വരള്‍ച്ചയില്‍ തെളിഞ്ഞത് 7,000 വര്‍ഷം പഴക്കമുള്ള ചരിത്രാതീത സ്മാരകം; കടുത്ത വരള്‍ച്ചയില്‍ സ്പെയിന്‍

First Published Aug 20, 2022, 2:31 PM IST

ഷ്ണതരംഗത്തിന് പിന്നാലെ കടുത്ത വരള്‍ച്ചയിലാണ് സ്പെയിന്‍. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഏതാണ്ട് 7,000 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണെന്ന് കണക്കാക്കുന്ന സ്റ്റോൺഹെഞ്ച് വീണ്ടും ഉയര്‍ന്നുവന്നു. 1924 ലാണ് സ്പെയിനിലെ സ്റ്റോണ്‍ഹെഞ്ച് ആദ്യമായി കണ്ടെത്തിയത്. പിന്നീട് നാല് തവണയാണ് ഈ കല്ല് വൃത്തം കണ്ടത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഈ കല്ല് വ‍ൃത്തം വീണ്ടു പ്രത്യക്ഷപ്പെട്ടെന്ന് സ്പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പെയിനിനെ അലട്ടുന്ന കടുത്ത വരൾച്ചയെ തുടര്‍ന്ന് വാൽഡെക്കനാസ് ജലസംഭരണിയില്‍ വെറും 28 ശതമാനം വെള്ളം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ജലാശയത്തിലെ വെള്ളം വറ്റിയപ്പോഴാണ് 7,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ട കല്ല് വൃത്തം വീണ്ടും വെളിവായത്. 

സ്പാനിഷ് സ്റ്റോൺഹെഞ്ച് എന്ന് വിളിക്കപ്പെടുന്ന ഈ കല്ല് വൃത്തം 150 വലിയ കല്ലുകള്‍ വൃത്താകൃതിയില്‍ ഒരുക്കിവച്ച നിലയിലാണ്. ബ്രിട്ടനിലെ പ്രശസ്തമായ കല്ല് വൃത്ത സ്മാരകത്തേക്കാൾ 2,000 വർഷം പഴക്കമുള്ളതാണിതെന്ന് പുരാവസ്തു ശാസ്ത്രജ്ഞരും പറയുന്നു. 1924 ന് ശേഷം അഞ്ചാമത്തെ തവണയാണ് ഈ കല്ല് വൃത്തം വെളിപ്പെടുന്നത്. 

കല്ല് വൃത്തം സമീപത്തെ ടാഗസ് നദിയെ പ്രതിനിധീകരിക്കുന്ന തരംഗമാണെന്നും അതല്ല സൗരക്ഷേത്രമാണെന്നും വാദങ്ങളുണ്ട്. മറ്റ് ചിലര്‍ ഇത് പൗരാണിക കാലത്തെ ശവകുടീരങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരുന്നതായും അവകാശപ്പെടുന്നു. എന്നാല്‍ സ്പെയിനിടെ സ്റ്റോണ്‍ഹെഞ്ച് പോലെ ഈ കല്ല് വൃത്തം പ്രശസ്തമല്ല. കാരണം, കൂടുതല്‍ കാലവും അത് വെള്ളത്തിനടിയിലായിരിക്കുമെന്നത് തന്നെ. 

അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും ഇരു കല്ല് വൃത്തങ്ങളെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍ക്ക് ഏകതാനതയുണ്ട്. വിൽറ്റ്ഷയറിലെ സ്മാരകം ഒരു പുരാതന സൗര കലണ്ടറാണെന്ന സിദ്ധാന്തത്തിനും ഏറെ പ്രചാരമുണ്ട്. വീണ്ടുമൊരു ജലപ്രവാഹം ഉണ്ടായാല്‍ ഈ പുരാതന കല്ല് വൃത്തം വീണ്ടും വെള്ളത്തിനടിയിലാകും. അതിനാല്‍ ഇതിനെ പ്രദേശത്ത് നിന്നും മാറ്റി സ്ഥാപിക്കണമെന്ന് പെരലെഡ കൾച്ചറൽ അസോസിയേഷന്‍റെ പ്രസിഡന്‍റായ ഏഞ്ചൽ കാസ്റ്റാനോ ആവശ്യപ്പെട്ടു. 

1925-ൽ ജർമ്മൻ പുരോഹിതനും അമച്വർ പുരാവസ്തു ഗവേഷകനുമായ ഹ്യൂഗോ ഒബർമെയർ ആണ് ഈ സ്ഥലം കണ്ടെത്തിയത്. 1939 മുതൽ 1975 വരെ സ്പെയിൻ ഭരിച്ചിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ ബഹാമോണ്ടെ 1963-ൽ ടാഗസ് നദിയിലെ ജല നിരപ്പ് ഉയര്‍ത്താന്‍ ഉത്തരവ് നല്‍കി. ഇതിന്‍റെ ഫലമായി താഴ്വാരത്ത് തടയിണകള്‍ നിര്‍മ്മിക്കപ്പെട്ടു. ഇതോടെ ഈ ചരിത്രാതീതാവശിഷ്ടം വെള്ളത്തില്‍ മുങ്ങി. 

ഇന്ന് 14,108 ചതുരശ്ര മൈൽ ആഴമുള്ള റിസർവോയറിന്‍റെ ഏറ്റവും അടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 'ഇതൊരു ആശ്ചര്യകരമാണ്, ഇതിലേക്കുള്ള വഴി തുറന്ന് കിട്ടുകയെന്നാല്‍ അത് ഒരു അപൂർവ അവസരമാണ്,' മാഡ്രിഡിലെ കോംപ്ലൂട്ടൻസ് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകൻ എൻറിക് സെഡില്ലോ പറഞ്ഞു. ഈ ചരിത്രാതീത കല്ല് വൃത്തത്തെ പഠിക്കാന്‍ ഇറങ്ങിയിരിക്കുന്നവരില്‍ പ്രമുഖനാണ് എൻറിക് സെഡില്ലോ. 

സാധാരണയായി പരന്ന പാറയെ താങ്ങിനിർത്തുന്ന ലംബമായി ക്രമീകരിച്ചിരിക്കുന്ന കല്ലുകളാണ് ഡോൾമെൻസ്. പടിഞ്ഞാറൻ യൂറോപ്പിൽ പലയിടത്തും ഇത്തരത്തിലുള്ള സ്മാരകങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെങ്കിലും, ആരാണ് അവ സ്ഥാപിച്ചത് എന്നതിനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. പലയിടത്തോ സമീപത്തോ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ അവ ശവകുടീരങ്ങളാണെന്ന ഒരു സിദ്ധാന്തത്തിലേക്ക് എത്തിച്ചു. 

ജലാശയത്തിലെ വെള്ളം വറ്റി ചരിത്രാതീത വസ്തുക്കള്‍ ഉയര്‍ന്ന് വന്നതില്‍ സന്തോഷിക്കുന്ന ഒരാളുണ്ട്. ചെറിയ ബോട്ട് ടൂർ ബിസിനസ്സ് ഉടമയായ റൂബൻ അർജന്‍റാസ്. 'ഡോൾമെൻ ഉയർന്നുവരുന്നു, ഡോൾമെൻ ടൂറിസം ആരംഭിക്കുന്നു,' വിനോദസഞ്ചാരികളെ സൈറ്റിലേക്കും തിരിച്ചും കടത്തിവിടുന്ന തിരക്കേറിയ ദിവസത്തിന് ശേഷം അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബ്രിട്ടനിലെ 30 അടി വരെ ഉയരമുള്ള ഭീമാകാരമായ കല്ല് വൃത്തം കാണാന്‍ ഓരോ വർഷവും 80,000-ത്തിലധികം വിനോദസഞ്ചാരികളാണ് എത്തുന്നത്. 93 കല്ലുകള്‍ അടങ്ങിയ 10,800 ചതുരശ്ര അടിയും 30 അടി ഉയരുവുമുള്ള കല്ലുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. 

എന്നാല്‍ സ്പെയിനിലെ കല്ല് വൃത്തം 16 അടി വ്യാസം മാത്രമുള്ളതാണെങ്കിലും ചെറുതാണെങ്കിലും കൂടുതല്‍ കല്ലുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇവയ്ക്ക് ആറടി ഉയരം മാത്രമാണുള്ളത്. കല്ലുകളില്‍ റേഡിയോകാർബൺ ഡേറ്റിംഗ് നടത്തിയാണ് അവയ്ക്ക് ഏകദേശം 7,000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. 

click me!