സര്‍ക്കാറിനെതിരെ പ്രതിഷേധം; ചിലിയില്‍ രണ്ട് പള്ളികള്‍ അഗ്നിക്കിരയാക്കി
First Published Oct 21, 2020, 12:35 PM ISTമെട്രോയുടെ സബ്‌വേ നിരക്ക് വര്‍ദ്ധന, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, സ്വകാര്യവൽക്കരണം, അസമത്വം എന്നിവയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം ചിലിയിലുടനീളം രൂപം കൊണ്ട പ്രതിഷേധ പ്രസ്ഥാനത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രകടനം അക്രമാസക്തമായി. ചിലിയന്‍ തലസ്ഥാനമായ മധ്യ സാന്‍റിയാഗോയില്‍ നടന്ന പതിനായിരക്കണക്കിന് പ്രകടനക്കാർ പങ്കെടുത്ത പ്രതിഷേധത്തിനിടെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ കൊള്ളയടിക്കുകയും പിന്നീട് അവയ്ക്ക് തീയിടുകയും ചെയ്തു. അതില്‍ ഒരു പള്ളി പൂര്‍ണ്ണമായും അഗ്നിക്കിരയായി. 2019 ഓക്ടോബറിലാണ് ചിലിയില്‍ കൂടുതല്‍ സമത്വമാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലേക്കിറങ്ങാന്‍ തുടങ്ങിയത്. മെട്രോ, സബ് വേ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിലിയില്‍ രൂക്ഷമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനാരേയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധങ്ങള്‍ അന്ന് കലാപാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതിനിടെ കൊവിഡ് 19 രോഗാണു വ്യാപകമാകുകയും രാജ്യം ലോക്ഡൌണിലേക്ക് നീങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളും തണുക്കുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിലിയിന്‍ ജനത പ്രതിഷേധങ്ങളുമായി തെരുവുകളിലേക്ക് നീങ്ങിത്തുടങ്ങി.