അമേരിക്കയിൽ പ്രതിഷേധക്കാർക്കിടയിൽ കാറോടിച്ചു കയറ്റി; വെടിവയ്പ്പ് !!
First Published Jun 9, 2020, 11:14 AM ISTഅമേരിക്കയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർക്കിടയിലേക്ക് കൊറോടിച്ചുകയറ്റി അക്രമി. കാറിനെ തടയാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ഒരാളെ അക്രമിയായ ഡ്രൈവർ വെടിവച്ച് വീഴ്ത്തി. പരിക്കേറ്റയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധക്കാർക്കിടയിലേക്ക് സമാനരീതിയിൽ ഒരു ട്രക്ക് പാഞ്ഞുകയറിയിരുന്നു. 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ജനങ്ങൾ. ലോറി ഡ്രൈവറെ ജനങ്ങൾ പൊലീസിന് കൈമാറി. പ്രാഥമികമായി ആർക്കും പരിക്കുകളുണ്ടായിരുന്നില്ല. എന്നാൽ ജനങ്ങൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനു പിന്നിലെ ഡ്രൈവറുടെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാസം 25നാണ് അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു.