കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്
First Published Jul 3, 2020, 3:19 PM ISTലോകമാകെ കൊവിഡ് 19 പിടിമുറുക്കിയപ്പോഴും കാർബൺ പുറന്തള്ളുന്നതിൽ ആഗോളതലത്തിൽ വന്ന കുറവുകൾ ചർച്ചയായിരുന്നു. ലോകം ലോക്ക് ഡൗണിൽ ആയിരുന്നപ്പോഴും അത് നേരിയ ആശ്വാസം ലോകജനതയ്ക്ക് പകർന്നിരുന്നു. കൊവിഡ് 19 എന്ന മഹാമാരി ലോകനന്മയ്ക്ക് വേണ്ടിയാണെന്ന വാദങ്ങൾ വരെ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ വരെ കാർബൺ ഉദ്വമനത്തിൽ 8.6 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.
പക്ഷെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ഇന്ന്. ഭൂമിക്കൊരു ഭാരം എന്ന സന്ദേശത്തോടെ ജനങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയ പ്ലാസ്റ്റിക്ക് എന്ന മഹാമാരി വീണ്ടും തിരിച്ചുവന്നു. കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കാണ്. അതെ, പ്ലാസ്റ്റിക് രക്ഷകനാവുകയായിരുന്നു.
ഫെയ്‌സ് മാസ്കുകൾ, വൈസറുകൾ മുതൽ കയ്യുറകൾ വരെ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ മിക്കവാറും എല്ലാ വശങ്ങളും ഡിസ്പോസിബിൾ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പ്ലാസ്റ്റിക് സ്ക്രീൻ, പിപിഇ കിറ്റുകൾ തുടങ്ങി സുരക്ഷാ സാമഗ്രികൾ പൂർണ്ണമായും പ്ലാസ്റ്റിക്കിൽ തന്നെയാണ് നിർമ്മിക്കുന്നത്. മിക്കതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയും.
ആഗോളതലത്തിൽ മാസ്കുകൾക്കുള്ള മാർക്കറ്റ് കഴിഞ്ഞ വർഷം 708 മില്യൺ ഡോളറായിരുന്നു. എന്നാൽ ഈ വർഷം അത് 147 ബില്യൺ ഡോളറായി ഉയർന്നു എന്നും കണക്കുകൾ പറയുന്നു.