റഷ്യയുടെ സർവ്വാധികാരിയാവാൻ പുചിൻ; പ്രതിഷേധവുമായി ജനം
First Published Jul 17, 2020, 2:00 PM IST67 വയസ്സായിരിക്കുന്നു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുചിന്. യുഎസ്എസ്ആറിന്‍റെ ചാര സംഘടനയായിരുന്ന കെജിബിയില്‍ 1975 മുതല്‍ 1991വരെ ഉദ്യോഗസ്ഥനായിരുന്നു പുചിന്‍. 1991ല്‍ സ്വതന്ത്രനായി രാഷ്ട്രീയത്തിലിറങ്ങിയ പുചിന്‍റെ വളര്‍ച്ച പിന്നീടങ്ങോട്ട് വളരെ പെട്ടെന്നായിരുന്നു. ബോറിസ് യെത്സന് കീഴില്‍ 1998-1999 കാലത്ത് അദ്ദേഹം ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ഡയറക്ടറായിരുന്നു. പിന്നീട് സെക്യൂരിറ്റി കൗൺസില്‍ സെക്രട്ടറിയായി. 2000-2004ല്‍ ആദ്യമായി റഷ്യയുടെ പ്രസിഡന്‍റായി. പിന്നീടിങ്ങോട്ട് റഷ്യയെ നയിച്ചത് പുചിന്‍ മാത്രമായിരുന്നു എന്ന് പറയുന്നതാണ് ശരി. 2004-2008 ല്‍ വീണ്ടും പ്രസിഡന്‍റ്. എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി പ്രസിഡന്‍റായിരിക്കാന്‍ അനുവദിക്കാത്ത റഷ്യന്‍ ഭരണഘടനയെ മറികടക്കാന്‍ പുചിന്‍ 2008 മുതല്‍ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായി. ദിമ്ത്രി മെദ്വെദേവിനെ പ്രസിഡന്‍റാക്കി. പക്ഷേ ഭരിച്ചത് മൊത്തം പുചിനായിരുന്നുവെന്നത് റഷ്യയില്‍ പരസ്യമായിരുന്നു. 2012-2018 ല്‍ പുചിന്‍ തന്‍റെ മൂന്നാമത്തെ പ്രസിഡന്‍റ് പദം ഏറ്റെടുത്തു. 2018ല്‍ 76 ശതമാനം വോട്ടിന് പുട്ടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡന്‍റായി. 2022ല്‍ പദവിയുടെ കാലാവധി തീരും. എന്നാല്‍ തന്‍റെ നാലാമത്തെ അധികാരകാലത്ത് തന്നെ പുചിന്‍ സ്വന്തം നിലയില്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചു. അതും ഈ കൊവിഡ് കാലത്ത്. അഭിപ്രായ സര്‍വ്വയില്‍ ജനം പുചിന് 2024 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുവെന്ന ഫലമാണ് വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സത്യത്തില്‍ പുചിന്‍ എന്ത് തീരുമാനിക്കുന്നുവോ അത് റഷ്യയില്‍ നടക്കുന്നു, അത്രതന്നെ. എന്നാല്‍ കാര്യങ്ങള്‍ക്ക് ചെറിയ തീരിയില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.