Russia - Ukraine Issue: വിദേശ രാജ്യങ്ങളോട് സംയമനം പാലിക്കാന്‍ ഉക്രൈന്‍ പ്രസിഡന്‍റ്

First Published Jan 29, 2022, 4:40 PM IST

ക്രൈന്‍ (Ukraine) തലസ്ഥാനമായ കിയെവില്‍ (Kiev) ആഗോളമാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ റഷ്യ ഫെബ്രുവരിയില്‍ ഉക്രൈന്‍ അക്രമിക്കാന്‍ തയ്യാറാടെക്കുന്നതായി ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി (Volodymyr Zelensky) ആരോപിച്ചു. വിദേശരാജ്യങ്ങള്‍ ഇതുസംബന്ധിച്ച പരസ്യമായ പ്രസ്ഥാവനകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന് പുറത്തേക്ക് പിൻവലിക്കാനുള്ള യുഎസിന്‍റെ തീരുമാനത്തെ  പരോക്ഷമായി വിമർശിച്ച അദ്ദേഹം ഞങ്ങള്‍ക്കിവിടെ ഒരു ടൈറ്റാനിക്കിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  'ഇപ്പോഴത്തെ സാഹചര്യം മുമ്പത്തേക്കാൾ സംഘർഷഭരിതമാണെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ യുദ്ധമുണ്ടെന്ന തോന്നൽ വിദേശത്തുണ്ട്. അങ്ങനെയല്ല,' സെലെൻസ്‌കി പറഞ്ഞു. 'എന്നാല്‍, സാധ്യമായ അളവിലും വ്യാപ്തിയിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, സാധാരണ ജനവിഭാഗങ്ങൾ വളരെയധികം കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

കിഴക്കൻ യൂറോപ്പിലേക്കും നാറ്റോ രാജ്യങ്ങളിലേക്കും ഞാൻ ഉടൻ തന്നെ അമേരിക്കന്‍ സൈന്യത്തെ മാറ്റുമെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍, അധികം സൈനീകരെ അയക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഉക്രൈനില്‍ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചപ്പോഴാണ് 
 'ക്യാപ്റ്റൻമാർ കപ്പൽ വിട്ടുപോകരുത്. ഞങ്ങൾക്ക് ഇവിടെ ഒരു ടൈറ്റാനിക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.' എന്ന് ഉക്രൈനിയൻ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞത്. 

'വടക്കന്‍ അതിർത്തി മേഖലയിൽ 1,00,000 സൈനികർക്ക് ഉണ്ടെന്ന് ചെയർമാൻ നേരത്തെ പറഞ്ഞതാണ്. അത് അദ്ദേഹത്തിന് നിരവധി ഓപ്ഷനുകൾ നൽകുന്നു. സൈനികരെയും വിഭവങ്ങളെയും മേഖലയിലേക്ക് മാറ്റുന്നത് തുടരുമ്പോൾ അദ്ദേഹം ചെയ്തത് തന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനാൽ, അയാളുടെ  തീരുമാനങ്ങൾ എവിടേക്ക് കൊണ്ടുപോകുമെന്ന് ഞങ്ങൾ പ്രവചിക്കില്ല, പക്ഷേ, അയാൾക്ക് പിന്തുടരാൻ കഴിയുന്ന സാധ്യതകളില്‍ ഞങ്ങൾ ആശങ്കാകുലരാണ്. കൂടാതെ ഈ പ്രശ്‌ന സെറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. 

പുടിൻ ഒരു തീരുമാനമെടുത്തതായി തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന്  ജോയിന്‍റ് ചീഫ്സ് ചെയർമാനുമായ ജനറൽ മാർക്ക് മില്ലി പറഞ്ഞു. എന്നാൽ, തീർച്ചയായും, 1,000 സൈനികരോടൊപ്പം സംയോജിത ആയുധങ്ങള്‍ റഷ്യ ഉക്രൈനെതിരെ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉക്രൈനെതിരായ റഷ്യയുടെ എന്ത് നീക്കവും വലിയ നാശനഷ്ടത്തിലാകും അവസാനിക്കുക. കാരണം പുടിന്‍റെ കൈവശം അതിനാവശ്യമായ ആയുധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നയതന്ത്രതലത്തില്‍ വ്യത്യസ്തതകള്‍ പറഞ്ഞ രമ്യമായ പരിഹാരം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള വേർപിരിയല്‍ അനാവശ്യമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ 'അമേരിക്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് ബൈഡൻ നന്നായി മനസ്സിലാക്കുന്നതുപോലെ, എന്‍റെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ആഴത്തിൽ മനസ്സിലാക്കാമെന്നായിരുന്നു വോലോഡൈമർ സെലെൻസ്‌കിയുടെ മറുപടി. 

റഷ്യ യുദ്ധമുഖത്തേക്കെന്ന പോലെ രക്തവും മെഡിക്കൽ ഉപകരണങ്ങളും അധികമായി അതിര്‍ത്തികളില്‍ സ്വരുക്കൂട്ടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പുടിന്‍ ഉക്രൈന്‍ അധിനിവേശത്തിന് തയ്യാറെടുക്കുകയാണെന്ന ശക്തമായ സൂചന നല്‍കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വാചാടോപം ബൈഡന്‍ അവസാനിപ്പിക്കണമെന്നും സെലെൻസ്‌കി പറഞ്ഞു. 

കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയല്ല വേണ്ടത്. മറിച്ച് ഒരു ശാശ്വത പരിഹാരത്തിനായിട്ടാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ ഉക്രൈനെ അക്രമിച്ചാല്ഒ റഷ്യയുടെ യൂറോപ്യന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെലെൻസ്‌കി, ബൈഡനോട് നിശബ്ദനാകാന്‍ ആവശ്യപ്പെട്ടത്. 

അമേരിക്കയുടെയും യുകെയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഫെബ്രുവരിയിലെ അതിശൈത്യകാലത്ത് റഷ്യ, ഉക്രൈന്‍ ആക്രമിക്കാന്‍ തയ്യാറടെക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനിന്‍റെ വടക്ക്, കിഴക്ക് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തിന് വളരെ പെട്ടെന്ന് തന്നെ ഉക്രൈനിലേക്ക് കടന്ന് കയറാന്‍ കഴിയുമെങ്കിലും ഒന്ന് രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഉക്രൈനെ പൂര്‍ണ്ണമായും കീഴ്പ്പെടുത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ 1,00,000 മുതല്‍ 1,20,000 വരെ സൈനീകരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയും ഉക്രൈന്‍കാരോട് 'ശാന്തത പാലിക്കാനും' ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയോ സാധനങ്ങൾ വാങ്ങി ശേഖരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങാനും സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ വസന്തകാലം മുതല്‍ റഷ്യ അക്രമണ ഭീഷണി ഉയര്‍ത്തിയത് മുതല്‍ അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വെറുതെ വാചക കസര്‍ത്ത് നടത്തി പ്രശ്നം വഷളാക്കരുതെന്നും സെലെന്‍സ്കി വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

ദേശീയ സുരക്ഷാ കൗൺസിൽ തലവനും ഉക്രൈന്‍ പ്രതിരോധ മന്ത്രിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. മാത്രമല്ല, വാചക കസര്‍ത്ത് നടത്തുന്ന അമേരിക്കയും യുകെയും സ്വന്തം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെയും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

ആക്രമണം ആസന്നമാണെന്ന് യുഎസ് പ്രസിഡന്‍റ് നടത്തിയ പ്രസ്ഥാവന 'ശരിയായില്ല' എന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍ സെലെൻസ്‌കി റഷ്യന്‍ ഭീഷണിയെ കുറച്ചുകാണാൻ ആഗ്രഹിക്കുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 

ഉക്രൈയിന്‍ അക്രമിക്കുമെന്ന വാദങ്ങളെ വീണ്ടും നിഷേധിച്ച റഷ്യ നാറ്റോ സഖ്യത്തില്‍ ഉക്രൈനിനെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. നാറ്റോയിൽ ചേരുന്നതിൽ നിന്ന് ഉക്രൈയിനെ ശാശ്വതമായി നിരോധിക്കാൻ പറ്റില്ലെന്നായിരുന്നു അമേരിക്കന്‍ മറുപടി. മാത്രമല്ല, കിഴക്കൻ യൂറോപ്പിലെ നാറ്റോ സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും സഖ്യ വിന്യാസം ചർച്ച ചെയ്യാനാകില്ലെന്നും അമേരിക്ക റഷ്യയെ അറിയിച്ചു. 

അമേരിക്കയുടെ തീരുമാനങ്ങള്‍ പുടിനെ അറിയിക്കുമെന്നും റഷ്യയുടെ നീക്കം ഉടനുണ്ടാകുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രിയും പുടിന്‍റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനുമായ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പ്രതികരിച്ചു. എട്ട് വർഷം മുമ്പ്, ഒരു ഫെബ്രുവരി അവസാനത്തോടെയാണ് റഷ്യ ഉക്രെയ്നിന്‍റെ പ്രദേശമായിരുന്ന ക്രിമിയൻ പെനിൻസുല ആക്രമിച്ച് കീഴടക്കിയത്. ശൈത്യകാലത്ത് ഭൂമി ഉറഞ്ഞ് കിടക്കുമ്പോള്‍ അക്രമണം നടത്താനാണ് ഇത്തവണയും റഷ്യയുടെ പദ്ധതിയെന്നാണ് ഉക്രൈന്‍ കരുതുന്നത്.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം വീണ്ടും ശീതയുദ്ധത്തിന്‍റെ കാലത്തേക്ക് ലോകത്തെയെത്തിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. വിഷയം യൂറോപിന്‍റെ പ്രശ്നമാണെന്നും തങ്ങള്‍ക്കതില്‍ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് ചൈനയുടെ നിലപാട്. 

click me!