തുള്‍സാ വംശീയ കൂട്ടക്കൊല ; ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കുഴിച്ചുമൂടിയവരുടെ ചരിത്രം
First Published Oct 22, 2020, 3:17 PM IST1921 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ലോകം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭരണകൂട കൊലപാതകം അരങ്ങേറി, അതും ഇങ്ങ് കേരളത്തില്‍. മലബാര്‍ കലാപാനന്തരം ഏറനാട്ടിലെ മുസ്ലീങ്ങളെ തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടയ്ക്കാനായി കൊണ്ടുപോയതായിരുന്നു, അതും അടച്ചിട്ട ഗുഡ്സ് വാഗണില്‍. അന്ന് ഗുഡ്സ് വാഗണില്‍ അടച്ചിട്ട 400 പേരില്‍ 64 പേര്‍ വഴിമദ്ധ്യേ ശ്വാസം മുട്ടി മരിച്ചു. 1921 ല്‍ ലോകത്തിന്‍റെ മറ്റൊരു സ്ഥലത്ത് മരിച്ചുവീണവരുടെ കഥയാണിത്. അങ്ങ് അമേരിക്കയില്‍ അന്ന് വെള്ളക്കാരന്‍റെ അധീശത്വം നിലനിന്നിരുന്നെങ്കിലും കറുത്ത നിറമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നു. പക്ഷേ അതുപോലും അസ്വസ്ഥരാക്കിയ വെള്ളുത്ത വംശജര്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ കൂട്ടത്തോടെ വേട്ടയാടി കൊന്നു. ഏതാണ്ട് 300 ഓളം കറുത്ത തുൾസ നിവാസികൾ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുൾസ വംശീയ കൂട്ടക്കൊല (tulsa race massacre) എന്നറിയപ്പെട്ട ആ ക്രൂരകൃത്യത്തിന് ഇന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ ആദൃശ്യമായിരുന്ന ആ കുഴിമാടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപങ്ങളിലൊന്നാണ് തുൾസ വംശീയ കൂട്ടക്കൊല. ഒരു നൂറ്റാണ്ടിന് ശേഷം അമേരിക്കയിലും യൂറോപ്പിലും കറുത്ത വംശജര്‍ക്കെതിരെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറുകയും അതിനെ തുടര്‍ന്ന് "Black Lives Matter" പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയുണ്ടായ ഈ കണ്ടെത്തല്‍ യാദൃശ്ചികമാകാം.