കാബൂള്‍ സ്ഫോടനം; 'കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് തിരിച്ചടിക്കു'മെന്ന് അമേരിക്ക

First Published Aug 27, 2021, 10:56 AM IST

ഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിലുണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90  ആയി. 150 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന് പിന്നാലെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.  കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓഗസ്റ്റ് 15 -ാം തിയതി താലിബാന്‍ ഭീകരര്‍ കാബൂള്‍ കീഴടക്കിയതോടെയാണ് അഫ്ഗാനികളും അമേരിക്കന്‍ സഹായികളുമായിരുന്ന പതിനായിരക്കണക്കിന് പേര്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. 

ആദ്യം മനുഷ്യബോംബറായി എത്തിയ ചാവേർ കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് പൊട്ടിത്തെറിച്ചത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും.

തുടര്‍ന്ന് വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റു. ഇതിന് പിന്നാലെ ഇവിടെ വെടിവെപ്പും നടന്നെന്ന് റിപ്പോര്‍ട്ടുണ്ട്. 

മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 

ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇത് സ്ഥിരീകരിച്ച് അവരുടെതായി പുറത്ത് വന്ന പ്രസ്ഥാവനയില്‍ അമേരിക്കൻ സൈന്യത്തെയും അവരുടെ വിവർത്തകരെയും സഹകാരികളെയും ലക്ഷ്യം വച്ചതായി അവകാശപ്പെട്ടു. 

കൊല്ലപ്പെട്ട യുഎസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈന്യത്തിന്‍റെ സെൻട്രൽ കമാൻഡ് മേധാവി മറൈൻ കോർപ്സ് ജനറൽ ഫ്രാങ്ക് മക്കെൻസി മാധ്യമപ്രവർത്തകരോട് പറഞ്ഞു, 
 

പൊട്ടിത്തെറിയെത്തുടർന്ന് പ്രദേശത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നുള്ള ഭീഷണി നിലനിൽക്കുകയാണെന്നും മക്കെൻസി പറഞ്ഞു. 

"ഈ ആക്രമണങ്ങൾ തുടരുകയെന്നത് അവരുടെ ആഗ്രഹമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവര്‍ ആക്രമണങ്ങൾ തുടരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്നതെല്ലാം ഞങ്ങളും ചെയ്യുന്നു." മക്കെൻസി പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിലേക്ക് റോക്കറ്റുകൾ പ്രയോഗിക്കുകയോ കാർ ബോംബുകൾ കയറ്റാൻ ശ്രമിക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നും മക്കെൻസി പറഞ്ഞു. 

2020 ഫെബ്രുവരിക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ആദ്യത്തെ യുഎസ് സൈനികരാണെന്നും ഒരു ദശകത്തിനിടെ രാജ്യത്തെ അമേരിക്കൻ സൈനികർക്ക് സംഭവിച്ച ഏറ്റവും മാരകമായ സംഭവമാണെന്നും മക്കെൻസി പറഞ്ഞു. 

ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം താലിബാനുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ 2021 മേയ് മാസത്തോടെ എല്ലാ അമേരിക്കൻ സൈന്യത്തെയും കരാറുകാരെയും അഫ്ഗാനില്‍ നിന്ന് മാറ്റും.

പകരം അതുവരെയ്ക്കും യുഎസ് സൈനീകര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കും എതിരെയുള്ള അക്രമണങ്ങള്‍ താലിബാന്‍ നിര്‍ത്തിവെക്കണമെന്നതായിരുന്നു കരാര്‍. 

ട്രംപിന് പുറകെ അമേരിക്കയില്‍ അധികാരമേറ്റ ബൈഡൻ ഏപ്രിലോടെ അമേരിക്കന്‍ പിന്‍മാറ്റം പ്രഖ്യാപിച്ചു. എന്നാല്‍ പിന്‍മാറ്റം പ്രായോഗികമാക്കാന്‍ പിന്നെയും മാസങ്ങളെടുത്തു. 

ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസത്തോടെയാണ് ഭൂരിഭാഗം അമേരിക്കന്‍ - നാറ്റോ സൈനീകരും അഫ്ഗാന്‍ വിട്ടത്. എന്നാല്‍ അതോടൊപ്പം അമേരിക്കയെ അഫ്ഗാനില്‍ സഹായിച്ച പതിനായിരക്കണക്കിന് തദ്ദേശീയരെ അമേരിക്ക അഫ്ഗാനില്‍ ഉപേക്ഷിച്ചു. 

അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ത്തിയാകും മുന്നേ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ അമേരിക്കന്‍ സൈന്യത്തെ സഹായിച്ചിരുന്നവരും സാധാരണക്കാരായ ജനങ്ങളും അഫ്ഗാന്‍ വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തി. 

ഓഗസ്റ്റ് 15 -ാം തിയതി മുതല്‍ കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ ആയിരക്കണക്കിന് അഫ്ഗാനികളാണ് രാജ്യം വിടാനായി കാത്തുനില്‍ക്കുന്നത്. തദ്ദേശീയരോട് രാജ്യം വിടരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണ്. 

"ഞങ്ങൾ ക്ഷമിക്കില്ല, ഞങ്ങൾ മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും."  കാബൂള്‍ വിമാനത്താവളത്തിലെ ബോംബ് സ്ഫോടന വാര്‍ത്തയോട് പ്രതികരിക്കവെ വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ വൈകാരികമായി ബൈഡൻ പറഞ്ഞു. അതേ സമയം അഫ്ഗാനില്‍ നിന്നുള്ള  ഒഴിപ്പിക്കൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഐസിസ്-ന്‍റെ ആസ്തികളും നേതൃത്വവും സൗകര്യങ്ങളും അടിച്ചമർത്താനുള്ള പ്രവർത്തന പദ്ധതികൾ വികസിപ്പിക്കാൻ ഞാൻ എന്‍റെ കമാൻഡർമാരോട് ഉത്തരവിട്ടു. ഞങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥലത്തും തെരഞ്ഞെടുക്കുന്ന നിമിഷത്തിലും ഞങ്ങൾ ശക്തിയും കൃത്യതയും ഉപയോഗിച്ച് തിരിച്ചടിച്ചിരിക്കും." ബൈഡൻ പറഞ്ഞു. 

ഓഗസ്റ്റ് 31 ന് മുഴുവന്‍ അമേരിക്കക്കാരെയും അഫ്ഗാനിലെ സഹായികളെയും  പിൻവലിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. 

അക്രമണത്തില്‍ മരിച്ചവരെ ബഹുമാനിക്കാൻ അദ്ദേഹം ഒരു നിമിഷം നിശബ്ദതമാകാന്‍ ആവശ്യപ്പെട്ടു. രാജ്യമെമ്പാടും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

അഫ്ഗാനില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ബ്രിട്ടന്‍റെ പ്രവര്‍ത്തനങ്ങളും തടസമില്ലാതെ തുടരുമെന്ന് ബോറിസ് ജോൺസണും പറഞ്ഞു. 

ആക്രമണത്തിനുശേഷം എടുത്ത വീഡിയോയിൽ വിമാനത്താവള മതിലിന് പുറത്തെ മലിനജല കനാലിൽ ശവശരീരങ്ങൾ കാണ്ടെത്തി. സാധാരണക്കാർ മരിച്ചവരെ തിരിച്ചറിയാനുള്ള പരിശോധനയിലായിരുന്നു.

"പ്ലാസ്റ്റിക് ബാഗുകൾ വീശുന്ന ചുഴലിക്കാറ്റ് പോലെ വായുവിൽ പറക്കുന്ന ശരീരങ്ങളും ശരീരഭാഗങ്ങളും ഞാൻ കണ്ടു. മലിനജല കനാലിൽ ഒഴുകുന്ന ആ ചെറിയ വെള്ളം രക്തനിറമായി മാറി." 24 കാരനായ സിവിൽ എഞ്ചിനീയറായ സുബൈർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!