അമേരിക്കയിലേക്ക് കുടിയേറാനായി 5000 പേരുടെ കുടിയേറ്റ സംഘം യാത്രയാരംഭിച്ചു

First Published Oct 29, 2021, 12:20 PM IST


മെക്സിക്കയില്‍ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രാസംഘം (caravan) വീണ്ടും ദീര്‍ഘദൂരയാത്ര ആരംഭിച്ചു. കൊവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇടയ്ക്ക് ഒന്ന് നിലച്ചശേഷമാണ് ആയിരക്കണക്കിന് പേരുടെ സംഘം വീണ്ടും യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 2018 ലും 2019 ലുമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള വലിയ സംഘം യുഎസ് ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. പഴയ ആ സംഘത്തോളം വരില്ലെങ്കിലും പുതിയ സംഘത്തില്‍ ഏതാണ്ട് 5,000 ത്തോളം ആളുകളിണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 1,200 ഓളം പ്രായപൂര്‍ത്തിയാകാത്തവരും ഗര്‍ഭിണികളുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 

'കാരവൻ ഒരു കാന്തം പോലെയാണ്, അത് ആളുകളെ വലിച്ചെടുക്കുന്നു, പട്ടണങ്ങളിൽ (തീരദേശ ചിയാപാസിൽ) ഉണ്ടായിരുന്ന കുടിയേറ്റക്കാർ ഇപ്പോള്‍ അവരോടൊപ്പം ചേരുന്നു,' പീപ്പിൾ വിത്തൗട്ട് ബോർഡേഴ്‌സ് എന്ന സംഘടനയിലെ ഇമിഗ്രേഷൻ പ്രവർത്തകനായ ഐറിനിയോ മുജിക്ക പറയുന്നു. 

നിക്കരാഗ്വൻ കുടിയേറ്റക്കാരനായ ബെയ്‌റോൺ സവാല, യാത്രാസംഘം സാവധാനത്തിൽ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കേട്ട്  തന്‍റെ സൈക്കിളില്‍ അവരെ പിന്തുടര്‍ന്നു. ഒടുവില്‍ ഹുയിക്‌സ്റ്റലയിൽ യാത്ര സംഘത്തെ കണ്ടുമുട്ടുകയും അവരോടൊപ്പം ചേരുകയും ചെയ്തു. 

'ദൈവം നമുക്ക് ശക്തി തരുന്നിടത്തോളം... കഴിയുന്നിടത്തോളം കാലം, അമേരിക്കയിലേക്ക് നടക്കുക' അവരോടൊപ്പം യാത്ര ആരംഭിച്ച അദ്ദേഹം പറഞ്ഞു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മയക്കുമരുന്ന്, മനുഷ്യ കള്ളക്കടത്ത് കേസുകള്‍ അന്വേഷിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളിലാത്തെ സംഘം മെക്സിക്കന്‍ അതിര്‍ത്തി കടന്നു. 

മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ, ദക്ഷിണ മെക്സിക്കോയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ അതിർത്തിയിലേക്ക് സഞ്ചരിക്കുന്ന 5,000 സംഘടിത കുടിയേറ്റക്കാരുടെ യാത്രാസംഘത്തിന് മാനുഷിക സന്ദർശക കാർഡുകൾ അനുവദിക്കാന്‍ തീരുമാനിച്ചു. 

യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ അതിർത്തിയിലേക്കുള്ള 13,000 മൈൽ യാത്രയുടെ ആറാം ദിവസമായ വ്യാഴാഴ്ചയാണ് ഇമിഗ്രേഷൻ മെക്സിക്കന്‍ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
 

ഗ്വാട്ടിമാലയിന്‍ അതിർത്തിക്കപ്പുറത്തുള്ള തെക്കൻ സംസ്ഥാനമായ ചിയാപാസിലെ ടപാചുലയിൽ നിന്ന് ശനിയാഴ്ച ആരംഭിച്ച യാത്രയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ തീരുംമാനം ഏറെ ഗുണം ചെയ്യും. 

വിസിറ്റിംഗ് കാർഡ്, അപേക്ഷകർക്ക് രാജ്യത്ത് സ്വതന്ത്രമായി യാത്ര ചെയ്യാനും പോകാനും മടങ്ങാനും അനുവദിക്കും. യാത്രാസംഘത്തിലെ പ്രായമായ കുടിയേറ്റക്കാരെ മാനുഷിക കാർഡിനായി പരിഗണിക്കുന്ന പ്രക്രിയ നടക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്റെ വക്താവ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. 

യാത്രാ സംഘത്തിലെ ന്യുമോണിയ ബാധിച്ച 15 കുട്ടികൾക്കും 12 മുതിർന്നവർക്കും ഡോക്ടർമാർ ചികിത്സ ലഭ്യമാക്കി. താപനില 37 ഡിഗ്രി കടന്നതിനാൽ ദീർഘദൂര നടത്തം മൂലമുണ്ടാകുന്ന മറ്റ് ശാരീരിര അസ്വസ്ഥതകളെ ചികിത്സിക്കാനായി യാത്രാസംഘത്തിന് ഡോകടര്‍മാരുടെയും നേഴ്സുമാരുടെയും സംഘത്തെ അനുവദിച്ചു. 

2018-ലും 2019-ലും യാത്രനടകത്തിയ സംഘത്തെക്കാള്‍ വളരെ ചെറുതാണെങ്കിലും, കഴിഞ്ഞ വർഷം ആദ്യം കൊവിഡ് പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം തെക്കൻ മെക്സിക്കോയിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പാണിത്. 

ആഫ്രിക്ക, ഹെയ്തി, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ദാരിദ്ര്യം, വർദ്ധിച്ചുവരുന്ന പട്ടിണി, വ്യാപകമായ അക്രമം എന്നീ സംഘര്‍ഷങ്ങള്‍ക്കിടെ യുഎസിലേക്കുണ്ടാകുന്ന കുടിയേറ്റത്തെക്കുറിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മെക്സിക്കോയിലൂടെ ഒരു വലിയ കുടിയേറ്റ സംഘം യുഎസ് ലക്ഷ്യമാക്കി നീങ്ങുന്നതും.

ആഫ്രിക്കക്കാർ, ഹെയ്തിയക്കാർ, സെൻട്രൽ അമേരിക്കക്കാർ, തെക്കേ അമേരിക്കക്കാർ എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച പുലർച്ചെ വില്ല കോമൾട്ടിറ്റ്‌ലനിൽ നിന്ന് എസ്ക്യൂന്‍റ്ലയിലേക്ക് 10 മൈൽ കാൽനടയാത്ര നടത്തി. കൂടെയുള്ള കുട്ടികളുടെ വലിയ സംഖ്യ അവരുടെ യാത്രായെ പതുക്കെയാക്കി. 

ഇതിനിടെ മെക്‌സിക്കൻ ഗവൺമെന്‍റിന്‍റെ എമിഗ്രേഷന്‍ അംഗീകാരത്തിനായി കാത്തിരുന്ന 2,000 ത്തോളം കുടിയേറ്റക്കാർ ഗ്വാട്ടിമാലയുമായി അതിർത്തി പങ്കിടുന്ന ചിയാപ്പയുടെ തെക്കേ അറ്റത്തെ നഗരമായ തപചുലയിൽ നിന്ന് ശനിയാഴ്ച പുറപ്പെട്ടു.

മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന നിരവധി കുടിയേറ്റ വിരുദ്ധ നയങ്ങൾ ജോ ബൈഡൻ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു അതിന് പിന്നാലെയാണ് മെക്സിക്കോ മുറിച്ച് കടന്ന് അമേരിക്കയിലേക്ക് വലിയൊരു കുടിയേറ്റ് സംഘം യാത്ര തിരിക്കുന്നത്. 

തുടക്കത്തില്‍ യാത്രാ സംഘം വളരെ ചെറുതായിരുന്നെങ്കിലും കൂടുതല്‍ ദൂരം പിന്നിടുന്നതോടെ അതിന്‍റെ വലിപ്പം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹുയിക്‌സ്‌റ്റ്‌ലയിൽ നിന്ന് പുറപ്പെടുമ്പോൾ 4,000 ത്തോളം പേരുണ്ടെന്നാണ് കുടിയേറ്റ് സംഘത്തിന്‍റെ നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച വില്ല കോമൾട്ടിറ്റ്‌ലാൻ പട്ടണത്തിലെത്തുമ്പോള്‍ സംഘത്തിലേക്ക് ആയിരം പേരാണ് അധികമായി ചേര്‍ന്നത്. 

സംഘം യാത്ര ആരംഭിച്ചതോടെ ടെക്‌സാസിൽ, 1,000 സംസ്ഥാന പൊലീസ് ഓഫീസർമാരെയും ടെക്‌സസ് റേഞ്ചർമാരെയും അതിർത്തി നിരീക്ഷിക്കാൻ നിയോഗിച്ചു കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ അതിർത്തി കടക്കാന്‍ ശ്രമിച്ച 15,000-ത്തോളം ഹെയ്തിയക്കാരെ  ഒരു മാസം മുമ്പാണ് ടെക്സസ് സ്റ്റേറ്റ് ലോ എൻഫോഴ്സ്മെന്‍റേ് ഏജന്‍റുമാർ തടഞ്ഞത്. 

വരും ദിവസങ്ങളിലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഈ യാത്രാ സംഘവും തടയപ്പെടുമെന്ന് തന്നെയാണ് നിരീക്ഷകരും പറയുന്നത്. എങ്കിലും തങ്ങള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയുമെന്ന വിശ്വാസമുമായി മധ്യ അമേരിക്കക്കാരുടെ നേതൃത്വത്തിലുള്ള ഈ കുടിയേറ്റസംഘം മെക്സിക്കന്‍ - യുഎസ് അതിര്‍‌ത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്. 

'ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവം നമുക്കായി വാതിലുകൾ തുറന്നിടുകയാണ്,' പ്രതീക്ഷയുള്ള ഹോണ്ടുറൻ കുടിയേറ്റക്കാരനായ ജൂലിയോ ഗോൺസാലസ് പറഞ്ഞു. 2021 ജനുവരിയിൽ, ഒരു വലിയ യാത്രസംഘം  ഹോണ്ടുറാസിൽ നിന്ന് പുറപ്പെട്ടെങ്കിലും ഗ്വാട്ടിമാലയിലെ അധികാരികൾ അവരെ തടഞ്ഞു. 

അതിന് ശേഷം  ആഗസ്റ്റ് അവസാനത്തിലും സെപ്തംബർ തുടക്കത്തിലും ഹെയ്തിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അതിര്‍ത്തികടക്കാന്‍ ശ്രമിച്ചെങ്കിലും മെക്സിക്ക അനുവദിച്ചില്ല. ഇതിനൊക്കെ ശേഷമാണ് ഇപ്പോഴത്തെ യാത്രാ സംഘം യാത്രയാരംഭിച്ചത്. ഈ സംഘത്തെ മെക്സിക്കോ തടയുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് യുഎസ് അതിര്‍ത്തിയിലേക്കുള്ള പാസും നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  

കഴിഞ്ഞ തവണ കുടിയേറാന്‍ ശ്രമിച്ച ഒരു ആണ്‍കുട്ടിക്ക് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍റെ കൈയില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. മെക്സിക്കോ ആയിരക്കണക്കിന് സൈനികരെയും പൊലീസുകാരെയും ഇമിഗ്രേഷൻ ഏജന്‍റുമാരെയുമാണ് രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് വിന്യസിച്ചിട്ടുള്ളത്. 

കഴിഞ്ഞ 12 മാസത്തിനിടെ 1.7 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ അതിർത്തി ഏജന്‍റുമാർ പിടികൂടുകയോ പുറത്താക്കുകയോ ചെയ്‌തതിനാൽ ഈ വർഷം റെക്കോഡ് കുടിയേറ്റമാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ യാത്രാസംഘത്തിൽ ഭൂരിഭാഗവും ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണെന്ന് ചൊവ്വാഴ്ച കുടിയേറ്റക്കാരെ കണ്ട ഒരു സാക്ഷി പറഞ്ഞു. 

എന്നാല്‍, ഈ കുടിയേറ്റസംഘത്തെ അതിര്‍ത്തിയിലെത്തുന്നതിന് മുമ്പ് തടയാന്‍ യുഎസ് സര്‍ക്കാര്‍ മെക്സിക്കോയോട് ആവശ്യപ്പെട്ടു. പെട്രോളിങ്ങ് ശക്തമാക്കാനും യുഎസ് സമ്മര്‍ദ്ദം ചെലുത്തുകയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരം നടപടികളൊന്നും ഇതുവരെയായും മെക്സിക്കന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. 

മുന്‍ പ്രസിഡന്‍റ് ഡ്രംപിന്‍റെ വിവാദമായ സീറോ ടോളറൻസ് പോളിസി പ്രകാരം അതിര്‍ത്തിയില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനവുമായി ബെഡന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, ട്രംപിന്‍റെ കാലത്തെ നയത്തിനിടെ അതിർത്തിയിൽ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തിയ 5,500 കുട്ടികളെ തിരിച്ചറിഞ്ഞു. 

2018 ഏപ്രിലിൽ മുതല്‍  ജൂണ്‍ വരെ വെറും രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന നിയമമാണ് അതിനിടെ 5,500 ഓളം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തിയത്. സീറോ ടോളറൻസ് പോളിസി പ്രകാരം ഇങ്ങനെ വേര്‍പിരിഞ്ഞ കുട്ടികളെയെല്ലാം അതിദയനീയമായ സാഹചര്യത്തിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഏറെ വിവദമായ ഈ ഉത്തരവ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ട്രംപ് ഭരണകൂടം പിന്‍വലിക്കുകയായിരുന്നു. 

ബെഡൻ ഭരണകൂടം, ട്രംപിന്‍റെ ഈ നയത്തെ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നാണ് വിശേഷിപ്പിച്ചത്. മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട കുട്ടുകളെ അവരുടെ കുടുംബവുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പോളിസി പ്രകാരം വേർപിരിഞ്ഞ 52 പേരെ മാത്രമേ ഇതുവരെ  ഒന്നിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നൊള്ളൂ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!