ബെയ്റൂത്ത് തുറമുഖത്തെ സ്ഫോടനത്തിന് ഒരാണ്ട്; എങ്ങുമെത്താതെ അന്വേഷണം

First Published Aug 4, 2021, 2:05 PM IST

ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ ആ പൊട്ടിത്തെറിക്ക് ആണ്ട് ഒന്ന് തികയുന്നു. 2020 ഓഗസ്റ്റ് 4 നാണ് ലോകത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിൽ ഒന്നായി കണക്കാക്കുന്ന സ്ഫോടനം നടന്നത്. സ്ഫോടനത്തോടെ ബെയ്‌റൂട്ട് തുറമുഖത്തിന്‍റെ ഭൂരിഭാഗവും തകര്‍ക്കുകയും തലസ്ഥാനം നിശ്ചലമാക്കുകയും ചെയ്തു. ആ നിശ്ചലതയില്‍ നിന്നും ഇന്നും ലെബനന്‍ മോചിതയായിട്ടില്ല. ആറ് വർഷമായി ബെയ്റൂത്ത് തുറമുഖത്തെ ഒരു സംരക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്‍റെ വലിയ ശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ പിന്നീട് സമ്മതിച്ചു.  സ്ഫോടനത്തിൽ 200 ലധികം പേർ മരിക്കുകയും 6,500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 3,00,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി കണക്കാക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം ശ്മശാന ഭൂമിയായ ബെയ്റൂത്തിലെ തുറമുറത്തിലൂടെ... (ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്)

സ്ഫോടനത്തോടെ ലെബനീസ് പൌണ്ടിന്‍റെ വില കുത്തനെ ഇടിഞ്ഞു. ഇതോടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായി. സ്ഫോടനത്തിന് മുമ്പ് തന്നെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കിംഗ് മേഖല കടുത്ത നിയന്ത്രണത്തിലും പിരിച്ച് വിടലിലൂടെയും കടന്നുപോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സ്ഫോടനം. 

ഇതോടെ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു. തൊഴില്‍ രഹിതരുടെ എണ്ണം കുത്തനെ കൂടി. യൂനിസെഫിന്‍റെ ചില പദ്ധതികളാണ് നൂറ് കണക്കിന് ലെബനീസ് യുവതി യുവാക്കളെ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്നത്. 

സ്ഫോടനത്തെത്തുടർന്ന്, യൂണിസെഫ് ബെയ്റൂത്തിലെ വീടുകള്‍തോറും സർവേകളും വലിയ കെട്ടിടങ്ങളുടെ സാങ്കേതിക വിലയിരുത്തലുകളുടെ ഒരു പരമ്പര തന്നെ നടത്തി. ഇതിനായി തൊഴില്‍ രഹിതമായ ഒരു സംഘത്തെ രൂപീകരിച്ചു. 

1,00,000 കുട്ടികളുൾപ്പെടെ 3,00,000 ആളുകളെ നേരിട്ട് ദുരന്തം ബാധിച്ചതായി ആ പഠനങ്ങള്‍ പറയുന്നു. യുഎൻ ഏജൻസി 1,900 പേരടങ്ങിയ യുവതീ യുവാക്കളടങ്ങിയ ഒരു സംഘത്തെ രൂപികരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

വീടുകളുടെ ശുചീകരണം, പുനരധിവാസം, വീടുകളുടെ അറ്റകുറ്റപ്പണി,  ജലവിതരണം, മറ്റ് പദ്ധതികള്‍ എന്നിവയിലൂടെ ലെബനന്‍റെ പുനര്‍ നിര്‍മ്മാണമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. യുവാക്കളും കുട്ടികളും തങ്ങളുടെ നഗരത്തെ വീണ്ടെടുക്കാന്‍ രംഗത്തിറങ്ങി. 

രാജ്യത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ലെബനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച പൊട്ടിത്തെറിയാണിതെന്ന് ജനങ്ങളില്‍ വലിയൊരു പങ്കും വിശ്വസിക്കുന്നു. രാഷ്ട്രീയ നേതൃത്വം അന്വേഷണത്തെ അട്ടിമറിക്കുകയാണെന്നും അവര്‍ കരുതുന്നു. 

ഒരു വര്‍ഷത്തിനിപ്പുറവും സ്ഫോടനം നടന്ന പ്രദേശം അത് പൊലെ തന്നെയാണ് കിടക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി ജുഡീഷ്യൽ അന്വേഷണങ്ങൾക്കുള്ള ശ്രമങ്ങൾ നിരവധി ഡസനോളം ഉദ്യോഗസ്ഥരെ തടങ്കലിലേക്ക് നയിച്ചു. 

എന്നാൽ, നേതാക്കളെ ആരെയും ചോദ്യം ചെയ്യാനോ അവരെ പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിക്കുന്ന നിയമത്തിനെതിരെ ശബ്ദമുയര്‍ത്താനോ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. 

കാര്യക്ഷമമായ അന്വേഷണത്തിന്‍റെ അഭാവത്തിൽ, ആറ് വര്‍ഷം മുമ്പ് (2014 ൽ ) ബെയ്റൂത്ത് തുറമുഖത്ത് നങ്കൂരമിട്ട റഷ്യൻ ചരക്കുകപ്പലായ റോസസിന്‍റെ വരവിനെ കുറിച്ചോ, ആ ചരക്ക് കപ്പലില്‍ നിന്ന് തുറമുഖത്ത് ഇറക്കിയ 2,750 ടൺ അമോണിയം നൈറ്ററേറ്റ് എന്ന രാസവസ്തുവിനെ കുറിച്ചോ ഉള്ള അറിവുകള്‍ ഇന്നും പരിമിതമായി തുടരുന്നു. 

എന്നാല്‍ സ്ഫോടനത്തില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായി വിദേശ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ സമയത്താണ് രാസവസ്തു തുറമുഖത്തെത്തിയതെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നുമായിരുന്നു ലെബനീസ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. 

ജോർദാനിയൻ തുറമുഖമായ അഖബയിലേക്ക് 160 ടൺ കാർഷിക വസ്തുക്കളുമായി പോവുകയായിരുന്ന റോസസ് എന്ന റഷ്യന്‍ ചരക്കുകപ്പല്‍ 2013 ല്‍ അപ്രതീക്ഷിതമായി ബെയ്റൂത്തിലേക്ക് തിരിച്ചതെന്തിനായിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. 

അത് പോലെ തന്നെ ആറ് വര്‍ഷത്തോളം 2,750 ടൺ അമോണിയം നൈറ്ററേറ്റ് ബെയ്റൂത്ത് തുറമുറഖത്ത് എന്തിന് സൂക്ഷിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. 

അപ്രതീക്ഷിതമായി ബെയ്റൂത്തിലെത്തിയ റഷ്യന്‍ ചരക്ക് കപ്പലിന് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ തുഖമുഖ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെക്കുകയായിരുന്നെന്നും പിന്നീട് സുരക്ഷാ പ്രശ്നം ഉന്നയിച്ച് കപ്പലിലെ അമോണിയം നൈറ്ററേറ്റ് തുറമുഖത്തെ സംരക്ഷണശാലയിലേക്ക് തന്നെ മാറ്റുകായിരുന്നുവെന്നും ലെബനീസ് അധികൃതര്‍ പറയുന്നു. 

തുടര്‍ന്ന് ആറ് വര്‍ഷത്തോളം ഇത് സംഭരണശാലയില്‍ തന്നെ സൂക്ഷിക്കപ്പെട്ടു. എന്നാല്‍ അമോണിയം നൈട്രേറ്റ് വാങ്ങുന്ന രാജ്യത്തെ പ്രധാന ഉപഭോക്താവായ സാവാരോ ലിമിറ്റഡിന്‍റെ ആത്യന്തിക ഉടമസ്ഥത ഇന്നും അജ്ഞാതമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ കമ്പനി ജോർജിയയിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഈ കമ്പനി മൊസാംബിക്കിലെ ഒരു ഖനിയുമായി ഒരിക്കല്‍ മാത്രമാണ് ഇടപാട് നടത്തിയിട്ടുള്ളതെന്നതും ദുരൂഹമായി തുടരുന്നു. ഇവര്‍ ഖനനാവശ്യത്തിന് നൈറ്റേറ്റ് ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിറിയൻ നേതാവ് ബഷർ അൽ അസദ്  നൈട്രേറ്റ് സംഭരിച്ചുവെന്ന് ഇതിനിടെ ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതിനെയെല്ലാം ബന്ധിപ്പിക്കുന്ന തെളിവുകള്‍ ആരുടെയും പങ്കലുണ്ടായിരുന്നില്ല. അതിനിടെ തുറമുഖത്തെ സംഭരണ ശാലയില്‍ ഉണ്ടായിരുന്ന ആറ് സിസിടിവി ക്യാമറകളും വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നെന്ന് വിദേശ അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചു. 

ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത് , റോസസിന്‍റെ അനധികൃതമായ 2,700 ടണ്‍ ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ലെബനീസ് അധികാരികൾ ക്രിമിനൽ അശ്രദ്ധയോടെയാണ് കാര്യങ്ങളെ കണ്ടിരുന്നതെന്നാണ്. 

കൂടാതെ, ചില ലെബനീസ് സർക്കാർ ഉദ്യോഗസ്ഥർക്ക് അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യത്തെ കുറിച്ച് കൃത്യമായ ധാരണയും ഇത് അപകടത്തിന് കാരണമാകുമെന്ന ബോധ്യവും ഉണ്ടായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നു.  

അന്തർദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച്, ജീവനുണ്ടാകുന്ന അപകടസാധ്യതകൾ തടയാൻ ഒരു രാജ്യം പ്രവർത്തിക്കാത്തത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണ്. ആഭ്യന്തര നിയമമനുസരിച്ച്, ഇത് കൊലപാതക കുറ്റകൃത്യമോ അല്ലെങ്കിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയോ ആണ്. 

സ്ഫോടനത്തെ കുറിച്ച് സത്യസന്ധമായ ഒരു അന്താരാഷ്ട്രാ അന്വേഷണം വേണമെന്ന് ലെബനനിലെ സാധാരണക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അന്വേഷണം ചെലവേറിയതും ഫലപ്രദമല്ലാത്തതുമായ അക്കാദമിക് വ്യായാമമാണെന്നായിരുന്നു ലെബനീസ് നേതൃത്വത്തിന്‍റെ നിലപാട്.

മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയുടെ കൊലയാളികളെക്കുറിച്ച് 15 വർഷമായി ലെബനന്‍റെ  പ്രത്യേക ട്രൈബ്യൂണലില്‍ നടക്കുന്ന  അന്വേഷണത്തെയാണ് ഇതിനായി ഇവരെടുത്ത് കാണിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!