Covid 19 vaccine : 'വാക്സീന്‍ എടുക്കാതിരിക്കുകയെന്നത് ഞങ്ങളുടെ അവകാശം'; അധ്യാപകര്‍ അവധിയില്‍ പ്രവേശിച്ചു

First Published Dec 3, 2021, 3:59 PM IST

കേരളത്തില്‍ 5000 ത്തോളം അധ്യാപകര്‍ വാക്സീന്‍ സ്വീകരിച്ചിട്ടില്ലെന്നും, വാക്സീന്‍ (Covid 19 vaccine) സ്വീകരിക്കാത്ത അധ്യാപകര്‍ ക്യാമ്പസിലെത്തേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി പറഞ്ഞിട്ട് അധിക ദിവസമായില്ല. അതിനിടെ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്‍റ് (Queensland) സംസ്ഥാനത്തിലെ ഒരു പ്രാദേശിക സ്‌കൂളിലെ ഭൂരിഭാഗം ജീവനക്കാരും സര്‍ക്കാറിന്‍റെ പുതിയ വാക്‌സിൻ ഉത്തരവില്‍ പ്രതിഷേധിച്ച് അവധിയില്‍ പ്രവേശിച്ചതായി വാര്‍ത്ത. സ്കൂൾ വർഷം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് അധ്യാപകരെല്ലാം അവധിയില്‍ പോയതോടെ സ്കൂളില്‍ അടച്ച് പൂട്ടേണ്ട അവസ്ഥയിലായി. ഒരാഴ്ച മുമ്പ് ക്വീൻസ്‌ലാന്‍റ് , ജിംപി മേഖലയിലെ ഗ്ലെൻവുഡ് സ്‌റ്റേറ്റ് സ്‌കൂളിൽ നിന്ന് നാല് അധ്യാപകരാണ് അവധിയെടുത്തത്. അധ്യാപകർ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഡിസംബർ 17-നകം ആദ്യ ഡോസ് വാക്സീന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ നീണ്ട അവധിക്ക് പോയത്. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. 

ജനുവരി 23-നകം പുതിയ അധ്യയനം തുടങ്ങുമ്പോള്‍ പൂർണമായും വാക്സിനേഷൻ ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറാം ക്ലാസുവരെയുള്ള കുട്ടികളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. നിലവില്‍ അഞ്ച് അധ്യാപക സഹായികളും സ്‌പെഷ്യലിസ്റ്റ് അധ്യാപകരും മാത്രമാണ് ഇപ്പോള്‍ സ്‌കൂളിലെത്തുന്നത്. 

എന്നാല്‍, വാക്സീന്‍ ഉത്തരവില്‍ പ്രതിഷേധിച്ചുള്ള അധ്യാപകരുടെ അവധിയെടുപ്പിനെ ഭൂരിഭാഗം കുട്ടികളുടെ മാതാപിതാക്കളും അംഗീകരിച്ചു. മാത്രമല്ല, അവധിയില്‍ പോയ അധ്യാപകര്‍ക്ക് അവര്‍ തങ്ങളുടെ പിന്തുണയും അറിയിച്ചു. ' അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് നാലുപേരും സമ്മതിച്ചിട്ടുണ്ട്,' രക്ഷിതാവ് മേരി ഷിംഗ് പറയുന്നു. 

'സമൂഹം അവരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ഞങ്ങൾ അവരോടൊപ്പമുണ്ടെന്നും ഞങ്ങള്‍ അവരെ അറിയിച്ചെന്നും മേരി കൂട്ടിചേര്‍ത്തു. വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സ്കൂൾ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ക്വീൻസ്‌ലൻഡ് വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.  

'ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് തക്കതായ കാരണം ഉണ്ടായിരിക്കുകയും അവരുടെ അവധിയെടുപ്പിനെ പിന്തുണയ്ക്കുന്ന ഉചിതമായ തെളിവുകൾ നൽകുകയും വേണം, സാധാരണ പോലെ,' അവർ പറഞ്ഞു. 'വിദ്യാർത്ഥികളുടെ പഠനത്തുടർച്ചയെ ഇത് ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ഗ്ലെൻവുഡ് സ്റ്റേറ്റ് സ്കൂൾ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.'

എന്നാല്‍ വാക്സിനേഷൻ സമയപരിധിയിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിൽക്കുകയാണെന്നും ക്വീൻസ്‌ലൻഡ് വിദ്യാഭ്യാസ വകുപ്പ് വക്താവ് വ്യക്തമാക്കുന്നു. മഹാമാരി ആരംഭിച്ചത് മുതൽ കോവിഡില്‍ നിന്ന് സുരക്ഷിതമായി തുടരാൻ ക്വീൻസ്‌ലാൻഡ് കഠിനമായി പരിശ്രമിച്ചു. 

ഈ പുതിയ വാക്‌സിനേഷൻ ആവശ്യകത ഞങ്ങളുടെ ജീവനക്കാരെയും വിദ്യാർത്ഥികളെയും കുട്ടികളെയും ഞങ്ങളുടെ പരിചരണത്തിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഒരു തുടർന്നുള്ള നടപടിയാണ്.' വിദ്യാഭ്യാസ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു. 

'2021 ഡിസംബർ 17-നകം ആദ്യ ഡോസും 2022 ജനുവരി 23-നുള്ളിൽ രണ്ടാം ഡോസും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുജനാരോഗ്യ നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കും. 'സാധുവായ മെഡിക്കൽ ഇളവ് ഇല്ലെങ്കിൽ എല്ലാ ജീവനക്കാരും പൊതുജനാരോഗ്യ ഉത്തരവ് പാലിക്കേണ്ടതുണ്ട്. .' വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

സംസ്ഥാനത്തുടനീളമുള്ള അധ്യാപകരിൽ 10 ശതമാനമെങ്കിലും വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നെന്ന് സംശയിക്കുന്നതായി ടീച്ചേഴ്‌സ് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ക്വീൻസ്‌ലാൻഡ് സെക്രട്ടറി ജാക്ക് മക്ഗുയർ പറഞ്ഞു. 

എന്നാല്‍, പുതിയ നിയമങ്ങൾ വളരെ വേഗത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരുടെ കൊഴിഞ്ഞ് പോക്കിലേക്ക് നയിക്കുമെന്നും ഒരു തൊഴിലാളി സംഘടന മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ വാക്‌സിൻ കണക്കുകള്‍ കാണിക്കുന്നത് 11.1 ശതമാനം ക്വീൻസ്‌ലാൻഡുകാരും വാക്‌സിൻ എടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുന്നില്ലെന്നാണ്. റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് (RACGP) കോവിഡ് -19 വാക്‌സിൻ ഇളവുകൾ തേടുന്ന ആളുകളില്‍ പലരും ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായി ജനറൽ പ്രാക്ടീസ് ടീമുകൾ മുന്നറിയിപ്പ് നൽകി ഇരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അധ്യാപകര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്. 

click me!