കുഴിച്ചിട്ട 'നെഗറ്റീവുകളില്‍' ജൂതരുടെ വേദനയൊപ്പിയ ജൂത ഫോട്ടോഗ്രാഫര്‍; കാണാം ആ ചരിത്ര ചിത്രങ്ങള്‍
First Published Aug 26, 2021, 1:13 PM ISTമനുഷ്യന്‍ നടത്തിയ മനുഷ്യക്കുരുതികളില്‍ ഒട്ടുമിക്കതും മത / വംശീയ സംഘര്‍ഷങ്ങളായിരുന്നെന്നത് ചരിത്രം. ഭൂരിപക്ഷ വംശീയതയ്ക്ക് വേണ്ടി ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയ ചരിത്രമാണ് ആ കൂട്ടക്കുരുതികളില്‍ ഏതാണ്ട് ഒട്ടുമിക്കതും. ഇന്നും ഈ ന്യൂനപക്ഷ വേട്ട സംഭവിച്ചു കൊണ്ടേയിരിക്കുന്നു. റോഹിംഗ്യകള്‍, ഹസാരകള്‍, ഉറുഗോയ് , കറുത്ത വംശജര്‍, മുസ്ലീംങ്ങള്‍, ദളിതുകള്‍, എന്നിങ്ങനെ ന്യൂനപക്ഷ ജനവിഭാഗങ്ങളെല്ലാം അവരവരുടെ ദേശാതിര്‍ത്തികളില്‍ ഭൂരിപക്ഷ വംശീയതയുടെ അടിച്ചമര്‍ത്തലുകള്‍ പല തരത്തില്‍ അനുഭവിക്കുകയാണ്. അത്തതരത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വംശീയ കൂട്ടക്കുരുതികളിലൊന്നായിരുന്നു ഹിറ്റ്ലറിന്‍റെ ജൂതവേട്ട. സ്വന്തം പിതാവ് ജൂതനായിരുന്നെന്ന കാരണത്താല്‍ പിതാവിന്‍റെ ശവകൂടീരം തന്നെ തകര്‍ത്തു കൊണ്ടായിരുന്നു ഹിറ്റ്ലര്‍ തന്‍റെ ജൂതവേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്നങ്ങോട്ട് ലോകം അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരഹത്യയാണ് നാസികള്‍ കഴ്ചവെച്ചത്. തെളിവുകളില്‍ മിക്കതും നശിപ്പിക്കപ്പെട്ടെങ്കിലും ചില തെളിവുകള്‍ ആ ക്രൂരത ലോകത്തിന് കാണിക്കാനായി സൂക്ഷിക്കപ്പെട്ടു. ഹിറ്റ്ലറിന്‍റെ ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടിവന്ന അതിക്രൂരമായ പീഡനങ്ങള്‍ രഹസ്യമായി ചിത്രീകരിക്കപ്പെട്ടു, അതും ഒരു ജൂതനാല്‍. ഹെൻറിക് റോസ് എന്ന ജൂത ഫോട്ടോഗ്രാഫര്‍ അന്ന് രഹസ്യമായി ചിത്രീകരിച്ച ഫോട്ടോകളുടെ നെഗറ്റീവുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. 1941 മുതൽ 1944 വരെയുള്ള കാലത്തിനിടെയില്‍ മതത്തിന്‍റെ പേരില്‍ കൊന്ന് തള്ളപ്പെട്ട ആ നിസഹായരായ മനുഷ്യരുടെ ചിത്രങ്ങള്‍ കാണാം.