ ബന്ധമാണ് മലയാളസിനിമ ആഘോഷിച്ചതെങ്കില്‍ ഇപ്പോള്‍ അതില്‍ മാറ്റമുണ്ട്. അച്ഛന്‍-മകള്‍ ബന്ധവും ചാരുതയോടെ സ്‌ക്രീനില്‍ എത്തിത്തുടങ്ങി. അതിന്റെ പുതിയ ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു ജൂണ്‍. കൗമാരക്കാരിയായ മകള്‍ ജോയ്ക്ക് ഒരു സുഹൃത്ത് കൂടിയാണ്. വീട്ടില്‍വച്ച് മകളുമായി ബിയര്‍ പങ്കിടാന്‍ മടിയില്ലാത്ത അച്ഛനാണ് ജോയ്.
undefined
click me!