ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തെ ശക്തമായി അപലപിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ മാരകമായ ബോംബ് സ്‌ഫോടനത്തെ ശക്തമായി അപലപിച്ചും സുരക്ഷാ വിഷയങ്ങളിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ക്രൂരമായ ആക്രമണത്തെ മൃഗീയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശത്തിലാണ് പുടിൻ തന്റെ അനുശോചനം രേഖപ്പെടുത്തുകയും ഇരകളോടും പാകിസ്ഥാൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തത്.
ഒരു മതപരമായ ചടങ്ങിനിടെ ജനങ്ങളെ കൊലപ്പെടുത്തിയത് ഭീകരവാദത്തിന്റെ മൃഗീയവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന് കൂടുതൽ തെളിവാണെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സുരക്ഷാ കാര്യങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇസ്ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ മോസ്കോ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി വ്യാപാര കരാർ അടക്കം ഒപ്പിട്ട് ട്രംപിനോട് ഇന്ത്യ അടുത്ത വേളയിലാണ് റഷ്യ പാകിസ്ഥാനുമായി സഹകരിക്കുന്നത്. ഇത് ഇന്ത്യക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ മുസ്ലീം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലിഗ്രാം ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ഒരു ചാവേർ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 170 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസും സർക്കാർ ഉദ്യോഗസ്ഥരും പറഞ്ഞു. ഷെഹ്സാദ് ടൗൺ മേഖലയിലെ തെര്ലൈ ഇമാംബർഗയിലാണ് ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും ദിവസങ്ങൾക്ക് മുൻപ് വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഈ ആക്രമണം. ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ ഇവടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തെ ഭീരുത്വപരമായ നടപടി എന്ന് പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ദുഃഖം പങ്കുവച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് ഏത് സാഹചര്യത്തിലും സഹിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഇന്ത്യ തള്ളി.


