യുദ്ധം നാലാം മാസത്തിലേക്ക്; കിഴക്കന്‍ യുക്രൈനില്‍ നിന്ന് യുക്രൈന്‍ സൈന്യം പിന്മാറുമെന്ന് സൂചന

Published : May 28, 2022, 04:19 PM IST

യുദ്ധമാരംഭിച്ച് 94 ദിവസങ്ങള്‍ക്ക് ശേഷം, തങ്ങള്‍ക്ക് കിഴക്കന്‍ മേഖലയില്‍ നിന്നും പിന്മാറേണ്ടിവരുമെന്ന് യുക്രൈന്‍ (Ukraine) സമ്മതിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ (Russia) യുക്രൈന്‍ അധിനിവേശം നാലാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുക്രൈന്‍ ആദ്യമായി തങ്ങളുടെ പിന്മാറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി സൈനിക ശക്തിയില്‍ ലോകത്തിലെ രണ്ടാം സ്ഥാനത്തായിരുന്ന റഷ്യയെ 22-ാം സ്ഥാനത്തുള്ള യുക്രൈന്‍ പ്രതിരോധിച്ച് നിര്‍ത്തുകയായിരുന്നു. എന്നാല്‍, കിഴക്കന്‍ മേഖലയില്‍ തങ്ങളുടെ സൈനിക ശക്തിയുടെ വലിയൊരു ഭാഗവും ഇറക്കി വിജയത്തിനായി റഷ്യ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്ന് പിന്മാറാതെ മറ്റ് വഴികളില്ലെന്നാണ് യുക്രൈന്‍ പറയുന്നത്. ഡനിപ്രോ നദിക്ക് (Dnipro River) കിഴക്കുള്ള യുക്രൈന്‍ ഭൂമി പടിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് റഷ്യ. മൂന്ന് മാസം യുദ്ധം ചെയ്തിട്ടും കാര്യമായ വിജയം നേടാന്‍ കഴിയാത്തതാണ് യുദ്ധം കടുപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത്. ഈ പ്രദേശം കീഴടക്കിയാല്‍ മാത്രമാണ് റഷ്യയ്ക്ക് കരിങ്കടലിന്‍റെ (Black Sea) ആധിപത്യം നേടാന്‍ കഴിയൂ. അതോടൊപ്പം 2014 ല്‍ യുക്രൈനില്‍ നിന്നും പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപിലേക്ക് കരമാര്‍ഗ്ഗം എത്തിചേരാനും യുക്രൈന്‍റെ കിഴക്കന്‍ മേഖല, റഷ്യയ്ക്ക് കീഴടക്കേണ്ടതായുണ്ട്.   

PREV
120
യുദ്ധം നാലാം മാസത്തിലേക്ക്; കിഴക്കന്‍ യുക്രൈനില്‍ നിന്ന് യുക്രൈന്‍ സൈന്യം പിന്മാറുമെന്ന് സൂചന

റഷ്യന്‍ സൈന്യം കിഴക്കന്‍ യുക്രൈന്‍ നഗരമായ ലുഹാന്‍സ്ക് ലക്ഷ്യമാക്കി ഇപ്പോഴും സൈനിക വിന്യാസം നടത്തുകയാണെന്നും തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ഈ മഖലയില്‍ നിന്നും പിന്മാറേണ്ടിവരുമെന്നുമാണ് യുക്രൈന്‍ അറിയിച്ചിരിക്കുന്നത്. യുദ്ധം നാലാം മാസത്തിലേക്ക് കടന്നപ്പോഴാണ് യുക്രൈന്‍റെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം.

220

ക്രിമിയന്‍ ഉപദ്വീപിലേക്ക് കരമാര്‍ഗ്ഗം എത്തിച്ചേരാന്‍ ലുഹാന്‍സ്ക്( Luhansk), ഡോനെട്സ്ക് (Donetsk), മരിയുപോള്‍ (Mariupol) അടക്കമുള്ള ഡോണ്‍ബാസ് പ്രദേശങ്ങള്‍ റഷ്യയ്ക്ക് കീഴടക്കേണ്ടതായുണ്ട്. ഈ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും കീഴടക്കുമെന്നും തുടര്‍ന്ന് ഇതുവഴി ക്രിമിയയിലേക്ക് ഇടനാഴി പണിയുമെന്നതും റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

 

320

രണ്ട് മാസത്തോളം യുക്രൈന്‍ തലസ്ഥാനമായ കീവ് അക്രമിച്ച റഷ്യന്‍ സൈന്യം പിന്നീട് കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്ന് പ്രഖ്യാപിക്കുകയും തുടര്‍ന്ന് യുക്രൈന്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന്, റഷ്യന്‍ സൈന്യം യുക്രൈന്‍റെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് യുദ്ധം തുടരുകയായിരുന്നു. 

 

420

യൂറോപ്യന്‍ യൂണിയനും നാറ്റോയും ആയുധങ്ങള്‍ എത്തിക്കുകയാണെങ്കില്‍ റഷ്യയെ പരാജയപ്പെടുത്താന്‍ യുക്രൈന് കഴിയുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച യുക്രൈന്‍ സൈന്യം റഷ്യയുടെ നിരന്തരമായ അക്രമണത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പിന്മാറുകയാണ്.

 

520

റഷ്യന്‍ സൈന്യം നാല് ഭാഗത്ത് നിന്നും വളഞ്ഞിരിക്കുന്ന ഡോൺബാസിലെ , ഇപ്പോഴും യുക്രൈന്‍റെ കൈവശമുള്ള ഏറ്റവും വലിയ കിഴക്കന്‍ യുക്രൈന്‍ നഗരമായ സെവെറോഡോനെറ്റ്സ്കിൽ റഷ്യന്‍ സേന പ്രവേശിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ യുദ്ധമുഖത്ത് നിന്നും വരുന്ന വാര്‍ത്ത. എന്നാല്‍ ലുഹാന്‍സ്ക് പ്രദേശം റഷ്യന്‍ സൈന്യത്തിന് കീഴടക്കാന്‍ കഴിയില്ലെന്നാണ് പാശ്ചാത്യ യുദ്ധ വിദഗ്ദരുടെ നിഗമനം. 

 

620

പിന്മാറാതെ മറ്റ് വഴികളില്ലെന്ന് ലുഹാൻസ്ക് ഗവർണർ സെർഹി ഗൈഡായും പറയുന്നു. 'സ്വയം പ്രതിരോധിക്കാൻ ആവശ്യമായ ശക്തിയും വിഭവങ്ങളും ഞങ്ങൾക്കുണ്ടാകും. എങ്കിലും റഷ്യന്‍ സൈന്യത്താല്‍ വലയം ചെയ്യപ്പെടാതിരിക്കാന്‍ ഞങ്ങൾക്ക് പിൻവാങ്ങേണ്ടിവരുമെന്ന് ഗൈഡായി തന്‍റെ ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു. 

 

720

റഷ്യയുടെ ഏറ്റവും ഒടുവിലത്തെ ഷെല്ലാക്രമണത്തിൽ 14 നിലയുള്ള കെട്ടിടങ്ങൾ തകർന്നതായും സെവെറോഡോനെറ്റ്സ്കിലെ 90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ഗൈഡായി പറഞ്ഞു. അതിനിടെ പ്രദേശത്തെ റഷ്യന്‍ വിമത സൈന്യം  സെവെറോഡോനെറ്റ്‌സ്കിന്‍റെ പടിഞ്ഞാറുള്ള റെയിൽവേ ഹബ്ബായ ലൈമന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ടു. 

 

820

ലൈമാന്‍റെ ഭൂരിഭാഗവും റഷ്യ പിടിച്ചെടുത്തുവെന്നും എന്നാൽ തെക്ക് പടിഞ്ഞാറുള്ള സ്ലോവിയൻസ്‌കിലേക്കുള്ള മുന്നേറ്റം തങ്ങളുടെ സൈന്യം തടയുകയാണെന്നും യുക്രൈനും പ്രതികരിച്ചു.  'നമ്മുടെ നിലവിലെ പ്രതിരോധ വിഭവങ്ങൾ അനുവദിക്കുന്നത്ര' യുക്രൈന്‍ തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നുണ്ടെന്ന് പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്കി പറഞ്ഞു. 

 

920

ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചുകൊണ്ട് ഇന്നലെയും ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും നടന്ന എട്ട് റഷ്യന്‍ ആക്രമണങ്ങളെ ചെറുത്തുവെന്ന് യുക്രൈൻ സൈന്യവും അവകാശപ്പെട്ടു. 'ലൈമാനും സെവെറോഡോനെറ്റ്‌സ്കും തങ്ങളുടേതാകുമെന്ന് അധിനിവേശക്കാർ കരുതുന്നുവെങ്കിൽ, അവർ തെറ്റാണ്. ഡോൺബാസ് എന്നും യുക്രൈന്‍റെതായിരിക്കും. സെലെൻസ്കി ആത്മവിശ്വാസം ചോരാതെ അവകാശപ്പെട്ടു. 

 

1020

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളിൽ നടന്ന എട്ട് റഷ്യന്‍ ആക്രമണങ്ങൾ സൈന്യം തകര്‍ത്തതായി യുക്രൈന്‍ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ശനിയാഴ്ച അവകാശപ്പെട്ടു. റഷ്യയുടെ ആക്രമണങ്ങളിൽ സെവെറോഡൊനെറ്റ്‌സ്‌കിലെ പീരങ്കി ആക്രമണങ്ങളും 'വിജയിച്ചില്ലെ'ന്നും അവര്‍ അവകാശപ്പെട്ടു. 

 

1120

'യുദ്ധത്തിലുടനീളം നിർമ്മിത നഗര ഭൂപ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ റഷ്യൻ സേന മോശം പ്രകടനമാണ് കാഴ്ചവെച്ചത്,' എന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ എന്ന തിങ്ക് ടാങ്കിലെ വിശകലന വിദഗ്ധർ പറയുന്നു. അതിനാല്‍ റഷ്യയ്ക്ക് നഗരത്തില്‍ നിലയുറപ്പിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു. 

 

1220

സെവെറോഡോനെറ്റ്സ്കിന്‍റെ തെക്കന്‍ പ്രദേശമായ പോപാസ്ന നഗരത്തിൽ കഴിഞ്ഞയാഴ്ച യുക്രൈന്‍റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി റഷ്യൻ സൈന്യം മുന്നേറി. പോപാസ്‌നയുടെ വടക്കുപടിഞ്ഞാറുള്ള നിരവധി ഗ്രാമങ്ങൾ റഷ്യൻ കരസേന പിടിച്ചെടുത്തതായി ബ്രിട്ടന്‍റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

1320

യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍കിവില്‍ (Kharkiv) ഇപ്പോഴും പോരാട്ടം തുടരുകയാണ്. റഷ്യ ഖാര്‍കിവ് ലക്ഷ്യമാക്കി നിരന്തരം ഷെല്ലാക്രമണം നടത്തുകയാണെന്നും കഴിഞ്ഞ ദിവസത്തെ അക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ അറിയിച്ചു. 

 

1420

എന്നാല്‍, യുക്രൈനിലെ തങ്ങളുടെ പ്രത്യേക സൈനിക നടപടി യുക്രൈനിലെ നവനാസി സൈന്യത്തിന് നേരെയാണെന്നും സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും റഷ്യ ആവര്‍ത്തിച്ചു. ഖാര്‍കിവ് നഗരത്തില്‍ അക്രമണമുണ്ടായിട്ടില്ലെങ്കിലും സമീപത്തെ കമ്മ്യൂണിറ്റികളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേര്‍ക്കും റഷ്യ ഒന്നിലധികം തവണ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. 

 

1520

ഇതിനിടെ യുക്രൈന്‍റെ തെക്കന്‍ മേഖലയില്‍ ഏറ്റവും വലിയ പോരാട്ടം നടന്ന മരിയുപോള്‍ ഏതാണ്ട് പൂര്‍ണ്ണമായും റഷ്യ കീഴടക്കി കഴിഞ്ഞു. റഷ്യ ആരോപിച്ച നവനാസി ബന്ധമുള്ള അസോവ് ബറ്റാലിയനാണ് മരിയുപോളില്‍ പ്രതിരോധം തീര്‍ത്തത്. റഷ്യ നാല് ഭാഗത്ത് നിന്നും അക്രമണം ശക്തമാക്കിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട അസോവ് സീറ്റീല്‍ പ്ലാന്‍റില്‍ അഭയം പ്രാപിച്ച യുക്രൈന്‍ സൈന്യത്തിന് ഭക്ഷണവും വെള്ളവും  റഷ്യ നിഷേധിച്ചു.

 

1620

ഇതേ തുടര്‍ന്ന് അസോവ് ബറ്റാലിയനിലെ ഏതാണ്ട് 300 ളം സൈനികര്‍ റഷ്യയ്ക്ക് മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയ സൈനികരെ റഷ്യ, തങ്ങളുടെ വിമതപ്രദേശത്തേക്ക് കൊണ്ട് പോവുകയും വിചാരണ ചെയ്യുകയുമാണെന്ന് ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 

1720

പിടിച്ചെടുത്ത യുക്രൈന്‍ ഭൂപ്രദേശത്ത് അവശേഷിക്കുന്ന യുക്രൈനികള്‍ക്ക് റഷ്യന്‍ സൈന്യം നിര്‍ബന്ധിത റഷ്യന്‍ പൗരത്വവും പാസ്പോര്‍ട്ടും അടിച്ചേല്‍പ്പിക്കുകയാണെന്നും സ്ഥിരം ഭരണത്തിനുള്ള ശ്രമമാരംഭിച്ചതായും യുക്രൈന്‍ ആരോപിച്ചു. 

 

1820

ദക്ഷിണേന്ത്യയിലെ കെർസൺ മേഖലയിൽ റഷ്യൻ സൈന്യം പ്രതിരോധം ശക്തമാക്കുകയും യുക്രൈന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഷെല്ലാക്രമണം നടത്തുകയും ചെയ്യുന്നുവെന്ന് മേഖലയുടെ യുക്രൈന്‍  ഗവർണർ ഹെന്നാദി ലഗുട്ട മാധ്യമങ്ങളോട് പറഞ്ഞു.

 

1920

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കടൽ വഴിയുള്ള റഷ്യൻ എണ്ണ വിതരണം നിരോധിക്കുന്നതിന് കരാറിൽ ഏര്‍പ്പെടുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. എന്നാല്‍, യുദ്ധം തുടരുകയും കൂടുതല്‍ യുക്രൈനികള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയമാണെന്ന് സെലെന്‍സ്കി ആരോപിച്ചു. 

 

2020

അതിനിടെ ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായുള്ള ടെലിഫോൺ സംഭാഷണത്തില്‍ യുദ്ധം മൂലമൂള്ള  ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം നീക്കണമെന്ന് പുടിന്‍ ആവര്‍ത്തിച്ചു. അപ്പോഴും യുദ്ധം നിര്‍ത്തുന്നതിനെ കുറിച്ച് കൃത്യമായൊരു മറുപടി പറയാന്‍ പുടിന്‍ തയ്യാറായതുമില്ല. 
 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories